കാസിപൂര്‍: പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കി പെൺമക്കൾ. മുസ്ലിം പള്ളിക്ക് വേണ്ടി 1.5 കോടിയുടെ സ്ഥലം വിട്ടുനല്‍കിയാണ് ഹിന്ദു മതവിഭാഗത്തിൽപ്പെട്ട സഹോദരിമാര്‍ തങ്ങളുടെ അച്ഛന്റെ അവസാന ആഗ്രഹം സാധ്യമാക്കിയത്. സ്വന്തം സ്ഥലത്തിലെ നാല് ഏക്കറോളം വരുന്ന സ്ഥലം ഇവര്‍ പള്ളിയുടെ പുനര്‍നിര്‍മാണത്തിനും മറ്റുമായി വിട്ടുനൽകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് സംഭവം. മതമൈത്രി വിളിച്ച് പറയുന്ന ഈ സംഭവം ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റി.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് ഇവരുടെ പിതാവ് അന്തരിച്ചത്. 2003 ൽ, ഇവരുടെ അച്ഛന്‍ ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി മരണപ്പെടുന്നതിന് മുൻപ് തന്റെ അവസാന ആഗ്രഹം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. പിതാവിന്റെ മരണ ശേഷം പെണ്മക്കൾ വിവാഹിതരാവുകയും രണ്ട് സ്ഥലങ്ങളിലായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു. അടുത്തിടെയാണ്, ഡൽഹിയിലും മീററ്റിലുമുള്ള സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷത്തെ കുറിച്ച് അറിയുന്നത്. ഇതിനുശേഷമാണ് ആഗ്രഹം സഫലമാക്കാൻ മക്കൾ തയ്യാറായത്.
Also Read:കോൺഗ്രസ് നൽകിയ പരാതിയിൽ തൃണമൂലിന്റെ അഭിഭാഷകനായി ചിദംബരം: കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ
‘അച്ഛന്റെ അവസാന ആഗ്രഹം നടപ്പിലാക്കുക എന്നത് ഞങ്ങളുടെ കടമയാണ്. എന്റെ സഹോദരിമാര്‍ അച്ഛന്റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്’, ഇരുവരുടേയും സഹോദരന്‍ രാകേഷ് രസ്‌തോഗി പറയുന്നു. ‘മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഈ സഹോദരിമാര്‍. പള്ളി കമ്മിറ്റി അവരോടുള്ള സ്‌നേഹവും കടപ്പാടും അറിയിക്കുന്നു. അടുത്ത് തന്നെ അവരെ ആദരിക്കാനുള്ള പരിപാടിയും ഞങ്ങള്‍ ഒരുക്കുന്നുണ്ട്’, പള്ളി കമ്മിറ്റി അംഗമായ ഹസിന്‍ ഖാന്‍ പറഞ്ഞു.
Post Your Comments