കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാന നിമിഷം. ഫിലിം ഫെസ്റ്റിൽ ‘കൺട്രി ഓഫ് ഓണർ ബഹുമതി’ നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിലാണ് ഇന്ത്യക്ക് ഈ ബഹുമതി നൽകുന്നത്. ഇതിന്റെ ഭാഗമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രം ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മെയ് 19ന് ചിത്രം വേൾഡ് പ്രീമിയർ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
മാധവന്‍ ആണ് ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നത്. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവന്‍ തന്നെയാണ്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക.
സിമ്രാന്‍ ആണ് ചിത്രത്തില്‍ നായിക. മാധവനും സിമ്രാനും പതിനഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ‘വെള്ളം’, ‘ക്യാപ്റ്റൻ’ എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ കോ ഡയറക്ടർ. ശ്രീഷ റായ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
Post Your Comments