KeralaLatest News

ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ്: പട്ടാപ്പകൽ ജീവനറ്റത് രണ്ടു കുടുംബസ്ഥർക്ക്: അഞ്ജു പാർവതി

അഞ്ജു പാർവതി പ്രഭീഷ്

തലശ്ശേരിയിൽ ലഹരി മാഫിയയുടെ ഇടപെടലിനെ ചോദ്യം ചെയ്തതിൻ്റെ വൈരാഗൃത്തിൽ രണ്ട് പച്ച മനുഷ്യരെ , രാഷ്ട്രീയപരമായ ഭാഷയിൽ പറഞ്ഞാൽ രണ്ട് സഖാക്കന്മാരെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് പട്ടാപ്പകൽ ആളുകള്‍ നോക്കി നില്‍ക്കെ ദാരുണമായി കൊന്നു എന്ന വാർത്ത കേട്ടപ്പോൾ ആരെങ്കിലും ഞെട്ടിയോ? ഇല്ല! കാരണം എന്താണെന്നു വച്ചാൽ കൊന്നതും നീയേ ചാപ്പാ കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ലൈനിലാണ് ഇടതുപക്ഷ ഭരണം എന്നത് പകൽവെളിച്ചം പോലെ സ്പഷ്ടമായ വസ്തുത ആയതിനാൽ. ! ഈ ഭരണത്തിനു കീഴേ വളർന്നു പന്തലിച്ച വികസനം ഉണ്ടായ ഒരേ ഒരു മേഖല ” ലഹരി മാഫിയ ” മാത്രമാണ്. വെട്ടേറ്റു മരണപ്പെട്ടവരുടെ രാഷ്ട്രീയം ഉറക്കെ പറയുന്നവർ വെട്ടിയവരുടെ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ കൂടി ധൈര്യം കാണിക്കണം. വെട്ടിയവർ വെറും ലഹരി മാഫിയക്കാർ മാത്രമാണോ അതോ അവരും ഒരേ പ്രസ്ഥാനത്തിലുൾപ്പെട്ടവരാണോ? ബാക്കി എന്തിലും വെട്ടുന്നവൻ്റെ രാഷ്ട്രീയം ചികയുന്ന സഖാക്കൾ ഈ വിഷയത്തിൽ മൗനം കാണിക്കുമ്പോൾ തന്നെ ഉത്തരം വ്യക്തം !

ആഭ്യന്തരം ആഭാസമായ ഈ ഭരണകാലത്ത് ലഹരി മാഫിയ പൂണ്ട് വിളയാടുകയാണ് ഇവിടെ. കൊറോണയെ തുരത്താൻ കാണിച്ചുവെന്ന തരത്തിൽ ഇവിടെ പി.ആർ വർക്കുകൾക്ക് പൊടിച്ച പണത്തിൻ്റെയും ആത്മാർത്ഥതയുടെയും ലക്ഷത്തിലൊരംശം എങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഈ ഭരണകൂടം ശ്രമിച്ചിരുന്നുവെങ്കിൽ ഈ നാട് ഇത്രമേൽ ലഹരിക്ക് അടിപ്പെടില്ലായിരുന്നു. പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിക്കുന്നതിന് ദിനംപ്രതി കേരളം സാക്ഷിയാകുന്നുണ്ട്. നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങൾക്ക് മേലെ പാറിപ്പടരുന്നുണ്ട് കാമ്പസുകളിലും എന്തിന് സ്കൂളുകളിൽ പോലും.ജെൻഡർ ന്യൂട്രാലിറ്റി ലഹരിക്കച്ചവടത്തിൽ നന്നായി പിടിമുറുക്കിയിട്ടുണ്ട്.

Narcotics is a dirty business! കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങൾക്ക് പറയാൻ ഉള്ളത് പുകചുരുളുകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്! ഭരണത്തിന്റെയും പാർട്ടിയുടെയും അധികാര ഗർവ്വിന്റെ വെള്ളിക്കരണ്ടിയുമായി ജനിച്ച, ആ ധാർഷ്ട്യത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു പട്ടുമെത്തയിൽ ഉറങ്ങിശീലിച്ച political scoundrelsന് ആർക്കും തന്നെ കേരളം ഒരു മിനി മെക്സിക്കോ ആയി തീരുന്നതിനെ കുറിച്ച് ഒന്നും പറയാനുണ്ടാവില്ല.

കേരളത്തിൽ ലഹരിയും കഞ്ചാവും ഒഴുകുന്നത് ഉന്നത ഇടപെടലുകളിൽ കൂടിയാണ്. പൊളിറ്റിക്കൽ പിടിപ്പാടുള്ള ഒരു ബിഗ്ഷോട്ടിന്റെ പിന്തുണയില്ലാതെ, അതിനു ചുക്കാൻ പിടിക്കാൻ ഒരു വമ്പൻ ഇല്ലാതെ ഇത്രയും big deal of drug consumption ഇവിടെ നടക്കില്ല. അടുത്ത കാലത്തായി കേരളത്തിൽ പിടിക്കുന്ന കഞ്ചാവ് കേസുകൾ നൂറു കിലോ മുതൽ മുകളിലേക്കുള്ള വൻ കേസുകൾ ആണ്. അതായത് ഒന്നോ രണ്ടോ കോടി മനുഷ്യർക്ക് ആയുസ് മുഴുവൻ വലിക്കാൻ തക്ക അളവിൽ കഞ്ചാവ് എത്തുന്നു. അത്രയും local consumption ഇവിടെയുണ്ടെന്ന് കരുതുക പ്രയാസം. എവിടെയോ വൻ വാല്യൂ അഡിക്ഷൻ നടന്ന് കഞ്ചാവ് ഓയിലോ ഹാഷിഷോ ഒക്കെയുണ്ടാവുന്ന അവസ്ഥ ഉണ്ട്. അത്‌ മൾട്ടി ലൊക്കേഷൻ, മൾട്ടി സ്റ്റേറ്റ്, കൺട്രി മാഫിയ ആണെന്നുറപ്പ്. ! അതുകൊണ്ടു തന്നെ രാഷ്ട്രീയ പിമ്പുകൾ ഇത് കാണാതെ നടിക്കുന്നു.

ലഹരിക്കേസിൽ ഉൾപ്പെടുന്നവർക്ക് എന്ത് ശിക്ഷയാണ് ഇവിടെ കൊടുക്കുന്നത്? ഒന്നുമില്ല. കുറച്ചു ദിവസം പിടിച്ചകത്തിട്ട് തിന്നു കൊഴുപ്പിച്ച ശേഷം വീണ്ടും പുറത്തേയ്ക്ക് വിടുന്നു. പിന്നീടും അവൻ അത് തന്നെ ചെയ്യുന്നു. അതൊരു സൈക്കിൾ പോലെയാണ്. പലപ്പോഴും നീതിപാലകന്മാർ തന്നെ ഈ കച്ചവടത്തിന് കൂട്ടു നില്ക്കുന്നു; ചിലർ അതിൽ പങ്കാളിയുമാകുന്നു. രഹ്ന ഫാത്തിമയെ മല ചവിട്ടിക്കാൻ കൂട്ടുപ്പോയ ഷാജഹാൻ പോലീസ് ലഹരി കടത്തിയതിനാണ് അറസ്റ്റിലായത്. ഒരേ സമയം ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുകയും മറുപുറത്ത് കൂടുതൽ മദ്യശാലകൾ തുറക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രസ്ഥാനമാണ് സി.പി.എം.

KSRTC ബസുകളിൽ പിണറായി സഖാവിൻ്റെ പടം ഒട്ടിച്ചുകൊണ്ട് ലഹരിക്കെതിരെ അണിച്ചേരാൻ നിർദ്ദേശം. അതേ KSRTC സ്റ്റാൻഡിൽ തന്നെ ബിവറേജസ് ഔട്ട്ലറ്റ് തുറന്നുകൊണ്ട് യഥേഷ്ടം പൈൻ്റ് വില്പന. എന്തൊരു ഇരട്ടത്താപ്പാണിത്. ഇവിടെ നടക്കുന്ന ക്രിമിനൽ ആക്ടിവിറ്റികളിൽ ഭൂരിപക്ഷവും മദ്യലഹരിയിലോ കഞ്ചാവ് ലഹരിയിലോ മയക്കുമരുന്ന് ഉപയോഗമോ കൊണ്ടുണ്ടാവുന്ന ക്രൈമുകളാണ്. ലഹരി വില്ലനാവുന്ന സമൂഹത്തിൽ പക്ഷേ അതിന് തടയിടാൻ ഭരിക്കുന്നവർ മിനക്കെടില്ല. കാരണം നമ്മുടെ മുഖ്യ വരുമാനം മദ്യത്തിലാണല്ലോ. പിന്നെ ഉന്നതന്മാർ തൊട്ട് ലോക്കൽ സെക്രട്ടറിക്ക് വരെ ലഹരിക്കടത്തിലുള്ള ഇടപാട്.

കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ അഴിമതിയുടെ തീയും പുകയും കൊള്ളാത്ത രാഷ്ട്രീയനേതാക്കൾ വിരളമെങ്കിലും ഒരു സമൂഹത്തെ മൊത്തം നശിപ്പിക്കുന്ന ലഹരിക്കടത്തിനു ചുക്കാൻ പിടിച്ച പ്രമുഖ പുത്രന്മാർ മുതൽ ലോക്കൽ നേതാവ് കം അനുയായികൾ വരെ ലഹരി കടത്തിൽ ഉൾപ്പെടുന്നതിൻ്റെ ക്രെഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം സ്വന്തം! അതിനാൽ തന്നെ തലശ്ശേരിയിലെ ആ സഖാക്കളുടെ അരുംകൊല ഞെട്ടിക്കുന്നേയില്ല ആരെയും! നഷ്ടം ആ രണ്ട് മനുഷ്യരുടെയും കുടുംബത്തിന് മാത്രമാണ്. മനുഷ്യരാകണം, മനുഷ്യരാകണം എന്ന BGM ഇട്ടു പാടുന്ന പാർട്ടിയുടെ ഉള്ളറകളിലുള്ള ലഹരി സ്നേഹം കാണാതെ തൊലിപ്പുറത്തെ ലഹരി വിരുദ്ധത വിശ്വസിച്ചുപോയ രണ്ട് മനുഷ്യരുടെ ദുർവ്വിധിയോർത്ത് സഹതാപം മാത്രം!

shortlink

Related Articles

Post Your Comments

Related Articles


Back to top button