Latest NewsKeralaNews

അല്ല ശൈലജ ടീച്ചറേ, ഇങ്ങയൊക്കെ എഴുതാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു: ബെന്യാമിൻ

കുഞ്ഞിപ്രേമൻ അവർകൾ ഫത്‌വ ഇറക്കിയത് ടീച്ചർ അറിഞ്ഞില്ല എന്നുണ്ടോ?

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ വിമർശിച്ചർക്ക് മറുപടിയുമായി കെ കെ ശൈലജ ടീച്ചർ. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത്തരം കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ടെന്നും ശൈലജ ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഇടത് നേതാക്കന്മാർ മുഴവൻ വിമർശനവുമായി എത്തുമ്പോൾ ഇടതുപക്ഷത്തെ ഒരംഗമായ ശൈലജ ടീച്ചർ ദിവ്യയെ അഭിനന്ദിച്ചത് ചൂണ്ടികാണിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. ഇങ്ങയൊക്കെ എഴുതാൻ ടീച്ചർക്കെങ്ങനെ ധൈര്യം വന്നുവെന്നും കുഞ്ഞിപ്രേമന്റെ കോപം വരുത്തി വച്ച ടീച്ചർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയണമെന്നും ബെന്യാമിൻ പരിഹസിച്ചു.

read also: വടിവാളുമായി സ്കൂളിൽ: പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതര്‍

ബെന്യാമിന്റെ കുറിപ്പ്

അല്ല ശൈലജ ടീച്ചറേ, ഇങ്ങയൊക്കെ എഴുതാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. ജില്ലാ കലക്ടറെ ആരും വിമർശിച്ചിട്ടില്ല എന്നും അതുകൊണ്ട് ഇത്തരം പോസ്റ്റുകൾ വച്ചു പൊറുപ്പിക്കില്ല എന്നും താത്വികാചാര്യൻ പ്രഫ. കുഞ്ഞിപ്രേമൻ അവർകൾ ഫത്‌വ ഇറക്കിയത് ടീച്ചർ അറിഞ്ഞില്ല എന്നുണ്ടോ? അതിനെയൊക്കെ ലംഘിക്കാൻ കേരളത്തിൽ ഇന്നാർക്കാണ് ധൈര്യമുള്ളത്.. ഈശ്വരന്മാരെ എനിക്ക് പേടിയാവുന്നു.. 😨 കുഞ്ഞിപ്രേമന്റെ കോപം വരുത്തി വച്ച ടീച്ചർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയണം 😱😱😱😱

ശൈലജ ടീച്ചറുടെ കുറിപ്പ്

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്.

ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇതാദ്യമായല്ല കുഞ്ഞിനെയും കൊണ്ട് സ്ത്രീകള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അവസ്ഥയുണ്ടാവുന്നത്. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനാണ്.

അതുകൊണ്ട് സാധിക്കാവുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോവുന്നത് മനുഷ്യത്വപൂര്‍ണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. വളരെ പ്രശസ്തയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്.

ഒരു സമാധാന സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് ജസീന്ത ഐക്യരാഷ്ട്ര സഭയില്‍ പങ്കെടുത്തത്. പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത. ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു. അങ്ങനെ കാണാന്‍ കഴിയാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കരുതേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ എസ് ഐയ്യര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button