വൈക്കം: ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ വൈക്കം നഗരസഭ സിപിഎം കൗൺസിലർക്കെതിരെ പരാതികൾ കൂടുന്നു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളിൽ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങി. അതേസമയം തലയോലപ്പറമ്പ് റിട്ടയർഡ് എസ്. ഐ എം. കെ. സുരേന്ദ്രനിൽ നിന്ന് നാലര ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നെന്ന സൂചന.
ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലിക്കായി 7 ലക്ഷം രൂപ ആവശ്യപ്പെടുകയും ഒന്നരലക്ഷം രൂപ വാങ്ങിയെന്നുമാണ് ഉദയനാപുരം സ്വദേശിനി റാണിഷ് മോൾ വൈക്കം പൊലീസിൽ നൽകിയിരിക്കുന്ന പരാതി. 2021 ജൂലൈയിൽ വൈക്കം നഗരസഭ കൗൺസിലർ കെ.പി.സതീശനും, വെച്ചൂർ സ്വദേശി ബിനീഷും നേരിട്ടെത്തിയാണ് ഇവരുമായി സംസാരിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റിൽ യുവതിയുടെ പേരില്ലാതെ വന്നപ്പോൾ രാഷ്ട്രീയ നിയമനമാണ് റാങ്ക് ലിസ്റ്റിൽ ഒരു കാര്യവുമില്ലെന്നായിരുന്നു ഇവർക്ക് കിട്ടിയ മറുപടി.
തട്ടിപ്പിൽ പ്രധാനിയെന്ന് സതീശൻ ആരോപിക്കുന്ന വെച്ചൂർ സ്വദേശി ബിനിഷ് മംഗലാപുരത്തുണ്ടെന്ന സൂചനയും സതീശൻ തന്നെ നൽകുന്നുണ്ട്. മുൻ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞാണ് ബിനിഷിനെ സതീശൻ പരിചയപ്പെടുത്തിയതെന്നാണ് പരാതികളിൽ പറയുന്നത്.
എന്നാൽ, മുതിർന്ന സിപിഎം നഗരസഭാ അംഗം കൂടിയായ സതീശന് ഇയാൾ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫല്ലെന്ന വിവരം അറിയാമായിരുന്നു എന്ന് വ്യക്തമാണ്. ബിനിഷ് വെച്ചൂരിലെ സിപിഎം ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. അതിനാൽ തന്നെ തട്ടിപ്പ് നടന്നിരിക്കുന്നത് സതീശന്റെ അറിവോടെയാണ് എന്നതിൽ ഒരു സംശയവുമില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.
Post Your Comments