വിമാനത്താവളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്സുമായി പി വി ആര്‍ സിനിമാസ്. തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തിലാണ് വിമാനങ്ങൾക്കായുള്ള കാത്തിരിപ്പുകളിൽ ബോറടി ഒഴിവാക്കാൻ സിനിമ കാഴ്ചകളൊരുക്കിയിരിക്കുന്നത്. അഞ്ച് സ്ക്രീനുകളാണ് പി വി ആര്‍ എയ്‌റോഹബ്ബിലുള്ളത്. വിമാനം മാറികയറാന്‍ എത്തുന്നവര്‍, വിമാനം വൈകുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സൗകര്യം.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച സിനിമ കാഴ്ചകൾ സമ്മാനിക്കുകയാണു ലക്ഷ്യമെന്ന് പി വി ആർ സിനിമാസ് വൃത്തങ്ങൾ പറയുന്നു. വിമാനം മാറിക്കയറുന്നതിനായി കാത്തിരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു വിമാനത്താവളത്തിൽ ലഭിക്കുന്ന സിനിമകളെക്കാൾ മറ്റൊരു നേരമ്പോക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു .
5 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ് ആണു നിർമ്മിച്ചിരിക്കുന്നത്. 1155 സീറ്റുകളാണ് ആകെയുള്ളത്. 2കെ ആർജിബി+ലേസർ പ്രൊജക്ടറുകൾ, ത്രിഡി ഡിജിറ്റൽ സ്റ്റീരിയോസ്കോപിക് പ്രൊജക്‌ഷൻ, ഡോൾബി അറ്റ്‌മോസ് എച്ച്ഡി ഓഡിയോ എന്നിങ്ങനെ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഓരോ സ്ക്രീനിലുമുള്ളത്. കണ്ണിന് ഇമ്പം നൽകുന്ന പച്ച നിറത്തിലുള്ള കളർ തീം ആണ് അകത്ത് സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമേ വശങ്ങളിലുള്ള മനോഹരമായ നിർമ്മിതികളാലും വ്യത്യസ്തമായ സിനിമാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
തമിഴ്നാട്ടില്‍ 44 മള്‍ട്ടിപ്ലക്സുകളാണ് പി വി ആറിനുള്ളത്. ഇതിൽ ചെന്നൈയില്‍ മാത്രം ഉള്ളത് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളാണ്. ദക്ഷിണേന്ത്യയില്‍ മൊത്തം 53 മള്‍ട്ടിപ്ലക്സുകളാണ് പി വി ആറിനുള്ളത്. ഇവയെല്ലാം കൂടി 328 സ്ക്രീനുകളുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 78 നഗരങ്ങളിലായി 182 മള്‍ട്ടിപ്ലെക്സുകളാണ് പി വി ആറിനുള്ളത്.
Post Your Comments