KeralaLatest News

കോടതിയെ സമീപിക്കാനൊരുങ്ങി റെയില്‍വേ പൊലീസ്: മെഡിക്കല്‍ പരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനകളില്ല, സാക്ഷികളും ഇല്ല

ആലപ്പുഴയില്‍ രാജധാനി എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചു എന്ന യുവതിയുടെയും ഭർത്താവിന്റെയും പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി റെയില്‍വേ പൊലീസ്. യുവതിയുടെ 164 എടുക്കാനാണ് റെയില്‍വേ പൊലീസിന്റെ നീക്കം. മലയാളി സൈനികനായ പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പെണ്‍കുട്ടി പരാതി നൽകിയിരുന്നത്.

ആദ്യം ട്രെയിനില്‍ വച്ച്‌ പരിചയപ്പെട്ട ശേഷം ശീതള പാനീയത്തില്‍ മദ്യം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ റെയില്‍വേ പൊലീസ് പത്തനംതിട്ട സ്വദേശിയായ സൈനികനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മൂന്നു മണിയോടുകൂടിയാണ് സംഭവം നടന്നതെന്നാണ് ട്രെയിൻ ടൈമിങ്ങിന്റെ സാഹചര്യ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്. ഈ സമയം മറ്റു യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു ഇതിനിടയില്‍ എങ്ങനെ പീഡനം നടന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്.

ഒപ്പം ട്രെയിനില്‍ യാത്ര ചെയ്ത ചില യാത്രക്കാരെ റെയില്‍വേ പൊലീസ് ടെലിഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച്‌ ആര്‍ക്കും ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിനും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെയും മറ്റും മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും പീഡനം നടന്നതിന്റേതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് കോടതിയില്‍ 164 കൊടുത്ത് കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും സൈനികനെ അറസ്റ്റ് ചെയ്തതും അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ സൈനികന്റെ മേലധികാരികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സൈനികനെതിരെ നടപടി ഉണ്ടാകും. പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ച്‌ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ പരാതി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം മദ്യം വാങ്ങി കഴിക്കുകയായിരുന്നു എന്നാണ് സൈനികന്റെയും പിന്നീട് യുവതിയുടെയും മൊഴി.

മദ്യം സ്വയം വാങ്ങി കഴിച്ചെങ്കിലും താൻ ഉറങ്ങിപ്പോയെന്നും, തന്റെ ശരീര ഭാഗങ്ങളിൽ ആരോ ശക്തമായി സ്പർശിച്ചത് പോലെ തോന്നി എന്നുമാണ് യുവതി ഭർത്താവിനോടും ഉമ്മയോടും പറഞ്ഞത്. തുടർന്നാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. പീഡിപ്പിച്ചു എന്ന മൊഴിയില്‍ ഇപ്പോഴും പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button