എറണാകുളം: മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാഗ്ദാനം വേണ്ടെന്ന് വ്യക്തമാക്കി ഗൃഹനാഥൻ അജേഷ്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാർ രംഗത്ത് വന്നതെന്നും അജേഷ് പറഞ്ഞു. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തൻ്റെ കുടുംബത്തെയും സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുകയായിരുന്നുവെന്നും തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് വ്യക്തമാക്കി.
പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണെന്നും ഇത്രയും നാൾ ജീവനക്കാർ തൻ്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ലെന്നും അജേഷ് പറഞ്ഞു. താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തിയതായും അജേഷ് ആരോപിച്ചു.
ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ അജേഷ് സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന്, ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്നും അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാമെന്നും കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽക്കുകയായിരുന്നു. സംഭവം ചർച്ചയായതിനെത്തുടർന്ന് ബാങ്ക് ജീവനക്കാർ തുക അടയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments