KeralaLatest NewsNews

സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ല: തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ലെന്നും തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്നും മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. അതിന് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്

സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് നയിക്കുന്ന നിലപാടുകളുമായി സംഘ പരിവാർ ശക്തികൾ രാജ്യം ഭരിക്കുന്ന കാലത്താണ് നാം വനിതാ ദിനം ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ സ്ത്രീകൾ ഇന്നും കടുത്ത വിവേചനത്തിനും അടിച്ചമർത്തലുകൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നത് ഗൗരവത്തോടെ കാണണം. രാജ്യത്ത് ആദ്യമായി വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കുകയും മന്ത്രിയ്ക്ക് ചുമതല കൊടുക്കുകയും ചെയ്ത ഏക സംസ്ഥാനമാണ് കേരളം. നാം നേടിയെടുത്ത നേട്ടങ്ങളെ ചർച്ച ചെയ്യാനും മാതൃകയായി ഉയർത്തിക്കാട്ടാനും ഈ വനിതാ ദിനത്തിൽ നമുക്ക് സാധിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ ശാസനയിലും, അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും ചങ്ങലക്കെട്ടുകളിലും നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ടിരുന്ന സ്ത്രീ സമൂഹം സ്വയം മുന്നിട്ടിറങ്ങി നടത്തിയ സമരങ്ങളാണ് സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം. റഷ്യയിൽ ‘ബ്രഡ് & പീസ്’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരം, ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ കേരളത്തിൽ നിലനിന്ന ഉച്ചനീചത്വങ്ങൾക്കെതിരെ സ്ത്രീകൾ നടത്തിയ ത്യാഗപൂർണവും അനിതരസാധാരണവുമായ സമരങ്ങൾ എന്നിവയെല്ലാം സ്ത്രീ മുന്നേറ്റങ്ങളുടെ ഉജ്വല അധ്യായങ്ങളാണെന്നും ശൈലജ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജനത ഇന്ന് വനിതാ ദിനം ആചരിക്കുകയാണ്. ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തുല്യാവകാശം എന്നിവയെല്ലാം ഈ ദിവസത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടും. ലോകത്താകമാനം നടന്ന സ്ത്രീ വിമോചന പോരാട്ടങ്ങളോടുള്ള ആദരസൂചകമായാണ് 1975 മുതൽ ഐക്യരാഷ്ട്ര സംഘടന മാർച്ച് 8 വനിതാ ദിനമായി പ്രഖ്യാപിച്ചത്. ‘ഡിജിറ്റ്ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്’ എന്നതാണ് ഈ വർഷത്തെ യുഎൻ മുദ്രാവാക്യം. നൂതന സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ സ്ത്രീകൾക്കും തുല്യമായി അനുഭവിക്കാൻ കഴിയുകയെന്നത് പ്രധാനമാണ്. അതിനായുള്ള പ്രവർത്തനങ്ങൾക്കാണ് ഈ വനിതാ ദിനത്തിൽ നാം നേതൃത്വം നൽകേണ്ടതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Read Also: തൃശ്ശൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്; അന്വേഷണം 

shortlink

Related Articles

Post Your Comments

Related Articles


Back to top button