കണ്ണൂർ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായർ അന്തരിച്ചു. ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ നായർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാർട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തൻ നിർവ്വഹിച്ചിരുന്നത്. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
അടുത്ത കുറെ വർഷങ്ങളായി സി.പി.എമ്മിലെ തെറ്റായ നയങ്ങളെ എതിർത്തതിനാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനു കാരണമായി. സി.പി.എമ്മിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് പാർട്ടിക്കകത്ത് ഏറെ വിവാദങ്ങൾക്കു കാരണമായി. എം എൻ വിജയനെപ്പോലെ ഇദ്ദേഹത്തെയും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ എന്നാണ് ചില മുതിർന്ന നേതാക്കൾ വിശേഷിപ്പിച്ചത്.
ദീർഘകാലം ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമായി. പക്ഷേ 2005 മാർച്ച് മൂന്നിനു അദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെ മേൽകമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.
Post Your Comments