ഇടുക്കി: ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 2385.18 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 100 ഘനമീറ്റര്‍ വെള്ളമാണ്. എന്നാൽ, നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഇന്ന് തുറന്നു വിട്ടേക്കും.
കനത്ത മഴ പെയ്യാനുള്ള സാധ്യതയും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഈ ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക.
അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ടി വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുക. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വർധിപ്പിച്ചിരുന്നു.
Post Your Comments