Latest NewsMollywood

കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെയുള്ളവരാണ് സൈക്കോ, സത്യത്തില്‍ അല്പം വിവരവും വെള്ളിയാഴ്ച്ചയുമുള്ളത് ഷമ്മിയിക്കാണ്; യുവാവിന്റെ കുറിപ്പ് വൈറല്‍

ഷമ്മി ചതിക്കപ്പെടുകയായിരുന്നു ഇവിടെ

ഈ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് സൂപ്പര്‍ഹിറ്റായിരുന്നു. മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറിയ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോഴിതാ കഥാപാത്രങ്ങളെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി റിജോ ജോര്‍ജ് എന്ന യുവാവ് രംഗത്ത്.

റിജോ ജോര്‍ജിന്റെ കുറിപ്പ് ഇങ്ങനെ:

കുമ്പളങ്ങിയിലെ യഥാര്‍ഥ മനോരോഗി ഷമ്മിയല്ല. അത്…

ഷമ്മി ഒരു മനോരോഗി ആണെന്നും അല്ലെന്നുമുള്ള വിശകലനങ്ങള്‍ക്കിടയില്‍ ആഴ്ന്നു പോയ ഒരു നട്ടപ്പാതിരായ്ക്കാണ് ഞാനെന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം പുനരാരംഭിച്ചത്. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ലഭിച്ചത്.

കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ് എന്നതായിരുന്നു ഞെട്ടിക്കുന്ന ആ വസ്തുത. സത്യത്തില്‍ അല്‍പമെങ്കിലും വെളിവും വെള്ളിയാഴ്ചയും ഉള്ളത് ഷമ്മിക്കു മാത്രമായിരുന്നു. ഷമ്മി ചതിക്കപ്പെടുകയായിരുന്നു ഇവിടെ. അതെങ്ങനെയാണെന്നറിയാന്‍, കുമ്പളങ്ങിയിലെ അന്ധകാരം നിറഞ്ഞ സൈക്കോകളിലേക്ക് ഒരു എമര്‍ജന്‍സി ലാമ്പുമെടുത്ത് നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.

ബേബി മോള്‍

ഈ പെണ്‍കുട്ടിക്ക് കഥയിലെ നായകനോട് പണ്ട് പ്രേമം തോന്നിയിരുന്നുവെന്നും അയാളെ കണ്ടപ്പോള്‍ തന്നെ വിറയല്‍ വന്നു എന്നും പറയുന്നിടത്താണ് ബേബിമോള്‍ക്ക് വട്ട് ഉണ്ടെന്ന് നമുക്ക് ആദ്യമായ് ഡൗട്ട് അടിക്കുന്നത്. ഒരു പ്രത്യേക തരം മാനസിക മാനസിക രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരുന്നു ഈ വിറയല്‍. സ്വന്തമായി ഒരു മേല്‍വിലാസമുള്ള ഒരു യുവതിയായ ബേബിമോള്‍, ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരുത്തനെ പ്രേമിക്കുന്നിടത്ത് വെച്ച് , ഈ കുട്ടി പക്കാ സൈക്കോ ആണെന്ന് നമ്മള്‍ ഉറപ്പിക്കുന്നു.

ഇത്രയും പ്രായമായ ആ പെങ്കൊച്ചിനെ ‘ബേബിമോളേ’ എന്ന് വിളിക്കുന്ന അവളുടെ ചേച്ചിയും, അമ്മയുമാണ് ഒരര്‍ത്ഥത്തില്‍ ബേബിമോളെ ഈ അവസ്ഥയിലാക്കുന്നത്. പിള്ളേരെ ചെറുപ്പത്തില്‍ മോനേന്നും മോളേന്നും കൊച്ചാപ്പി എന്നും കുക്കുടു എന്നുമൊക്കെ മിക്കവരും വിളിക്കാറുണ്ട്. പിള്ളേര്‍ക്ക് ഒരു പ്രായം ആയിക്കഴിഞ്ഞാല്‍ അത്തരം അരുത്തിപ്പേരൊക്കെ അപ്പനും അമ്മയും തന്നെ മാറ്റണം. അല്ലാതെ കെട്ടു പ്രായം കഴിഞ്ഞ മക്കളെ / സഹോദരങ്ങളെ പോയി ടിന്റുമോന്‍, ആതിരാ മോള്‍, ബേബിമോള്‍ എന്നൊക്കെ വിളിച്ചാല്‍, പ്രായത്തിനൊത്തുള്ള മാനസിക വളര്‍ച്ച എത്താതെ ഇതുങ്ങള്‍ യൗവന പ്രായത്തിലും കുഞ്ഞുകളിച്ചു നടക്കുന്ന ഒരു പ്രത്യേക തരം സൈക്കോകള്‍ ആയി മാറും. ഇവിടെ ഈ കുട്ടിക്ക് സംഭവിച്ചതും അതാണ്.

ഷമ്മിയോട്, ബേബി മോളെ ‘എടി’ എന്ന് വിളിക്കരുതെന്ന് ഇടയ്ക്ക് അവളുടെ ചേടത്തി പറയുന്നുണ്ട്. അപ്പൊ ബേബിമോളെ ‘എടാ’ എന്ന് വിളിക്കാമോ എന്ന് ഷമ്മി അവളോട് ചോദിക്കുന്നു. അത് കുഴപ്പമില്ല ഞങ്ങള്‍ പെണ്ണുങ്ങള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കാറുണ്ട് എന്ന് അവള്‍ പറയുന്നു. അതിന് ഷമ്മി, ഞങ്ങള്‍ ആണുങ്ങള്‍ പരസ്പരം ‘എടീ’ എന്ന് ഒരിടത്തും വിളിക്കാറില്ല എന്ന് പറയുന്നു. നിങ്ങള്‍ ആണുങ്ങള്‍ ‘എടി’ എന്ന് പരസ്പരം വിളിക്കാതെ ‘എടാ’ എന്ന് മാത്രം വിളിക്കുന്നത് കൊണ്ട്, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പരസ്പരം ‘എടാ’ എന്ന് വിളിച്ചു കൂടെ എന്ന് ചോദിച്ചു കൊണ്ട് ഷമ്മിയുടെ അമ്മായിയമ്മ ഈ സംവാദത്തിലേക്ക് താത്വികമായി ഇടപെടുകയും, പ്രശ്‌നം പയറു പോലെ സോള്‍വ് ആവുകയും ചെയ്യുന്നുണ്ട്. ഇവിടം മുതലാണ് സൈക്കോസിസിന്റെ വിവിധ അവസ്ഥാന്തരങ്ങള്‍ ആ കുടുംബത്തിലെ എല്ലാവരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.

സജി

സജി ആണ് മറ്റൊരു പ്രധാന സൈക്കോ. അയാള്‍ തന്റെ പ്രാന്ത് സിനിമയുടെ തുടക്കം മുതല്‍ പലവട്ടം പ്രകടിപ്പിക്കുന്നുണ്ട്. അനിയനായ ബോബിയുമായി തല്ലു കൂടുമ്പോള്‍, തേപ്പുകാരന്‍ മുരുകന്റെ കാശ് അയാളോട് ചോദിക്കാതെ എടുക്കുമ്പോള്‍, വെറും ഒരു കൊട്ടത്തേങ്ങ വികൃതവും, ബീഭത്സവുമായ രീതിയില്‍ ക്ക്രാ ക്ക്രാ എന്ന് കാര്‍ന്നു തിന്നുമ്പോള്‍ , സ്വന്തം സഹോദരന്‍ ‘ചേട്ടാ’ എന്ന് വിളിക്കുന്നത് കേട്ടു കള്ളിയങ്കാട്ട് നീലിയെപ്പോലെ പൊട്ടിച്ചിരിക്കുമ്പോഴൊക്കെ ഈ സൈക്കോസിസിന്റെ പടിപടിയായുള്ള അവസ്ഥാന്തരങ്ങള്‍ അയാള്‍ കാണിക്കുന്നുണ്ട്.

അങ്ങനെയിരിക്കെ ഷമ്മിയുടെ ബാര്‍ബര്‍ ഷോപ്പിലേക്ക് ബോബിക്ക് പെണ്ണ് ചോദിക്കാനായി സജി, ബോബിയെയും (സ്വന്തം അനിയന്‍) കൂട്ടി പോകുകയാണ്. സജിയിലെ നിലവറ മൈനയില്‍ പതുങ്ങികിടന്നിരുന്ന സൈക്കോ അതിന്റെ മൂര്‍ദ്ധന്യത്തില്‍ പത്തി വിരിച്ച് ആടുന്നത് ഇവിടെയാണ്. ഷമ്മി അനിയന്റെ കഴുത്തില്‍ ഷേവിങ് കത്തി വെക്കുമ്പോഴാണ്, ഇത് തന്നെ കൃത്യ സമയം എന്ന് കരുതി സജി മറ്റേ പെണ്ണ് കേസ് എടുത്തിടുന്നത്. ഷമ്മി അവന്റെ കഴുത്ത് കണ്ടിക്കുകയാണെങ്കില്‍ കണ്ടിച്ചോട്ടെ എന്ന് വിചാരിച്ചു തന്നെയാണ് സജി വിഷയം ആ സമയത്ത് അവതരിപ്പിക്കുന്നത്. ഇതുകേട്ട് ഷമ്മി പ്രകോപിതനായി ബോബിയുടെ കഴുത്ത് കണ്ടിച്ചിരുന്നെങ്കില്‍ സജി ഹാപ്പി ആയേനെ. പക്ഷെ സജിയെപ്പോലെ ഷമ്മിയ്ക്ക് തലയ്ക്കു വട്ടൊന്നും ഇല്ല, ഒരുത്തനെ പച്ചയ്ക്ക് കണ്ടിക്കാന്‍!

സജിയില്‍ ഒരു പ്രാന്തന്‍ ഒളിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കിയ ഷമ്മി, അവരെ ഇരുവരെയും തന്ത്രപൂര്‍വം ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഒഴിവാക്കുന്നു. സജിയും, ബോബിയും വേറെ ബാര്‍ബര്‍ഷോപ്പിലേക്ക് പോകാം എന്നും പറഞ്ഞു ഏതോ ഹോട്ടലില്‍ ചെന്ന് കയറുന്നു. കട്ടിങ്ങുണ്ടോ, ഷേവിങ്ങുണ്ടോ എന്നൊക്കെ സപ്ലയറോട് ചോദിക്കുന്നു. ഇതെല്ലാം ഷമ്മി കാണുന്നുണ്ട്. അങ്ങനെയാണ് ഒരു പ്രാന്തന്റെ കുടുംബത്തിലേക്ക് ബേബിമോള്‍ ഒരു കാരണവശാലും പോകണ്ട എന്ന് ഷമ്മി തീരുമാനിക്കുന്നത്.

ഇതേ സമയം മറ്റൊരു സൈക്കോ ആയ തേപ്പുകാരന്‍ മുരുകന്‍, കള്ള് കുടിക്കുന്നതിനിടയില്‍ ഒന്നും രണ്ടും പറഞ്ഞു സജിയെ പ്രകോപിപ്പിക്കുകയും, ഉടനെ, കൂടിയ സൈക്കോയായ സജി, നേരെ ദ്രവിച്ച ഉത്തരത്തില്‍ തൂങ്ങി ചാകാന്‍ പോകുകയും, രക്ഷിക്കാന്‍ വന്ന മുരുകന്‍ ഉത്തരം ഒടിഞ്ഞു താഴെ വീണു തട്ടിപ്പോകുകയും ചെയ്യുന്നു. രായ്ക്ക് രാമാനം സജി മുരുകന്റെ ഭാര്യയെ കൂട്ടിക്കൊണ്ട് വന്നു പൊറുതി തുടങ്ങുന്നു. ആ സ്ത്രീയെ സ്വന്തമാക്കാന്‍ സൈക്കോ ആയ സജി നടത്തിയ ഹീനമായ കൊലപാതകം ആയിരുന്നു മുരുകന്റേത് എന്ന് ഇന്‍വെസ്റ്റിഗേഷനില്‍ കണ്ടു പിടിച്ചത് പോലീസ് ഓഫീസറായ ദിലീഷ് പോത്തനായിരുന്നു. പക്ഷെ റിമാന്‍ഡില്‍ ഇടാന്‍ മാത്രം സജിയ്‌ക്കെതിരെ തെളിവില്ല. ആ നിരാശ കാരണമാണ് ദിലീഷ് പോത്തന്‍ ആ കൊടും സൈക്കോ ക്രിമിനലിന്റെ മോന്തയ്ക്ക് ഇട്ടൊന്നു പൊട്ടിച്ചു വിഷമം തീര്‍ക്കുന്നത്.

ബോബി

ഒറ്റവാക്കില്‍ ഇയാളെ സൈക്കോകളുടെ സൈക്കോ എന്ന് പറയാം. വളരെ വിചിത്രമായ പെരുമാറ്റ രീതികളിലൂടെ ബോബി കുമ്പളങ്ങിയെ മൊത്തത്തില്‍ ഭയചകിതം ആക്കുകയാണ്. ഇയാളെ കാണുമ്പോള്‍ തന്നെ വിറയല്‍ വരും എന്ന് ബേബിമോള്‍ പറയുമ്പോള്‍ തന്നെ മനസ്സിലാക്കാം ഈ മുഴു പ്രാന്തന്‍ കുമ്പളങ്ങിയുടെ പ്രാന്തപ്രദേശത്ത് ഉണ്ടാക്കി എടുത്തിരിക്കുന്ന ഇമ്പാക്ട്.

ബോബി ചോറ് വിളമ്പി കഴിക്കുന്ന ആദ്യ സീന്‍ തന്നെ സീന്‍കോണ്‍ട്ര ആണ്. യാതൊരു വെടിപ്പും, ടേബിള്‍ മാനേഴ്സും അയാള്‍ക്കില്ല. ഇയാള്‍ ഇടയ്ക്ക് വയലന്റായി സജിയുമായി ഗുസ്തി നടത്തുന്നു. അതിനു ശേഷം ഉണക്കമീന്‍ സംസ്‌കരിക്കുന്ന ഒരിടത്ത് അപ്രന്റീസായി കേറിയിട്ട്, അവിടെ മറ്റുള്ളവര്‍ പണി എടുക്കുമ്പോള്‍, ഇയാള്‍ ഹെഡ്ഫോണും വെച്ച് മൈക്കിള്‍ ജാക്‌സന്റെ ‘ഡെയ്ഞ്ചറസും’ പാടി മൂണ്‍വാക്ക് നടത്തുകയാണ്. ബോബി ‘ഡെയിഞ്ചറസ് സൈക്കോ’ ആണെന്ന് കാണികള്‍ക്ക് മനസ്സിലാകുന്നത് ഇവിടം മുതലാണ്.

കുമ്പളങ്ങിയില്‍, വരാല്‍ മീനുകളെ പിടിക്കാന്‍ പോകുന്നതിനെക്കുറിച്ച് ബോബി തികച്ചും ക്രൂരമായി പറയുന്ന ഒരു ഭാഗമുണ്ട്. അമ്മവരാല്‍ തന്റെ കുഞ്ഞുങ്ങളുമായി പോകുമ്പോള്‍ വെള്ളത്തില്‍ ഒരു ഓറഞ്ചു നിറം പടരും. ഇങ്ങനെയാണ് മീന്‍ പിടിക്കുന്നവര്‍ വരാലിനെ കണ്ടെത്തുക. അതായത് ബോബി വരാലിനെ പിടിക്കുന്നതും ഇങ്ങനെയാണ്. പാവം വരാല്‍ കുഞ്ഞുങ്ങളെ അനാഥരാക്കുന്ന കൊടും സൈക്കോ ആണ് ബോബി എന്ന് അയാള്‍ സ്വയം പ്രഖ്യാപിക്കുന്നു. മറ്റൊരിക്കല്‍ കാമുകിയായ ബേബി മോളുടെ മുന്‍പില്‍ വെച്ച് ആളാവാനായി അയാള്‍ ഒറ്റയടിക്ക് ഒരു പാവം മീനിനെ പിടിച്ച് കരയിലിട്ട്, ശ്വാസം കിട്ടാതെയുള്ള അതിന്റെ പിടച്ചില്‍ കണ്ടു പൊട്ടിച്ചിരിക്കുന്നുണ്ട്. വല്ലാത്ത മനോരോഗി തന്നെ.

ബോണി

നിശബ്ദനായ ഒരു സൈക്കോ. ഇയാള്‍ ഒരു ദുരൂഹ വ്യക്തിത്വം ആണ്. ഗാങ്സ്റ്റര്‍ ആണ്. സജിയെ തല്ലി ഇടപാട് തീര്‍ക്കുന്നുണ്ട്. ബാറില്‍ വെച്ചുള്ള ഇയാളുടെ ഒറ്റഭീഷണിയില്‍ ബാര്‍ ഒന്നടങ്കം നിശബ്ദമാവുന്നുണ്ട്. വിദേശ വനിതയെ മരിജുവാന കൊടുത്ത് കിടപ്പറയില്‍ എത്തിക്കുന്നുണ്ട്. ഇയാളെക്കുറിച്ച്, ഇയാളുടെ മനോരോഗത്തെക്കുറിച്ച് പ്രമുഖ സൈക്കോളജിസ്‌റ്, ഡോക്ടര്‍. പി.എം. മാത്യു വെല്ലൂരിന് മാത്രമേ വല്ലതും ആധികാരികമായി പറയാന്‍ കഴിയൂ.

ഇവരുടെ ഏറ്റവും ഇളയ അനിയന്‍ ഒരുത്തന്‍ ഉണ്ട്. ഫ്രാങ്കി. പടം തുടങ്ങുമ്പോള്‍ സ്‌കൂളിലെ കൂട്ടുകാര്‍ അവനോട് ചോദിക്കും, നിന്റെ വീട്ടിലേക്ക് ഞങ്ങളും വരട്ടെ എന്ന്. ഉടനെ അവന്‍ പറയുന്ന മറുപടി, ‘വീട്ടില്‍ എല്ലാവര്‍ക്കും മാരകരോഗം ആണെന്നാണ്’. സ്വന്തം വീട്ടുകാര്‍ക്ക് മാരക രോഗം ആണെന്ന് തന്റെ ഇളം പ്രായത്തില്‍ തന്നെ തട്ടി വിടുന്ന ആ പയ്യന്റെ മനോരോഗം ഒരുപക്ഷെ തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമായേക്കും. ഇങ്ങനെ ഒരു ഫാമിലി മൊത്തം കൊടൂര സൈക്കോകളായിത്തീര്‍ന്ന വിചിത്ര കഥാ ഘടനയാണ് കുമ്പളങ്ങി നൈറ്റിസിന്റെത്.

അവസാനമായി കുമ്പളങ്ങിയിലെ നമ്പര്‍വണ്‍ സൈക്കോ. അത് സിമി ആണ്. ബേബിമോളുടെ ചേച്ചി. ഷമ്മിയുടെ ഭാര്യ. കുമ്പളങ്ങിയിലെ ശാന്ത നിര്‍മലമായ പനിനീര്‍ പൂവ്.

പ്രത്യക്ഷത്തില്‍ സിമിക്കു പ്രാന്തൊന്നും കാണാന്‍ കഴിയില്ലെങ്കിലും, കടലിനു മേലെ കാണുന്ന മഞ്ഞുമല പോലെയാണ് സിമിയിലെ സൈക്കോ ഒളിഞ്ഞിരിക്കുന്നത്. കൂടുതല്‍ മഞ്ഞുമല കടലിനടിയിലാണല്ലോ മറഞ്ഞു കിടക്കുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ ഷമ്മിയുടെ വണ്ടി വീട്ടിലേക്ക് കൊണ്ട് വരുന്ന, ഷമ്മിയുടെ കൂട്ടുകാരന്റെ സാനിധ്യത്തിലൂടെയാണ് സിമി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വണ്ടി മുറ്റത്ത് വെച്ച് അയാള്‍ പോകാനൊരുങ്ങുന്നു. യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരുത്തന്, തന്റെ അനിയത്തി ലിഫ്റ്റ് നല്‍കും എന്ന് പറയുന്നിടത്ത് സിമിയില്‍ ആദ്യ രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നു. എനിക്ക് ലിഫ്റ്റ് വേണ്ട എന്ന് അയാള്‍ വിനയത്തോടെ പറയുന്നു.

അപ്പോള്‍ സിമി, ‘അതെന്താ നിനക്ക് ലിഫ്റ്റടിച്ച് പോയാല്‍???’ എന്ന് ചോദിക്കുന്നുണ്ട്. ഈ സമയത്ത് സിമ്മിയുടെ കണ്ണുകളില്‍ ഒരു പ്രത്യേക രീതിയിലുള്ള തിളക്കം കാണാം. പകച്ചു പോകുന്നു അയാള്‍. ‘അതല്ല, ഞാന്‍… വേറൊന്നും കൊണ്ടല്ല… ഇടിച്ചിടണം എന്ന് പറഞ്ഞപ്പോ, ഞാന്‍ മാത്രമല്ല മറ്റവരും ഒണ്ട്…’ എന്നെല്ലാം അയാള്‍ ജബ ജബ പറഞ്ഞു കൊണ്ട് അവിടം വിട്ട് പോകാന്‍ ശ്രമിക്കുകയാണ്. പക്ഷെ സിമ്മി വീണ്ടും, ‘അതെന്താ ബേബിമോള്‍ നിന്നെ കൊണ്ടുവിട്ടാല്‍???’ എന്ന് ചോദിക്കുന്നു. ഇത് കേട്ടതും ആഗതന്‍ ജീവനും കൊണ്ട് ഓടുകയാണ്. ഇവിടെയാണ് സിമി ഒരു അന്യായ സൈക്കോ ആണെന്ന് പ്രേക്ഷകന് കത്തുന്നത്.

ചിറ്റപ്പന്റെ വീട്ടില്‍ പോകണം എന്ന് സിമി പറയുമ്പോള്‍, ഷമ്മി ഇന്ന് ജോലി തിരക്കുണ്ടെന്ന് പറയുന്നു. ഉടനെ അവളുടെ ഭാവം മാറുന്നു. കുമ്പളങ്ങിയിലെ ആ മനോരോഗി ഇതാ പ്രത്യക്ഷപ്പെടാന്‍ പോവുകയാണ്… പൊടുന്നനെ ഷമ്മി, അല്പം വൈകിയാലും ചിറ്റപ്പന്റെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു സംഘര്‍ഷം ലഘൂകരിക്കുന്നു.

ചിറ്റപ്പന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ ഫാമിലി മൊത്തം സൈക്കോകള്‍ ആണ്. ഒരു ജോലിക്കും പോകാതെ ചൂണ്ടയിട്ടു, വാ പിളര്‍ന്നു മീന്‍പിടിച്ച് കറിവെച്ചു സൈക്കോസിസിന്റെ വിവിധ അവസ്ഥാന്തരങ്ങളുമായി തേരാപാരാ നടക്കുന്ന ഒരു ചിറ്റപ്പന്‍, അയാളുടെ സൈക്കോ ഭാര്യ, സൈക്കോ മക്കള്‍… ഈ സൈക്കോ അന്തരീക്ഷത്തില്‍ വെച്ചും സിമി തന്റെ രോഗം പ്രകടിപ്പിക്കുന്നുണ്ട്…

ഇങ്ങനെ പല ഘട്ടങ്ങളിലും പൂര്‍ണ അര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടാതിരുന്ന സിമിയിലെ സൈക്കോ, അതിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ച് അവസാനം പ്രത്യക്ഷപ്പെടുകയാണ്. അപ്പോഴാണ് ബേബിമോളെ ‘എടി’ എന്ന് വിളിക്കരുത് എന്ന് അവള്‍ പോലും അറിയാതെ അവള്‍ പറഞ്ഞു പോകുന്നത്.

ഒരു പെണ്‍കുട്ടിയെ ‘എടി’ എന്നല്ലെങ്കില്‍ പിന്നെ എന്ത് വിളിക്കും എന്നതായി അതോടെ ഷമ്മിയുടെ ആവലാതി. ഷമ്മി കുറെ നേരം ഭിത്തിയില്‍ തലവെച്ച്, പകരം ഉപയോഗിക്കേണ്ടുന്ന സംബോധന എന്തെന്ന് ആലോചിച്ചു നില്‍ക്കുന്നുണ്ട്. റാപ്പിഡക്‌സ് ഇംഗ്ലിഷ് സ്പീക്കിങ് കോഴ്‌സ്, ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലുഷ്-മലയാളം നിഘണ്ടു, മലബാര്‍ മാന്വല്‍, ഭാഷാ സഹായി, വ്യാകരണം നൂറ്റാണ്ടുകളിലൂടെ തുടങ്ങിയ, താന്‍ വായിച്ച പല പുസ്തകങ്ങള്‍ അയാളുടെ മനസ്സിലൂടെ ഓടുന്നു. പക്ഷെ ‘എടി’യ്ക്ക് പകരമുള്ള സംബോധന മാത്രം അയാള്‍ക്ക് ഓര്‍മ വരുന്നില്ല.

‘എടാ’ എന്ന് വിളിക്കണോ, അതോ ‘ചേച്ചീ’ എന്ന് വിളിക്കണോ? ‘അല്ലയോ ഭവതി’ എന്ന് വിളിക്കണോ? അയാള്‍ ആലോചിച്ചു. ഒടുവില്‍ അയാള്‍ ഉറപ്പിച്ചു, ഇനി മുതല്‍ ബേബി മോളെ കുഞ്ഞേ എന്ന് വിളിക്കാം. അങ്ങനെ അത് ഉറപ്പിച്ചു സ്ലോമോഷനില്‍ തിരിഞ്ഞ ഷമ്മി കാണുന്നത്, സിമിയും, ബേബിമോളും, അമ്മയും മുഴു പ്രാന്തികളായി കോടാലിയും, പിച്ചാത്തിയും, വെട്ടുകത്തിയും ഒക്കെ എടുത്ത് നൃത്ത നൃത്യങ്ങള്‍ ആടുന്നതാണ്…

ഒടുവില്‍ സംഭവിച്ചത്

ഒടുവില്‍ മാന്യനായ ഷമ്മി ഈ സൈക്കോകളെ എല്ലാം വല്ലവിധേനയും പിടിച്ചു കട്ടിലിനടീല്‍ കെട്ടിയിട്ടു. ഈ സമയം അവിടേക്ക് എത്തിയ സജിയും, ബോബിയും, ബോണിയും അടങ്ങുന്ന സൈക്കോകള്‍, ഷമ്മിയെ ആക്രമിക്കാന്‍ തുടങ്ങി. സ്വയ രക്ഷയ്ക്കായി അയാള്‍ പ്രതിരോധിക്കുന്നു. പക്ഷെ എത്ര കണ്ടു പ്രതിരോധിക്കും? ഒടുവില്‍ കുറെ പ്രാന്തന്‍മ്മാര്‍ കൂട്ടം കൂടി ആക്രമിച്ചു പാവം ഷമ്മിയെ കീഴ്‌പ്പെടുത്തുന്നു. അങ്ങനെ ഒരു കൂട്ടം സൈക്കോകള്‍ മാത്രം അടങ്ങുന്ന ഒരു പ്രദേശത്തേക്കാണ് ഷമ്മി എന്ന മാന്യനായ പാവം യുവാവ് കെട്ടിക്കേറി വന്നത്. ഒടുവില്‍ പ്രേക്ഷകര്‍ ആ പാവം യുവാവിനെ തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെപ്പോലെ മനോരോഗിയെന്ന് മുദ്രകുത്തി ഭ്രാന്താശുപത്രിയിലാക്കി. യഥാര്‍ത്ഥ സൈക്കോകള്‍ ഇപ്പോഴും കുമ്പളങ്ങിയുടെ ഇടവഴികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button