KeralaNews

ജിഷ കൊലക്കേസ് : തിരിച്ചറിയില്‍ പരേഡ് കഴിയും വരെ കൊലയാളിയുടെ മുഖം പുറത്തുകാണിക്കില്ല: ബെഹ്‌റയുടെ അന്വേഷണം സിബിഐ മാതൃകയില്‍

കൊച്ചി: പ്രതിയെ പിടിച്ചെങ്കിലും ഉപദേശകന്റെ റോളില്‍ ജിഷാ കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെടുകയാണ്. പ്രമാദമായ കേസുകള്‍ പിടിച്ചാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം പ്രതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. അതിന് ശേഷമാകും കോടതിയില്‍ പ്രതിയെ എത്തിക്കുക. എന്നാല്‍ അത്തരം പരിപാടികള്‍ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശിച്ചത്. സിബിഐയുടെ ശൈലി പിന്തുടരാനായിരുന്നു നിര്‍ദ്ദേശം. മെഡിക്കല്‍ പരിശോധനയുള്‍പ്പെടെ എല്ലാം അതീവ രഹസ്യമായി നടത്തുന്നത് പ്രതിയുടെ മുഖം മാധ്യമങ്ങളില്‍ എത്താതിരിക്കാനാണ്.

രാവിലെ പ്രതിയുടെ മെഡിക്കല്‍ പരിശോന നടന്നു കഴിഞ്ഞു. അതീവ സുരക്ഷയില്‍ തന്നെയാകും പ്രതിയെ കോടതിയിലും മറ്റും എത്തിക്കു. മൂന്ന് ഡി.എന്‍.എ സാമ്പിളുകളും ശരിയാണെന്ന് വന്നതിനാല്‍ ഈ കേസില്‍ നിന്ന് ആസം സ്വദേശിക്ക് ഒരിക്കലും തലയൂരാന്‍ കഴിയില്ല. എന്നാല്‍ പോലും ഒരു പഴുതു പോലും നല്‍കേണ്ടെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ആളാവുന്ന തരത്തില്‍ പ്രതിയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തതും അതുകൊണ്ടാണ്. മാധ്യമ പ്രവര്‍ത്തകരുടെ വിവാദ ചോദ്യങ്ങളോട് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേട് പോലും വിചാരണയെ സ്വാധീനിക്കും. അതും ഒഴിവാക്കാന്‍ കൂടിയാണ് പൊലീസിന്റെ പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന സ്ഥിരീകരണം പത്രക്കുറിപ്പിലൊതുങ്ങിയത്.

ജിഷാ വധക്കേസില്‍ പ്രതിയെ കണ്ടതായി ചില സാക്ഷിമൊഴികളുണ്ട്. ഇവര്‍ പ്രതിയെ തിരിച്ചറിയും വരെ മുഖം മാധ്യമങ്ങളില്‍ വരാന്‍ അനുവദിക്കില്ല. പത്രത്തിലെ ചിത്രം കണ്ട് പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതിയില്‍ ഉയരാതിരിക്കാനാണ് ഇത്. അത്ര കരുതലോടെയാണ് പ്രതിയെ പിടികൂടിയ ശേഷമുള്ള പൊലീസ് നീക്കങ്ങളും പുരോഗമിക്കുന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വരുന്നതിന് മുമ്പ് തിരിച്ചറിയല്‍ പരേഡിന്റെ സാധ്യതയും തേടും. അല്ലാത്ത പക്ഷം തെളിവെടുപ്പും സി.ബി.ഐ പ്രതികളെ കൊണ്ടു വരുന്ന മാതൃകയില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ചായിരിക്കും. പ്രതിയെ പിടികൂടിയ ഉടനെ ഡി.ജി.പി കൊച്ചിയിലെത്തുമെന്നും പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും അഭ്യൂഹമെത്തി.

എന്നാല്‍ പ്രതിയെ പിടികൂടിയ കാര്യം സ്ഥിരീകരിച്ച് പത്രക്കുറിപ്പ് മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. ഒരു കാരണവശാലും മുഖം പുറത്ത് കാണരുതെന്നും അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരോടും ഡി.ജി.പി നിര്‍ദ്ദേശിച്ചു. കുറ്റപത്രം അതിവേഗം നല്‍കി പ്രതിക്ക് എത്രയും വേഗം ശിക്ഷ വാങ്ങി നല്‍കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും ഡി.ജി.പി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഏറെ പ്രശംസനീയമായ പ്രവര്‍ത്തനം എ.ഡി.ജി.പി സന്ധ്യ നടത്തിയെന്ന് മുഖ്യമന്ത്രിയും വിലയിരുത്തുന്നു. ദക്ഷിണ മേഖലാ ഡിജിപയായി സന്ധ്യയെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ താല്‍പ്പര്യ പ്രകാരമാണ്.
ഡി.ജി.പിയായി ചുമതലേറ്റെടുത്ത ശേഷം പെരുമ്പാവൂരിലെത്തിയ ലോക്‌നാഥ് ബെഹ്‌റ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ചിരുന്നു. ആരേയും അറിയിക്കാതെ ഒറ്റക്കെത്തിയായിരുന്നു പരിശോധന. എല്ലാം ക്യാമറയില്‍ പകര്‍ത്തി. പരിസരത്തിന്റെ പ്രത്യേക സ്വഭാവം മനസ്സിലാക്കി തെളിവുകള്‍ വിശകലനം ചെയ്യുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. സി.ബി.ഐയിലെ പ്രവര്‍ത്തന പരിചയം മുതലാക്കി നിര്‍ണ്ണായകമായ തെളിവ് ചെരുപ്പാണെന്ന് ഡി.ജി.പി തിരിച്ചറിഞ്ഞു. ജിഷ കൊല്ലപ്പെട്ടത് വിവാദമാകുന്നത് ഏതാണ്ട് എട്ട് ദിവസം കഴിഞ്ഞാണ്. അതിന് ശേഷമായിരുന്നു പരിസരവും മറ്റും പൊലീസ് അരിച്ചു പറക്കിയത്. രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷമാണ് കറുത്ത ഒരു ജോഡി ചെരുപ്പ് പൊലീസിന് കിട്ടിയത്. എന്നാല്‍ ചെരുപ്പിനെ ഗൗരവത്തോടെ കാണാന്‍ അദ്യ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

രണ്ട് ചെരുപ്പുകള്‍ കിട്ടിയതാണ് ഇതിന് കാരണം. ചെരുപ്പ് മനപ്പൂര്‍വ്വം അഴിച്ചു വച്ചതാണെന്ന് ഇതിലൂടെ മനസ്സിലായി. ഓട്ടത്തിനിടയില്‍ നഷ്ടപ്പെതാണെങ്കില്‍ രണ്ട് ചെരുപ്പും ഒരിടത്ത് കാണില്ലായിരുന്നു. എന്നതായിരുന്നു ന്യായം. അതുകൊണ്ട് തന്നെ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ആരോ കൊണ്ടിട്ടതാണെന്ന വാദമുയര്‍ത്തി. ഈ ചെരുപ്പിനെ ആരും ഗൗനിച്ചില്ല. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയാണ് കാരണം കണ്ടെത്തിയത്. ചെരുപ്പ് മനപ്പൂര്‍വ്വം കൊലയാളി തന്നെയാണ് അഴിച്ചു വച്ചതെന്ന് ബെഹ്‌റ കണ്ടെത്തി. കൊലയ്ക്ക് ശേഷം കനാലിലൂടെയാണ് പ്രതി രക്ഷപ്പെട്ടതെന്നായിരുന്നു പൊലീസ് നിഗമനം. അത് തന്നെയാണ് ബെഹ്‌റയും നിരീക്ഷണ വിധേയമാക്കിയത്. കനാല്‍ വഴി രക്ഷപ്പടുമ്പോള്‍ ചെരുപ്പ് തടസ്സമായി മാറും. അതുകാരണം പ്രതി തന്നെയാകും ചെരുപ്പ് മനപ്പൂര്‍വ്വം അഴിച്ചു വച്ചതെന്ന് ബെഹ്‌റ വിലയിരുത്തി.

ഈ നിരീക്ഷണം അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. ചെരുപ്പില്‍ പിടിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കറുത്ത ചെരുപ്പിന്റെ ഉറവിടം തേടി പൊലീസെത്തുന്നത്. ഇതില്‍ കരുതലോടെ അന്വേഷണം നടത്താന്‍ സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് കഴിയുകയും ചെയ്തു. പ്രതിയെ പിടികൂടിയെങ്കിലും ഈ ജാഗ്രത തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button