KeralaLatest NewsIndia

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 2 മാസത്തെ നിരീക്ഷണത്തിനുശേഷം: സ്വന്തംനാട്ടിൽ സുരക്ഷിതമാണെന്ന് കണ്ട് ഭാര്യവീട് ലക്ഷ്യമാക്കി

കുഴല്‍മന്ദത്തുവച്ച്‌ കാര്‍ കേടായി. വര്‍ക്ക്ഷോപ്പില്‍ പോയെങ്കിലും പെട്ടെന്ന് നന്നാക്കി കിട്ടിയില്ല.

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അതിവേഗ ഇടപെടലുമായി പൊലീസ് രംഗത്തെത്തി.സിബിഐ അന്വേഷണമോ എന്‍ഐഎ അന്വേഷണമോ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍  ഹൈക്കോടതിയില്‍ എത്താന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് അന്വേഷണം ഊര്ജിതമാക്കിയത്. പ്രതികളെ എല്ലാം പിടികൂടിയെന്ന് വരുത്താനാണ് പൊലീസ് നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായത് സൂത്രധാരന്‍ കൂടിയായ ഡ്രൈവര്‍ എന്നു പൊലീസ് വിശദീകരിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ കാറില്‍ സംഭവസ്ഥലത്ത് എത്തിച്ചത് അറസ്റ്റിലായ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ പ്രതിയുമായി കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രത്തും തത്തമംഗലം പള്ളിമുക്കിനു സമീപത്തുള്ള ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തും ആയുധം ഉപേക്ഷിച്ച കണ്ണനൂര്‍ ദേശീയപാത സര്‍വീസ് റോഡിലും തെളിവെടുപ്പു നടത്തി. ഇയാള്‍ ഉള്‍പ്പെടെ 5 പേരാണു സംഘത്തിലുണ്ടായിരുന്നത്.

കൊല നടത്തിയ രീതിയും ആയുധം ഉപേക്ഷിച്ച വിധവും പ്രതി അന്വേഷണസംഘത്തിനു വിവരിച്ചു നല്‍കി. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ആളാണ് ഇയാള്‍. കൃത്യം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. അതേസമയം ഇന്നലെ രാത്രി ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ പ്രതിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികളില്‍ ഒരാളാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കുറ്റകൃത്യത്തില്‍ ഇയാള്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.രണ്ടുമാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടപ്പാക്കിയത്. രണ്ടാഴ്ചയിലധികം സഞ്ജിത്തിനെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും പ്രതി മൊഴി നല്‍കി. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. അക്രമികള്‍ വന്ന കാര്‍ ഓടിച്ചിരുന്ന ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും പൊലീസ് പറയുന്നു. സംഘത്തിലെ മറ്റു രണ്ടുപേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ മാരുതി 800 കാറില്‍ പാലക്കാട് തൃശൂര്‍ ദേശീയ പാതയിലേക്ക് രക്ഷപ്പെട്ടു. കുഴല്‍മന്ദത്തുവച്ച്‌ കാര്‍ കേടായി. വര്‍ക്ക്ഷോപ്പില്‍ പോയെങ്കിലും പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടര്‍ന്ന് ഇവിടെനിന്ന് സംഘം പലവഴിക്ക് പിരിഞ്ഞു. പ്രതികള്‍ കാര്‍ നേരത്തെ വാങ്ങിയിരുന്നു. സൂക്ഷിച്ചത് വടക്കഞ്ചേരി അണയ്ക്കപ്പാറയിലെ ഒരു വീട്ടിലാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.

എന്നാൽ സഞ്ജിത്തിനെ രണ്ടു തവണ പോപ്പുലർ സംഘം കൊലപ്പെടുത്താൻ ശ്രമിച്ച കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്വദേശമായ എലപ്പുള്ളി എടുപ്പുകുളം മേഖലയില്‍ സഞ്ജിത്ത് അതീവ സുരക്ഷിതനെന്ന് മനസിലാക്കി കൊലയ്ക്കായി ഭാര്യയുടെ വീടിന് സമീപം തിരഞ്ഞെടുക്കുകയായിരുന്നു. കൊലപാതകത്തില്‍ 5 പേരാണു നേരിട്ടു പങ്കെടുത്തതെങ്കിലും ഗൂഢാലോചനയിലടക്കം കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നാണു സൂചന.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോപ്പുലര്‍ഫ്രണ്ട് നേതാവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ പ്രതി റിമാന്‍ഡിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button