കണ്ണൂർ: രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സി.പി.എമ്മിനെ മാത്രമാണെന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. മതനേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ ഇനി ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാന ഭരണഘടനാ പദവിയേറ്റെടുക്കുന്നതിന് മുൻപായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രിയെ കാണാൻ മതനേതാക്കൾക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. സമസ്ത പറഞ്ഞപ്പോൾ വഖഫ് ബില്ല് റദ്ദാക്കിയത് അതിനുദാഹരണം. രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സി.പി.എമ്മിനെ മാത്രമാണ്’, ഷംസീർ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയ്ക്കകത്ത് പ്രതിപക്ഷം കാഴ്ച വെയ്ക്കുന്നത് മികച്ച പ്രകടനമാണെങ്കിലും, അതിനെ പ്രതിരോധിക്കാനുള്ള കഴിവും കരുത്തും ഭരണപക്ഷത്തിനുണ്ടെന്നാണ് ഷംസീർ പറഞ്ഞത്. രാഷ്ട്രീയ ചായ്‌വ് കാണിക്കാതെ തന്നെ താൻ സഭയെ നയിക്കുമെന്നാണ് നിയുക്ത സ്പീക്കർ പറയുന്നത്. ഭരണപക്ഷത്തിനായി മുൻനിരയിൽ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോൾ സമാജികർക്ക് ആ മുൻവിധി വേണ്ടെന്നും ഷംസീർ എടുത്തുപറയുന്നുണ്ട്.
അതേസമയം, ബന്ധുനിയമന വിവാദത്തിലും ഷംസീർ മനസ് തുറന്നു. ഉയർന്ന യോഗ്യതയുണ്ടായിട്ടും ഭാര്യയുടെ നിയമനം ചിലർ വിവാദമാക്കിയെന്ന് പറഞ്ഞ ഷംസീർ സിപിഎം നേതാക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരെ കല്യാണം കഴിക്കണോ എന്നും ചോദിക്കുന്നു.
Post Your Comments