CinemaGeneralIndian CinemaMollywood

‘ മനു അങ്കിളി’ ലെ വികൃതി കുട്ടി ഇനി ‘സൗദി വെള്ളക്ക’ യിലെ മജിസ്‌ട്രേറ്റ്

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ‘മനു അങ്കിൾ’ എന്ന ചിത്രം ഇന്നു പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മമ്മൂട്ടി നായകനായ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ നാല് കുട്ടികളായിരുന്നു. നാൽവർ സംഘത്തിന്റെ വികൃതി കുട്ടിയായ ലേതറിനെ മലയാളികൾ ഇപ്പോളും മറന്നിട്ടില്ല. കുര്യൻ ചാക്കോ എന്ന കുട്ടിയായിരുന്നു അന്ന് ലോതറിനെ അവതരിപ്പിച്ചത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതേ, കുര്യൻ ചാക്കോ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിലൂടെയാണ് കുര്യൻ തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ കഥാപാത്രമായാണ് കുര്യന്റെ രണ്ടാം വരവ്. സിനിമയിലേക്ക് കുര്യൻ ചാക്കോ എത്തിയതിനെ കുറിച്ച് സൗദി വെള്ളക്ക ടീം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മജിസ്‌ട്രേറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആളെ തിരഞ്ഞ് നടക്കുമ്പോഴാണ് അവിചാരിതമായി ഒരു യൂട്യൂബ് ചാനലിലെ വീഡിയോയിൽ കുര്യനെ തരുൺ കണ്ടതെന്നാണ് കുറിപ്പിൽ പറയുന്നത്. കുര്യൻ ചാക്കോയെ കണ്ടപ്പോൾത്തന്നെ സംവിധായകനും സംഘത്തിനും ആളെ ബോധിച്ചു, എന്നാൽ, ഒരുപാട് നിർബന്ധിച്ചശേഷമാണ് കുര്യൻ ചാക്കോ അഭിനയിക്കാൻ സമ്മതിച്ചതെന്നും കുറിപ്പിലുണ്ട്.

സൗദി വെള്ളക്കയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണ രൂപം:

‘സൗദി വെള്ളക്ക’യുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്തരായില്ല.ആവനാഴികളിലെ അസ്ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്തനായിരുന്നില്ല. ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്. ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും, ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു.

അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ ‘മനു അങ്കിൾ ‘ എന്ന സിനിമയിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്, ‘മനു അങ്കിൾ’ റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയ്യാറല്ലായിരുന്നു.ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനൻ മജിസ്ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു. ആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ ‘സൗദി വെള്ളക്ക’യുടെ ഭാഗമാക്കാൻ തിടുക്കമായി.പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവിൽ ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു.

കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി. ‘അയ്യോാ.. ഞാൻ ഇല്ല…
അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്തത് ആണ്… അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി…നിങ്ങൾ വേറെ അളിനെ നോക്കു എന്നാണ്..’തരുൺ പിടിച്ച പിടിയാലേ സിനിമയുടെ കഥ പറഞ്ഞു…കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു…തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ ‘സൗദി വെള്ളക്ക’യിലെ രസികനായ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.ക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, ‘സൗദി വെള്ളക്ക’യുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്‌നേഹം വീണ്ടുമെത്തുമ്പോൾ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികൾ ഏറ്റു വാങ്ങുന്നതിനായി…

shortlink

Related Articles

Post Your Comments


Back to top button