KeralaLatest NewsNews

‘ഇത് കേരളമാണ്, ഇവിടെ ഇതൊരു നിത്യസംഭവമാണ്’: മുരളി തുമ്മാരക്കുടി

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ മാളിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയ യുവനടിമാരെ കാണികൾക്കിടെയിൽ നിന്നും ചിലർ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരക്കുടി. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റം കേരളത്തിൽ ഓരോ ദിവസവും നടക്കുന്നുണ്ടെന്ന് മുരളി തുമ്മാരക്കുടി ഫേസ്‌ബുക്കിൽ കുറിച്ചു.

‘സിനിമാതാരങ്ങൾ മാത്രമല്ല വീടിന് പുറത്തിറങ്ങുന്ന സമൂഹത്തിലെ ഏത് തലത്തിലുള്ള സ്ത്രീയും ഈ ക്രിമിനലുകളിൽ നിന്നും സുരക്ഷിതരല്ല. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ ക്രിമിനലുകൾക്കും പ്രായഭേദം ഇല്ല. സ്‌കൂൾ കുട്ടികൾ മുതൽ റിട്ടയർ ആയവർ വരെ, കൊച്ചു പയ്യന്മാർ മുതൽ മുത്തച്ഛന്മാർ വരെ, തൊഴിലില്ലാത്തവർ മുതൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. മൂവ്വാറ്റുപുഴയിൽ നിന്നും ദിവസവും സ്‌കൂട്ടർ എടുത്ത് എറണാകുളത്ത് സ്ത്രീകളെ പിടിക്കാൻ പോയ എൻജിനീയറുടെ വാർത്ത വന്നിട്ട് ഒരു വർഷം പോലും ആയിട്ടില്ല. അപ്പോൾ നമ്മളിൽ നിന്നും വ്യത്യസ്തരായവർ അല്ല, നമുക്ക് ചുറ്റും ഉള്ളവർ തന്നെയാണ് ഈ വൃത്തികെട്ട ക്രിമിനലുകൾ’, മുരളി തുമ്മാരക്കുടി ഫേസ്‌ബുക്കിൽ കുറിച്ചു.

മുരളി തുമ്മാരക്കുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മാറാത്ത അസുഖമുള്ള നാട് …
കോഴിക്കോട് മാളിൽ വച്ച് യുവനടിയെ തിരക്കിനിടയിൽ ഒരാൾ കയറിപ്പിടിച്ച വാർത്ത ഏറെ സങ്കടപ്പെടുത്തുന്നുണ്ട്. ഈ വിഷയം ചിന്തിക്കുകയും സംസാരിക്കുകയും ഇടക്കിക്കിടക്ക് എഴുതുകയും ചെയ്യുന്ന ആൾ എന്ന നിലക്ക് ഈ സ്ഥിതിയിൽ ഒരു മാറ്റവും വരാത്തത് എന്നെ രോഷാകുലനാക്കുന്നുണ്ട്. ഈ വിഷയത്തിൽ എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല എന്ന നിസ്സഹായാവസ്ഥ വിഷമിപ്പിക്കുന്നുമുണ്ട്. പക്ഷെ ഒന്ന് മാത്രം ഇല്ല. ഈ വാർത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. കാരണം, ഇത് എനിക്ക് അടുത്തറിയാവുന്ന കേരളമാണ്. ഇവിടെ ഇതൊരു നിത്യസംഭവമാണ്. ഒന്നല്ല, പത്തല്ല, അതിലൊക്കെ എത്രയോ മടങ്ങ് പ്രാവശ്യം ഇത്തരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റം കേരളത്തിൽ ഓരോ ദിവസവും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനമുള്ള തിരുവനന്തപുരം എന്നോ, സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ എന്നോ, നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമെന്നോ ഉള്ള ഒരു മാറ്റവുമില്ല.

ആൾക്കൂട്ടം, അതെവിടെ ആയാലും, പള്ളിപ്പെരുന്നാളോ, രാഷ്ട്രീയ പരിപാടികളോ, ട്രെയിനോ, മാളോ, ബസോ, വള്ളമോ ആകട്ടെ, അതുണ്ടാക്കുന്ന അനോണിമിറ്റി അവസരമാക്കി സ്ത്രീകളെ പിച്ചാൻ, തോണ്ടാൻ, ചേർന്ന് നിൽക്കാൻ, കടന്നു പിടിക്കാൻ, പറ്റിയാൽ സ്വന്തം ലൈംഗിക അവയവം പുറത്തെടുത്തു മുട്ടിയുരുമ്മാൻ തയ്യാറായി ഒരു ക്രിമിനൽ നമുക്ക് ചുറ്റും എവിടയേയും ഉണ്ട്. തിരക്കില്ലാത്തിടത്തും സ്ത്രീകൾ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകൾ പറയാൻ, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദർശിപ്പിക്കാൻ, വഴി ചോദിയ്ക്കാൻ എന്ന മട്ടിൽ അശ്ളീല പുസ്തകങ്ങൾ തുറന്നു കാണിക്കാൻ, പറ്റിയാൽ കയറിപിടിക്കാൻ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകൾ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.

ഇത്തരം കടന്നുകയറ്റങ്ങൾക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെൺകുട്ടി മുതൽ എൺപതു കഴിഞ്ഞ മുത്തശ്ശി വരെ. സിനിമാതാരങ്ങൾ മാത്രമല്ല വീടിന് പുറത്തിറങ്ങുന്ന സമൂഹത്തിലെ ഏത് തലത്തിലുള്ള സ്ത്രീയും ഈ ക്രിമിനലുകളിൽ നിന്നും സുരക്ഷിതരല്ല. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ ക്രിമിനലുകൾക്കും പ്രായഭേദം ഇല്ല. സ്‌കൂൾ കുട്ടികൾ മുതൽ റിട്ടയർ ആയവർ വരെ, കൊച്ചു പയ്യന്മാർ മുതൽ മുത്തച്ഛന്മാർ വരെ, തൊഴിലില്ലാത്തവർ മുതൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. മൂവ്വാറ്റുപുഴയിൽ നിന്നും ദിവസവും സ്‌കൂട്ടർ എടുത്ത് എറണാകുളത്ത് സ്ത്രീകളെ പിടിക്കാൻ പോയ എൻജിനീയറുടെ വാർത്ത വന്നിട്ട് ഒരു വർഷം പോലും ആയിട്ടില്ല. അപ്പോൾ നമ്മളിൽ നിന്നും വ്യത്യസ്തരായവർ അല്ല, നമുക്ക് ചുറ്റും ഉള്ളവർ തന്നെയാണ് ഈ വൃത്തികെട്ട ക്രിമിനലുകൾ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇക്കാര്യങ്ങളെ പറ്റി അറിവുണ്ടായ കാലം മുതൽക്ക് തന്നെ ഇത് ഞാൻ ചുറ്റും കാണുന്നുണ്ട്. നൂറ്റാണ്ടൊക്കെ മാറിയിട്ടും, തലമുറകൾ മാറിയിട്ടും മലയാളികളുടെ ഈ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

ഈ വിഷയത്തെ പറ്റി ഞാൻ സ്ത്രീകളോടും പുരുഷന്മാരോടും സംസാരിക്കാറുണ്ട്. അവരിൽ നിന്നും കിട്ടുന്ന പ്രതികരണം തികച്ചും വ്യത്യസ്തമാണ് എന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്.
ഇത്തരത്തിൽ നോക്ക് കൊണ്ടോ, വാക്ക് കൊണ്ടോ, സ്പർശനം കൊണ്ടോ സ്വന്തം സ്വകാര്യതയിലേക്ക് കടന്നുകയറ്റം അനുഭവിക്കാത്ത ഒരു സ്ത്രീകളെയും ഞാൻ കേരളത്തിൽ കണ്ടിട്ടില്ല. ഇത് അതിശയോക്തി അല്ല. ഇന്നും ഏതൊരു ദിവസവും വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന ഏതൊരു സ്ത്രീയും തിരിച്ചു വീട്ടിൽ എത്തുന്നതിന് മുൻപ് ഏതെങ്കിലും തരത്തിൽ കടന്നു കയറ്റത്തിന് വിധേയമാകുമെന്ന ചിന്തയിലാണ് ദിവസം തുടങ്ങുന്നത്. പുറത്തു പോകുന്ന സമയം മുതൽ സഞ്ചരിക്കുന്ന വാഹനം വരെ, ധരിക്കുന്ന വസ്ത്രം, എപ്പോൾ തിരിച്ചു വരണം, ഷോപ്പിങ്ങിനോ ക്ഷേത്രത്തിലോ എവിടെ പോകണം എന്നുള്ള ഓരോ തീരുമാനത്തിന് പിന്നിലും ഈ ക്രിമിനലുകൾ ചുറ്റും ഉണ്ടെന്ന വിചാരം ഉണ്ട്.

അതേസമയം പുരുഷന്മാരോട് സംസാരിക്കുന്പോൾ സ്ഥിതി വേറെയാണ്. ഇതൊക്കെ സംഭവിക്കുന്നുണ്ട് എന്ന് അവർക്ക് അറിയാം, പക്ഷെ “വല്ലപ്പോഴും” അതും “മറ്റുള്ള വീടുകളിലെ സ്ത്രീകൾക്കാണ്” ഇത് സംഭവിക്കുന്നത് എന്നാണ് കൂടുതൽ പുരുഷന്മാരും വിശ്വസിക്കുന്നത്. ഇക്കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ ഈ വിഷയത്തിൽ ഞാൻ ആറു മാസം മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൻറെ കമന്റുകൾ വായിച്ചാൽ മതി. കുറച്ചു ക്ഷമിച്ചാൽ ഈ പോസ്റ്റിന്റെ താഴെയും ഇത്തരത്തിൽ “ഊതി വീർപ്പിച്ചു” “എന്റെ വീട്ടിൽ ആർക്കും സംഭവിച്ചില്ല” എന്നുള്ള കമന്റുകൾ ഇവിടെയും വരും.

ആദ്യമൊക്കെ ഇത്തരം കമന്റുകൾ എന്നെ ഏറെ അലോസരപ്പെടുത്തുമായിരുന്നു. പിന്നീടാണ് ഒരു കാര്യം ഞാൻ മനസ്സിലാക്കിയത്. കേരളത്തിൽ ഈ വിഷയം എത്ര രൂക്ഷമാണെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാർക്കും അറിയില്ല. കാരണം അവർ അത് അനുഭവിക്കുന്നില്ല, അനുഭവിക്കുന്നവർ അവരോടത് പറയുന്നുമില്ല. കാരണം വീട്ടിലെ പുരുഷന്മാരോട് ഇക്കാര്യം തുറന്നു പറഞ്ഞത് കൊണ്ട് വിഷയത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് നമ്മുടെ സ്ത്രീകൾക്ക് അറിയാം. പോരാത്തതിന് “തിരക്കുള്ളിടത്ത് പോയിട്ടല്ലേ” “ഇത്രയും വൈകി വന്നിട്ടല്ലേ” “ഇത്രയും നേരത്തെ പോകണോ” എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ തീർച്ചയായും ഉണ്ടാകും. ഇപ്പോൾ തന്നെ ഉള്ള പരിമിതമായ സ്വാതന്ത്ര്യം കൂടി അത് ഇല്ലാതാക്കും. പെൺകുട്ടികളെ സംരക്ഷിക്കാൻ വൈകീട്ട് ഏഴുമണിയാകുന്പോൾ ഹോസ്റ്റലുകളുടെ ഗേറ്റടക്കുന്ന നാടല്ലേ !. അപ്പോൾ ഇക്കാര്യം പറയുന്നത് സ്ത്രീകൾക്ക് നഷ്ടക്കച്ചവടം ആണ്. അതുകൊണ്ടാണ് ഈ വിഷയത്തിന്റെ വ്യാപ്തി ആളുകൾ അറിയാത്തത്. അതുകൊണ്ടാണ് “എൻറെ വീട്ടിൽ ആർക്കും ഇത് സംഭവിക്കുന്നില്ല” എന്ന മട്ടിൽ ഇവർ മേനി പറയുന്നത്. ഇവരോട് വേണ്ടത് ദേഷ്യമല്ല, സഹതാപം ആണ്.

ആണുങ്ങൾക്ക് പൊതുവെ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട്. ഒരു മാളിൽ വച്ച് ഒരു പെൺകുട്ടിയെ, അത് സിനിമാ നടിയോ മറ്റാരോ ആകട്ടെ, കയറിപ്പിച്ചാൽ അത് ചെയ്യുന്നവർക്ക് ഉണ്ടാകുന്നത് നൈമിഷികമായ ഒരു സുഖമോ സംതൃപ്തിയോ ആയിരിക്കണം. പിറ്റേന്ന് അവർ അത് ഓർക്കുക കൂടിയില്ല. പക്ഷെ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിന് വിധേയമാകുന്ന സ്ത്രീകൾക്ക് അത് നീണ്ടു നിൽക്കുന്ന ട്രോമ ആണ്. ഇത്തരം ഒരു കാര്യം സംഭവിച്ചതിലുള്ള അറപ്പ്, അപ്പോൾ ഉണ്ടായ ഭയം, പ്രതികരിക്കാൻ സാധിക്കാത്തതിൽ ഉള്ള രോഷം ഇതൊക്കെ ദിവസങ്ങളോളം മനസ്സിനെ അലട്ടും. പിന്നീട് ആ സ്ഥലത്ത് പോകാൻ തന്നെ മടിക്കും, തിരക്കുള്ള സ്ഥലങ്ങളെ പേടിയാകും.

ഇതൊക്കെ ആൾക്കൂട്ടത്തിനിടയിൽ കയറി ഒരു നിമിഷാർത്ഥം എന്തോ ചെയ്തിട്ട് വീട്ടിൽ പോകുന്ന ക്രിമിനലുകൾ അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ? ഇങ്ങനെ എന്തെങ്കിലും ചെയ്താൽ “ഒന്ന് പ്രതികരിച്ചു കൂടേ?” എന്ന് ആളുകൾ പൊതുവെ ചോദിക്കാറുണ്ട്. കാര്യം അത്ര സിംപിൾ അല്ല. ഒന്നാമത് അപ്രതീക്ഷിതമായിട്ടാണ് ഇത് സംഭവിക്കുന്നത്, ആ ഷോക്കിൽ നിന്നും മോചനം കിട്ടുന്പോഴേക്കും കുറ്റം ചെയ്ത ആൾ മുങ്ങിയിട്ടുണ്ടാകും. അപ്പോൾ ഒച്ച വച്ചിട്ടും കാര്യമില്ല. ഒരു ബസിലൊക്കെയാണ് സംഭവിക്കുന്നതെങ്കിൽ ഒച്ച വച്ചാൽ പോലും ചുറ്റുമുള്ളവർ പൊതുവെ “ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ” എന്നുള്ള മട്ടിലാണ് പ്രതികരിക്കുന്നത്. “ഒരു പൊതുഗതാഗതം ആകുന്പോൾ ഇങ്ങനെ ഉണ്ടാകും, പറ്റാത്തവർ സ്വന്തം വാഹനത്തിൽ പോകണം” എന്നൊക്കെ പച്ചക്ക് പറയുന്നവരും ഉണ്ട്. എവിടെയെങ്കിലും വച്ച് പ്രതികരിച്ചാൽ സ്വന്തം വീട്ടിൽ ഉള്ളവർ, സ്ത്രീകൾ ഉൾപ്പടെ, എന്തിനാണ് സീൻ ഉണ്ടാക്കിയത്, ഇതൊന്നും മാറാൻ പോകുന്നില്ല എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

വീട്ടിലെ പുരുഷന്മാർ ആകട്ടെ സ്വന്തം സ്ത്രീകളെ സംരക്ഷിക്കാൻ അവരുടെ സഞ്ചാര സ്വാതന്ത്ര്യം പരമാവധി ചുരുക്കാൻ എപ്പോഴും തയ്യാറാണ് (ഇനി ഞാൻ ഉള്ളപ്പോൾ മാത്രം ടൗണിൽ പോയാൽ മതി, അടുത്തുള്ള കോളേജിൽ പഠിച്ചാൽ മതി എന്നിങ്ങനെ!).
സ്ത്രീകൾ പക്ഷെ അവർക്ക് ആവുന്ന തരത്തിൽ പ്രതികരിക്കുന്നുണ്ട്. പ്രത്യക്ഷമായി പ്രതികരിക്കുന്നതേ നമ്മൾ കാണുന്നുള്ളൂ. പക്ഷെ അത് മാത്രമല്ല സംഭവിക്കുന്നത്. നല്ലത്. സാധിക്കുന്ന സ്ത്രീകൾ പൊതുഗതാഗതത്തിൽ നിന്നും ടു വീലറിലേക്കോ മറ്റു വാഹനങ്ങളിലേക്കോ മാറുന്നുണ്ട്. അവസരം ഉള്ള സ്ത്രീകൾ കേരളം വിട്ടു പോകുന്നുണ്ട്. അങ്ങനെ പുറത്തു പോകുന്നവർ തിരിച്ചു വരാൻ ഒരു താല്പര്യവും കാണിക്കുന്നില്ല, പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ള സ്ത്രീകൾ അവരുടെ കുട്ടികൾ കേരളത്തിൽ വളരരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്, അതിന് ശ്രമിക്കുന്നുമുണ്ട്.
പക്ഷെ ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ?

എന്തുകൊണ്ടാണ് പതിറ്റാണ്ടുകളായിട്ടും, നൂറ്റാണ്ടു മാറിയിട്ടും, മിലേനിയൽ ജനറേഷൻ വന്നിട്ടും ഇക്കാര്യത്തിൽ കേരളം നിന്ന നിലയിൽ നിൽക്കുന്നത്?

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ നമ്മുടെ ചുറ്റും ഉണ്ടായിട്ടും ഒരു വർഷത്തിൽ നൂറ് പേരെങ്കിലും ഈ വിഷയത്തിൽ ജയിലിൽ പോകാത്തത്?

എന്തുകൊണ്ടാണ് സിനിമ താരങ്ങളുടെ വിവാഹമോചനം പോലും അന്തിച്ചർച്ചയാകുന്ന നാട്ടിൽ ഈ വിഷയത്തിൽ അന്തിച്ചർച്ചകൾ വരാത്തത്?

എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇതൊരു വിഷയമായി ഏറ്റെടുക്കാത്തത്?

എന്തുകൊണ്ടാണ് നമ്മുടെ കോളേജുകളിൽ ഇതിനെതിരെ ബോധവൽക്കരണം ഉണ്ടാകാത്തത്?

എന്തുകൊണ്ടാണ് കുപ്പിക്കും അപ്പിക്കും ആപ്പുള്ള നാട്ടിൽ കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ള അക്രമങ്ങൾ നടക്കുന്നത് എന്നത് എളുപ്പത്തിൽ ക്രൗഡ് സോഴ്സിങ്ങ് വഴി കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് പോലും ഉണ്ടാകാത്തത്?

ഏറെ നാളായി എഴുതുന്നു. മുകളിൽ ഉള്ളവരൊന്നും മാറുമെന്ന് എനിക്ക് പ്രതീക്ഷയൊന്നുമില്ല. പക്ഷെ ഒരു കോടതി ഉത്തരവ് കൊണ്ട് കേരളത്തിൽ പൊതു ഇടങ്ങളിലെ പുകവലി ഇല്ലാതാക്കിയ നാടാണ് കേരളം. നമ്മുടെ കോടതികൾ വിചാരിച്ചാൽ ഈ വിഷയത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കും എന്നാണ് എൻറെ പ്രതീക്ഷ. ആഗ്രഹവും.
മുരളി തുമ്മാരുകുടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button