KeralaLatest NewsNews

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

 

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജിലെ 3 സി.ടി സ്‌കാനിംഗ് മെഷീനുകളും ഒരു എം.ആര്‍.ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചത്.

ഐ.പി രോഗികള്‍ക്ക് സി.ടി സ്‌കാനിംഗ് പൂര്‍ണ്ണ തോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ്, മന്ത്രി നേരിട്ട് സ്ഥലത്ത്‌  സന്ദര്‍ശനം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.

അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ രാവിലെ മെഡിക്കല്‍ കോളജിന്റെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണെന്നും അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്തി അപ്പപ്പോള്‍ തന്നെ പോരായ്മകള്‍ പരിഹരിച്ചു ചിട്ടയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button