KeralaLatest NewsNews

കുട്ടികൾക്കുള്ള വാക്സിൻ മാറി നൽകിയ സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി

തൃശ്ശൂർ: തൃശ്ശൂർ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാറിപ്പോയ സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർബിവാക്സിന് പകരം കോവാക്സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കലക്ടർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി, രക്ഷാകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

രണ്ട് വാക്സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കുന്നതിനായി, കുത്തിവെയ്പ്പ് എടുത്ത മുഴുവൻ കുട്ടികളുടേയും രക്ഷാകർത്താക്കളെ ഡോക്ടർമാർ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

കുത്തിവയ്പ്പ് എടുത്ത കുഞ്ഞുങ്ങളുടെ കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ല. ഏതെങ്കിലും തരത്തിലുള്ള ചികിത്സാ സഹായം ആവശ്യമാകുകയാണങ്കിൽ, നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ പീഡിയാട്രീഷ്യന്റെ സേവനം അടുത്ത രണ്ട് ദിവസത്തേക്ക് 24 മണിക്കൂർ ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി, തൃശ്ശൂർ ജനറൽ ആശുപത്രി, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഇതിനായി സൗകര്യം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button