അബുദാബി: സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇ പൗരന്മാർക്ക് സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ഒരു വർഷം വരെ അവധിയെടുക്കാം. സർക്കാർ ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ എമിറേറ്റികൾക്ക് ഈ കാലയളവിൽ പകുതി ശമ്പളം ലഭിക്കും. കൂടുതൽ പൗരന്മാരെ ബിസിനസ് ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യുഎഇയുടെ ദേശീയ സമ്പദ് വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന വലിയ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.
സ്വകാര്യ മേഖലയിൽ തങ്ങളുടെ ബിസിനസ്സ് ആരംഭിക്കാനോ മാനേജ് ചെയ്യാനോ ആഗ്രഹിക്കുന്ന പൗരന്മാർക്ക് അവധി ലഭിക്കും. ജീവനക്കാരൻ ജോലി ചെയ്യുന്ന ഫെഡറൽ അതോറിറ്റിയുടെ തലവൻ അവധിക്ക് അംഗീകാരം നൽകും.
അതേസമയം, എണ്ണ ഇതര കയറ്റുമതിയിൽ രാജ്യം 47 ശതമാനം വളർച്ച കൈവരിച്ചതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. വിദേശ നിക്ഷേപത്തിൽ 16 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments