KeralaNattuvarthaLatest NewsNews

‘ന്‍റെ മോള്‍ക്ക് ചാകാൻ വേണ്ടിയാണോ വീട് വെച്ചേ?’: സർക്കാരിന് ഇനി എന്ത് നടപടിയും എടുക്കാമെന്ന് അഭിരാമിയുടെ അച്ഛൻ

കൊല്ലം: ജപ്തി ബോർഡ് തൂക്കിയത് മകളെ ഏറെ വിഷമത്തിലാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍. ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, ബാങ്കില്‍ പോയി ഇളവ് ചോദിക്കാമെന്ന് താന്‍ മകളോട് പറഞ്ഞുവെന്നും അജികുമാർ പറയുന്നു. തന്റെ മോൾക്ക് ചാകാൻ വേണ്ടിയാണോ വീട് ഉണ്ടാക്കിയതെന്നും അദ്ദേഹം കണ്ണീരോടെ ചോദിക്കുന്നു,

‘ബാങ്കിൽ പോയിട്ട് തിരിച്ചുവന്നപ്പോള്‍ മോളുടെ അവസ്ഥയിതാണ്. മോള്‍ക്ക് ചാവാന്‍ വേണ്ടിയാണോ വീടുണ്ടാക്കി വെച്ചത്. എന്തു നടപടി വേണമെങ്കിലും സര്‍ക്കാരിനി എടുക്കട്ടേ. ബാങ്കിനോട് അല്‍പ്പം കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍, ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞത്’, അഭിരാമിയുടെ അച്ഛൻ പറയുന്നു.

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജികുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button