KeralaLatest NewsNews

സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംസ്ഥാനത്തെ ജില്ലാ കളക്ടർമാരുടേയും വകുപ്പു മേധാവികളുടേയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജന പരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങൾ ലഭിക്കുന്നതിന് പൊതുജനങ്ങൾ ഓഫിസുകൾ കയറിയിറങ്ങി വലയേണ്ട അവസ്ഥയുണ്ടാകരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടാകരുത്. ഇക്കാര്യം വ്യക്തിപരമായ ചുമതലയായിക്കണ്ടു കളക്ടർമാർ പ്രത്യേക ഇടപെടൽ നടത്തണം. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടു നൂറുദിന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എല്ലാ മേഖലകളേയും സ്പർശിക്കുന്ന വിധമാണ് ഇതു നടപ്പാക്കിയത്. എന്നാൽ, ഇതിലെ ചില കാര്യങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടം മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം.

സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസവും ഇല്ലാതാക്കണം. ഭൂമി ഏറ്റെടുക്കുന്നവർക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം. ഭൂമി വിട്ടുനൽകിയ ആർക്കും ദുരനുഭവമുണ്ടാകരുത്. സ്ഥലമേറ്റെടുപ്പിനുള്ള നഷ്ടപരിഹാരം സമയബന്ധിതമായിത്തന്നെ നൽകിവരുന്നുണ്ട്. എന്നാൽ, അപൂർവമായെങ്കിലുമുണ്ടാകുന്ന കാലതാമസം  തീർത്തും ഇല്ലാതാക്കണം. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാർക്ക് പദ്ധതി ഇതുവരെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ഇതു ഫലപ്രാപ്തിയിലെത്തുകയെന്നതു പ്രധാനമാണ്. തടസങ്ങളുണ്ടെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വെള്ളക്കെട്ട് നിവാരണം പോലുള്ളവയും കാര്യക്ഷമമായി നടക്കണം.

സർക്കാർ സേവനങ്ങൾ ജനങ്ങൾക്കുള്ള ഔദാര്യമല്ല, അവരുടെ അവകാശമാണ്. ഇക്കാര്യത്തിൽ കൃത്യമായ ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണം. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർമാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എന്നാൽ, അപൂർവം ചില സ്ഥലങ്ങളിൽ മറിച്ചുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും ആവശ്യത്തിനു വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന രീതിയിലുള്ള മനോഭാവം ഗുണകരമല്ല. പ്രശ്നങ്ങൾ കേട്ടാൽ അത് മറ്റ് ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി നൽകി ഒഴിയുന്നതും ശരിയായ രീതിയല്ല. ഓരോ ദിവസവും ഓഫീസിൽ നിന്നെത്തുമ്പോൾ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോ എന്ന ആത്മപരിശോധന നടത്തി നാളെ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട 55 അജണ്ടകളാണ് രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button