GeneralLatest NewsNEWS

ആ സംഭവത്തോടെ ആര്‍ട്ടിസ്റ്റുകള്‍ക്ക് നിര്‍ബന്ധമായിട്ടും ഒരു സംഘടന വേണം എന്ന് ഉറപ്പിച്ചു: പൂജപ്പുര രാധാകൃഷ്ണന്‍

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയുടെ പിറവിയ്ക്ക് കാരണമായ സംഭവത്തെക്കുറിച്ച്‌ മനസ് തുറന്ന് സിനിമ സീരിയൽ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍. നടന്‍ കെബി ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. ഒരു നിര്‍മ്മാതാവ് സിദ്ധീഖിനെ തല്ലിയ സംഭവമാണ് അമ്മയുടെ പിറവിയ്ക്ക് കാരണമായത് എന്നാണ് നടൻ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ :

‘അമ്മ എന്ന സംഘടനയുടെ ഉത്ഭവം കോഴിക്കോട് ടികെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. സിദ്ധീഖ് അതിനൊരു കാരണക്കാരനായി മാറി. അന്ന് ഇതൊക്കെ ആലോചിക്കാനുള്ള സമയമുണ്ടായിരുന്നു. ഇന്ന് എല്ലാവരും കാരവനില്‍ ആണ് ഇരിക്കുന്നത്. കഥയും വരില്ല, ആലോചനാ ശക്തിയുമില്ല. അന്ന് അങ്ങനെയല്ല എല്ലാവരും ഒരുമിച്ച്‌ കസേരയൊക്കെ ഇട്ടാണ് ഇരിക്കുക. അപ്പോള്‍ ഇങ്ങനെ ഓരോ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

ഒരു സ്‌കൂളാണ് അന്ന്. ചുറ്റിനും വട്ടത്തില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്ന് ഇതുപോലെ മൊബൈല്‍ ഫോണൊന്നുമില്ല. അടുത്തുള്ളൊരു ഫോണില്‍ കൂടെ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശം എത്തുകയായിരുന്നു. നടന്‍ സിദ്ധീഖിനെ സിമ്പിൾ ബഷീര്‍ എന്ന് പറയുന്ന ഒരു നിര്‍മ്മാതാവ് തല്ലി എന്നായിരുന്നു സന്ദേശം. അന്ന് മാക്ട എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ടായിരുന്നു. അടി എന്ന് കേട്ടപ്പോള്‍ നമ്മള്‍ക്ക് ആര്‍ക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയത്, താന്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനാണ്. സിമ്പിൾ ബഷീര്‍ ഇന്ന് ഒന്നുമല്ല. ഡബ്ബിംഗിന് വരുമ്പോൾ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ല. ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി. അങ്ങനെ സിദ്ധീഖിനെ അടിക്കുകയായിരുന്നു.

കെബി ഗണേഷ് കുമാര്‍ അന്ന് മന്ത്രിയൊന്നുമല്ല, നടന്‍ മാത്രമാണ്. മഹാനഗരത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഞാനും അതില്‍ അഭിനയിക്കുന്നുണ്ട്. മഹാരഥന്മാരെല്ലാം ചുറ്റിനുമുണ്ട്. ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞു. ഗണേഷ് കുമാറിന്റെ മിടുക്കിലാണ് അതുണ്ടാകുന്നത്. പക്ഷെ അന്ന് അമ്മ എന്ന പേരിട്ടിട്ടില്ലായിരുന്നു. അമ്മ എന്ന് പേരിട്ടത് മുരളിയായിരുന്നു. രൂപീകരണത്തിനായി ആദ്യമായി മീറ്റിംഗ് ചേര്‍ന്നത് പങ്കജ് ഹോട്ടലിലാണ്. മധു സാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ടിപി മാധവന്‍ ചേട്ടനൊക്കെ ഉണ്ടായിരുന്നു. ആദ്യ യോഗത്തിലും ഞാനുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്ക് നിര്‍ബന്ധമായിട്ടും ഒരു സംഘടന വേണം എന്ന തോന്നല്‍ വന്നപ്പോഴായിരുന്നു അത്. ഞാന്‍ ക്യാമറയുടെ മുന്നിലും നിന്നിട്ടുണ്ട് പിന്നിലും നിന്നിട്ടുണ്ട്.

താരങ്ങള്‍ ഡേറ്റ് കൊടുക്കുന്നതൊക്കെ കുഴഞ്ഞ് മറിഞ്ഞു കിടക്കുകയായിരുന്നു. താരങ്ങള്‍ക്ക് ഒരു ഡിസിപ്ലിന്‍ ഉണ്ടായാലേ ശരിയാകൂ, എന്നാലേ സിനിമയ്ക്ക് ഗുണമുണ്ടാകൂ എന്നാണ് കരുതിയത്. സിനിമയില്‍ മാത്രമല്ല ഇന്ന് സീരിയലിലുമുണ്ട്. നമുക്ക് ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗണേഷ് കുമാറിന്റെ സജീവമായ ഇടപടലൊക്കെ കൂടെയാണ് ആത്മ എന്ന സംഘടനയും ഉണ്ടാകുന്നത്’.

 

shortlink

Related Articles

Post Your Comments


Back to top button