Latest NewsMollywood

തന്നെ കണ്ടപ്പോള്‍ മേക്കപ്പ് ബോയി ആണെന്ന് കരുതി അദ്ദേഹം തിരിച്ചുപോയി; സൂപ്പര്‍ താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ചു ജോമോന്‍

മമ്മൂട്ടിയെ നായകനാക്കി സാമ്രാജ്യം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ജോമോന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡ് ഇതിഹാസ താരത്തിന്റെ പ്രശംസ നേടാന്‍ സംവിധായകന് കഴിഞ്ഞു. നിര്‍മ്മാതാവ് വഴി അമിതാഭ് ബച്ചന്‍ തന്നെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ചതിനെക്കുറിച്ച് ജോമോന്‍ തുറന്നു പറയുന്നു. അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും വെച്ച്‌ ചിത്രം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ മടികൊണ്ടാണ് ചിത്രം നടക്കാതെ പോയതെന്നും ജോമോന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

സാമ്രാജ്യം കണ്ട ശേഷം നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് താന്‍ കൂടിക്കാഴ്ച നടത്തിയത്. ‘ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ ക്യാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗററ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് കടന്നു വരുന്നത്.

അന്ന് ഞാന്‍ 24 വയസ്സുള്ള ഒരു പീക്കിരി പയ്യനാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായില്ല. മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി. അപ്പോഴും ഇത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്നറിയാതെ ഞാന്‍ തരിച്ചിരിക്കുകയാണ്. കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ സോറി സോറി എന്ന് പറഞ്ഞുകൊണ്ട് ബച്ചന്‍ സാര്‍ തിരികെ വന്നു. എന്റെ അടുത്തെത്തി കെട്ടിപ്പിടിക്കാന്‍ കൈനീട്ടി. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ അഭിനയ വിസ്മയത്തെ ഞാന്‍ കെട്ടിപ്പിടിച്ചു.’ ജോമോന്‍ പറഞ്ഞു.

അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെക്കുറിച്ചും തിരക്കഥയെക്കുറിച്ചും സംസാരിച്ച ശേഷം തന്നെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ ചിത്രം എടുക്കാന്‍ അഡ്വാന്‍സ് തന്നു. എന്നാല്‍ താന്‍ വേണ്ട രീതിയില്‍ ഫോളോ അപ്പ് ചെയ്യാത്തതോടെ ചിത്രം യാഥാര്‍ത്ഥ്യമാകാതെ പോയെന്നു ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button