മോസ്‌കോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് റഷ്യ. ബോറിസിന് തങ്ങളെയും തങ്ങൾക്ക് ബോറിസ് ജോൺസനെയും ഇഷ്ടമല്ലെന്ന് റഷ്യ തുറന്നടിച്ചു.
ക്രെംലിൻ ഔദ്യോഗിക വക്താവായ ദിമിത്രി പെസ്കോവാണ് ഇക്കാര്യം പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ രാജി തങ്ങൾക്ക് വലിയ വിഷയമല്ലെന്നും, തങ്ങൾ ആഗ്രഹിക്കുന്നത് കൂടുതൽ പ്രൊഫഷണലായ ആൾക്കാർ ബ്രിട്ടനിൽ അധികാരത്തിൽ വരണമെന്നാണെന്നും ദിമിത്രി പെസ്കോവ് അഭിപ്രായപ്പെട്ടു.
കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധി മൂലമാണ് ബോറിസ് ജോൺസൺ രാജിവെയ്ക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ, പാർട്ടിയിലെ 50 മന്ത്രിമാരാണ് തുടരെത്തുടരെ രാജി സമർപ്പിച്ചത്. ഫിനാൻസ് ചീഫ് ഋഷി സുനക്, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് എന്നിവരും ചൊവ്വാഴ്ച രാജി സമർപ്പിച്ചിരുന്നു.
കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കൽ ഗോവിനെ പുറത്താക്കാനുള്ള തീരുമാനം മുതലാണ് ബോറിസ് ജോൺസന്റെ കഷ്ടകാലം തുടങ്ങുന്നത്. തന്നെ പുറത്താക്കണമെങ്കിൽ, നിങ്ങളുടെ കൈകൾ രക്തത്തിൽ മുക്കേണ്ടിവരുമെന്ന് ജോൺസൻ കൂടെയുള്ള മന്ത്രിമാരോട് പറഞ്ഞിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ബോറിസ് ജോൺസൻ രാജിവെക്കാൻ ഒരുങ്ങുന്ന വാർത്ത പുറത്തുവന്നത്.
Post Your Comments