CinemaLatest NewsNewsIndiaBollywoodEntertainment

ആത്മഹത്യ ചെയ്യാൻ തോന്നി, കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്ന് അമ്മ ചോദിച്ചു: ദീപിക പദുക്കോൺ

ന്യൂഡൽഹി: വിഷാദ രോഗത്തിന് അടിമയായ സന്ദർഭം തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോൺ. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെ കുറിച്ചും വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചതിനെ കുറിച്ചും ദീപിക പറഞ്ഞു. തനിക്ക് ചില സമയങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിട്ടുണ്ടെന്ന് ദീപിക പദുക്കോൺ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സമയമായിരുന്നു അത്. യാതൊരു കാരണവുമായില്ലാതെയാണ് അത്തരം തോന്നലുകൾ ഉണ്ടായത്. പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു. എന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. അവർ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാൻ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു. എന്നാല്‍, അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. ഇതൊന്നുമായിരുന്നില്ല കാരണം. അമ്മയ്ക്ക് അത് മനസിലായി’, ദീപിക പറഞ്ഞു.

മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകൾ ഉള്ളതിനാൽ ആദ്യമൊക്കെ വൈദ്യസഹായം തേടാൻ തനിക്ക് മടിയായിരുന്നുവെന്നും, പിന്നീട് കുറച്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ അവസ്ഥയിൽ മാറ്റമുണ്ടായെന്നും ദീപിക കൂട്ടിച്ചേർത്തു. ദി ഇന്റേണിന്റെ ഹിന്ദി റീമേക്കിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടി. ഹൃത്വിക് റോഷനൊപ്പം സിദ്ധാർത്ഥ് ആനന്ദിന്റെ ഫൈറ്റർ എന്ന ചിത്രവും വരാനുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.)

shortlink

Related Articles

Post Your Comments

Related Articles


Back to top button