KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത് അതിതീവ്ര ന്യൂന മര്‍ദ്ദം, കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം വേഗത്തില്‍ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കടലിലെ സാഹചര്യം മോശമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം വേഗത്തില്‍ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. തെക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര – ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ 2023 ജനുവരി 31 നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Read Also: 91പേര്‍ കൊല്ലപ്പെട്ട മുസ്‌ലിം പള്ളിയിലെ ഭീകരാക്രമണം, ചാവേറെന്നു സംശയിക്കുന്നയാളുടെ ശിരസ് കണ്ടെത്തി: മരണ സംഖ്യ ഉയരുന്നു

31 – 01 – 2023 മുതല്‍ 04 – 02 – 2023 വരെ ന്യൂനമര്‍ദ്ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂന മര്‍ദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചാരിച്ച ശേഷം നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button