KeralaLatest NewsNews

ബിജേഷ് കടന്ന് കളഞ്ഞത് അനുമോളുടെ മൊബൈൽ ഫോൺ 5000 രൂപയ്ക്ക് വിറ്റ ശേഷം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇടുക്കി: കാഞ്ചിയാറില്‍ കൊല്ലപ്പെട്ട അനുമോളുടെ ഭർത്താവ് ബിജേഷ്, അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെ ഒളിവിൽ പോയ ബിജേഷ് കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്ക് ഫോൺ അയ്യായിരം രൂപയ്ക്ക് ആണ് ഫോണ്‍ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ 21നാണ് അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാത്തതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴ്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോണ്‍ വിറ്റത്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്ഐ കെ ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ  സഹായവും പൊലീസ് തേടിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button