KeralaLatest NewsIndia

ആർഎസ്എസുകാർ പോകുന്ന റൂട്ട് ശേഖരിച്ച്‌ കൊലയാളികൾക്ക് റിപ്പോർട്ട് നൽകും: ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് സഞ്ജിത്ത് വധത്തിലും പങ്ക്

ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയിരുന്നെന്ന് കണ്ടെത്തൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ ഫയർഫോഴ്സ് ജീവനക്കാരൻ ജിഷാദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കിയതിലും യാത്രാ വിവരങ്ങൾ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേർക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സഞ്ജിത്ത് വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും, എവിടെയെല്ലാം പോകുന്നു എന്നുള്ള വിവരങ്ങൾ ജിഷാദ് കൃത്യമായി മനസ്സിലാക്കുകയും അത് കൊലയാളികൾക്ക് എത്തിച്ചു നൽകുകയും ചെയ്തു. സമാനമായി, ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയിരുന്നെന്നും കണ്ടെത്തലുകളുണ്ട്. പാലക്കാട് പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെയാണ് ജിഷാദ് തേടിപ്പോയത്.

കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് ജിഷാദ്. കൊടുവായൂർ സ്വദേശിയാണ്. 2017 ലാണ് ഇയാൾ സർക്കാർ സർവീസിൽ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങൾക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ഇയാളെന്ന വിവരമാണ് പുറത്തുവരുന്നത്.

ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്ന റിപ്പോർട്ടർ എന്നാണ് ജിഷാദിനെ പൊലീസ് സംഘം വിശേഷിപ്പിച്ചത്. നേരത്തെ സംസ്ഥാനത്തെ ആർഎസ്എസുകാരുടെ വിവരങ്ങൾ മുഴുവൻ ശേഖരിച്ച് പോപ്പുലർ ഫ്രണ്ടുകാർക്ക് നൽകിയ പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button