KeralaLatest NewsNews

ശബരിമല വിമാനത്താവളം സംശയങ്ങൾ ബാക്കിയാവുന്നു; കെവിഎസ് ഹരിദാസ്

അവസാനം ബിഷപ്പ് യോഹന്നാന്റെ കൈവശമുള്ള എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് സംസ്ഥാന മന്ത്രിസഭാ അക്കാര്യം തീരുമാനിച്ചു എന്നതാണ് അറിയുന്നത്. രാജ്യമെമ്പാടും ചെറു വിമാനത്താവളങ്ങൾ തുടങ്ങാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൻകീഴിലാണ് ഇതും വരുന്നത്. ശബരിമലയോട് ചേർന്ന് ഒരു വിമാനത്താവളം എന്നതാണ് ഉദ്ദേശ്യമെന്ന് വ്യക്തം. ഇതൊക്കെ സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യമാണ് എങ്കിലും സർക്കാർ അധീനതയിലുള്ളത് എന്ന് കരുതുന്നതും അതേസമയം സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വെച്ചിട്ടുള്ളതുമായ എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നത് ചില സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ട്. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും കൂടുതൽ വിശദീകരണം ആവശ്യമാണ്.

ഏതാനും മാസംമുമ്പ് പുതിയ വിമാനത്താവളം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയെയും മറ്റും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതി പ്രതിഷേധത്തെത്തുടർന്നും വിവാദങ്ങളെത്തുടർന്നും ഉപേക്ഷിക്കപ്പെട്ടപ്പോൾ മറ്റൊന്നിനെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നിരുന്നു. ആറന്മുളയിലേത് പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങളായിരുന്നു; അല്ലാതെ ശബരിമല തീത്ഥാടകർക്കായി ഒരു വിമാനത്താവളം എന്ന ചിന്തക്ക് എതിരായിരുന്നില്ല. കുമ്മനം രാജശേഖരനും മറ്റുമാണ് അന്ന് ആ പദ്ധതിയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിക്കുക എന്നതുമാത്രമല്ല മധ്യതിരുവിതാംകൂറിലെ വലിയൊരു ഭാഗം എൻആർഐകളുടെ ആഗ്രഹവും പദ്ധതിക്ക് പിന്നിലുണ്ട്. ” സ്ഥലം തീരുമാനിക്കൂ, അതിനുശേഷം അനുമതി നൽകുന്ന കാര്യം പരിശോധിക്കാം………… ” എന്നാണ് അന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞത് . കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തുറന്ന മനസാണ് എന്നതുവ്യക്തം.

ശബരിമലയോട് അടുത്ത്, അതേസമയം മധ്യതിരുവിതാംകൂർ മേഖലയിൽ ……. ഇതാണ് സ്വാഭാവികമായും പരിഗണിക്കപ്പെട്ട സ്ഥലം. ശബരിമല തീത്ഥാടകർ വർഷത്തിൽ മുഴുവൻ കാലവുമുണ്ടാവില്ല. അതുകൊണ്ട് വിദേശത്തുള്ള മലയാളികളെ ആകർഷിക്കുന്നതാവണം വിമാനത്താവളത്തിന്റെ കേന്ദ്രം. സ്വാഭാവികമായും എരുമേലി അതിനുപറ്റിയ സ്ഥലമാണുതാനും. ശബരിമലയോട് ചേർന്നുള്ള തീത്ഥാടനകേന്ദ്രമാണത്. എരുമേലിഒരു പിന്നാക്ക മേഖലയുമാണ്. അവിടെ വികസനമെത്തുന്നത് എന്തുകൊണ്ടും നല്ലതാണ് . എരുമേലിയിൽ നിന്ന് ശബരിമലക്ക് 46 കിലോമീറ്റർ മാത്രമേയുള്ളൂ. അവിടെനിന്ന്‌ കാനന പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന പരമ്പരാഗത പാതയുമുണ്ട് . വനത്തിലൂടെ ആ വഴിയാണ് ദശാബ്ദങ്ങൾക്കുമുമ്പ് തീർത്ഥാടകർ എത്തിയിരുന്നത്. ഇന്നും ആ വഴി ഉപയോഗിക്കുന്നവർ, പ്രത്യേകിച്ചും ഈ തീർത്ഥാടന കാലത്ത്‌ , ആയിരങ്ങളുണ്ട്. അതുകൊണ്ട് എരുമേലി എന്തുകൊണ്ടും അനുയോജ്യം എന്നതിൽ രണ്ടഭിപ്രായമില്ല.

എന്നാൽ അവിടെയാവാം വിമാനത്താവളം എന്ന് തീരുമാനിക്കാൻ അല്ലെങ്കിൽ ആലോചിക്കാനുള്ള കാരണമാണ് പ്രശ്നം. അത് നിസാര പ്രശ്നമല്ലതാനും. ഹാരിസൺ മലയാളം വക ഒരു പഴയ എസ്റ്റേറ്റ് അവിടെയുണ്ടായിരുന്നു. കണക്കനുസരിച്ചു അത് ഏതാണ്ട് 2,263 ഏക്കർ വരും. ഹാരിസൺ മലയാളത്തിന്റെ അധീനതയിലുള്ള അനധികൃത എസ്റേറ്റുകളിൽ ഒന്നാണിത്. അതെല്ലാം സർക്കാർ ഭൂമിയാണ് എന്നത് സർക്കാർ കണ്ടെത്തിയതാണ്. സർക്കാർ പാട്ടത്തിന് നൽകിയതും പാട്ടക്കാലാവധി പൂർത്തിയായതുമാണ് എന്നർഥം. അതിനുശേഷം അതിൽ ചിലതെല്ലാം വിറ്റുപോയി. അങ്ങിനെയാണ് വിവാദ ബിഷപ്പ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച് ചെറുവള്ളി എസ്റ്റേറ്റ് സ്വന്തമാക്കുന്നത്. സർക്കാർ ഭൂമി ക്രയവിക്രയം ചെയ്യാൻ ആർക്കെങ്കിലും അവകാശമോ അധികാരമോ ഉണ്ടോ എന്നതാണ്‌ നിയമപ്രശ്നം. പക്ഷെ കോടികളുടെ ഇടപാടാണ് ; അത് നടന്നു. അങ്ങിനെ ചെറുവള്ളി എസ്റ്റേറ്റ് ബിഷപ്പ് യോഹന്നാന്റെ കയ്യിലായി.

ഇനി കെപി യോഹന്നാനെക്കുറിച്ച് കേരളത്തിന് നന്നായി അറിയാം. പെന്തക്കോസ്ത് മിഷനിലെപ്പോലെ കഴിയുന്നത്ര ആൾക്കാരെ മതം മാറ്റാനായി മുന്നിട്ടിറങ്ങിയ ആളാണ് അദ്ദേഹമെന്നതാണ് ഒരു വലിയ ആക്ഷേപം. മധ്യ തിരുവിതാംകൂർ, തിരുവല്ല, ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. അമേരിക്കയിലെ നേറ്റീവ് അമേരിക്കൻ സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ഭാഗമായിരുന്നു ആദ്യം. കുറച്ചുകാലം അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ താമസവും പ്രവർത്തനവും. പിന്നീട് അതിന്റെ തന്നെഭാഗമായി തിരുവല്ലയിലെത്തി. അക്കാലത്താണ് ഏറ്റവുമധികം മത പരിവർത്തനങ്ങൾ ആ പ്രദേശത്തുനടന്നത് എന്നത് എല്ലാ ഹിന്ദു സംഘടനകളും ഉന്നയിച്ചുപോന്ന ആക്ഷേപമാണ്. ഒരു പക്ഷെ, എസ്എൻഡിപി യോഗവും അതിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അത് പരസ്യമായി പലവട്ടം പറയുകയും ചെയ്തു.

ആ പ്രദേശത്തെ എസ്എൻഡിപി പ്രവർത്തനങ്ങളെ തന്നെ ബാധിക്കുന്നവിധത്തിലായി മതപരിവർത്തനം എന്നതും വസ്തുതയായിരുന്നു. ഈഴവർ മാത്രമല്ല ഹിന്ദു സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ യോഹന്നാന്റെ അത്തരത്തിലുള്ള കുൽസിത നീക്കങ്ങൾക്ക് വിധേയമായിട്ടുണ്ട്. ശബരിമലക്ക് സമീപമുള്ള വനവാസി സഹോദരങ്ങളും അന്ന് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പിടിയിലകപ്പെട്ടിരുന്നു എന്നതും മറന്നുകൂടാ. എങ്ങിനെയും എന്തുവിലകൊടുത്തും ഏതുവിധത്തിലും മതപരിവർത്തനം നടത്തലായിരുന്നു ലക്ഷ്യം. പിന്നീട് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്ന് പിരിഞ്ഞുകൊണ്ട് സ്വന്തമായി ഒരു സഭയ്ക്കുതന്നെ അദ്ദേഹം രൂപം നൽകി. സ്വയം ബിഷപ്പായി അവരോധിക്കപ്പെടുന്ന വ്യക്തി. അദ്ദേഹത്തിന്റേതാണ് ഗോസ്പൽ ഫോർ ഏഷ്യ. ഇന്നത് ഒരു വലിയ ക്രൈസ്തവ സാമ്രാജ്യം തന്നെയാണ്.

മറ്റൊന്ന്, സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അധിപനായി ഇന്ത്യയിലുള്ളപ്പോഴും പിന്നീടും ഇവിടേക്കുകടന്നുവന്ന വിദേശപണം സംബന്ധിച്ച ആക്ഷേപങ്ങളാണ്. കോടിക്കണക്കിന് രൂപ അക്കാലത്ത് ഇവിടെ വാരിവിതറിയിരുന്നു എന്നുപറയുന്നതാവും ശരി. പണമെറിഞ്ഞുകൊണ്ട്‌ എന്തും നേടാനാവുമെന്ന ഒരു ചിന്ത അതിന്റെയൊക്കെ പിന്നിലുണ്ടായിരുന്നു. കേന്ദ്രത്തിലെ വാജ്‌പേയി സർക്കാരിന്റെ കാലത്താണ്, അത്തരത്തിലുള്ള ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സൂചനകൾ ലഭിച്ചപ്പോൾ അത് വാർത്തയാക്കാനും മറ്റും ശ്രമിച്ചതോർക്കുന്നു. അക്കാലത്ത്‌ ചില കേന്ദ്ര ഏജൻസികളുടെ ഇടപെടലുമുണ്ടായി. ബാങ്ക് അക്കൗണ്ട് പരിശോധനയും മറ്റും നടന്നു. ഇന്നിപ്പോഴും അത്തരം അനവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട് എന്നത് മറന്നുകൂടാ. ഒരർഥത്തിൽ ‘കരിമ്പട്ടികയിൽ’ പെടുത്തേണ്ടുന്ന ബിഷപ്പാണ് യോഹന്നാൻ എന്ന് കരുതുന്നവർ വിവിധ കേന്ദ്ര ഏജൻസികളിൽ ഉണ്ട് എന്നതാണ് വസ്തുത. അത്തരമൊരാൾ കാര്യങ്ങൾ വ്യക്തമാക്കി പൊതുരംഗത്തുവന്നാൽ തള്ളിപ്പറയണം എന്നല്ല. അത്തരമൊരു ശ്രമം ആ ബിഷപ്പിൽനിന്നും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇനി ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലേക്ക് മടങ്ങി വരാം. ബിഷപ്പ് യോഹന്നാൻ ഹാരിസൺ മലയാളത്തിൽ നിന്നുവാങ്ങിയതാണ് അതെന്നത്‌ സൂചിപ്പിച്ചുവല്ലോ. റവന്യൂ ഭൂമി വീണ്ടെടുക്കുന്നതുസംബന്ധിച്ചുള്ള ഒരു കേസ് ഇന്നിപ്പോൾ കേരളം ഹൈക്കോടതിയുടെ മുന്നിലുണ്ട്. അഡ്വ. സുശീല ഭട്ടിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കഴിഞ്ഞ സർക്കാരിന്റ കാലത്തുവാദം നടന്ന കേസാണത്. സുശീല ഭട്ടിനെ മാറ്റാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതും മറ്റും വിവാദമായതുമാണ് . ആ കേസിലുൾപ്പെടുന്നതാണ് ഈ വിവാദ എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിന് അവകാശപ്പെട്ട എല്ലാ സ്റ്റേറ്റുകളും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. എറണാകുളം ജില്ലാ കളക്ടറായിരുന്ന എംജി രാജമാണിക്യത്തെ അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ 2013 ഏപ്രിൽ 27 നുതന്നെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. അത് സംബന്ധിച്ച് ‘ ദി ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇതൊന്നിച്ചുള്ളത്.

” The government is taking over the land held by Harrisons Malayalam Limited without rights on orders from the High Court. It issued orders entrusting the work to government official M.G. Rajamanikyam, who will have the powers of a District Collector to take over the land, an official release said. Revenue Minister Adoor Prakash said after a conference that discussed the issue that proceedings for takeover of the land, spread across different districts, had been initiated.” — Special Correspondent ( ദി ഹിന്ദു, ഏപ്രിൽ 27, 2013 ).

അന്ന് സർക്കാർ ഭൂമിയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഹാരിസണും യോഹന്നാനുമൊക്കെ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ ഭൂമിയാണത് എന്ന വിധി ഇനിയും സ്റ്റേ ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. സാധാരണ നിലക്ക് അതിൽ സ്റ്റേ കിട്ടാൻ വിഷമമാണ്. അതായത് ഇന്നത്തെ നിലക്ക് ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാനത്തിന്റേതാണ്. ഇതിനിടയിൽ വൈദ്യുതി ബോർഡിന് ഈ എസ്റേറ്റിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ ഹൈക്കോടതി അനുമതി നൽകുകയുമുണ്ടായി. വൈദ്യുതിലൈൻ വലിക്കുന്ന ഭൂമിയുടെ വില പ്രത്യേക അക്കൗണ്ടിൽ ബാങ്കിൽ നിക്ഷേപിക്കാനാണ് കോടതി അന്ന് നിർദ്ദേശിച്ചത്. അതായത് , ആ പണത്തിന് ഇന്നിപ്പോൾ യോഹന്നാന് അർഹതയില്ല എന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. മറ്റൊന്ന്, ഇത്രയേറെ, ആയിരക്കണക്കിന് ഏക്കർ വരുന്ന, സർക്കാർ ഭൂമി അങ്ങിനെയല്ല എന്ന് വിധിവരാനുള്ള സാധ്യതയും കുറവാണ് എന്നതാണ് നിയമവിദഗ്ധരുടെ പൊതുവെയുള്ള വിലയിരുത്തൽ. കോടതിവിധി അങ്ങിനെയാവും ഇങ്ങനെയാവില്ല എന്നൊന്നും പറയാൻ പാടില്ല എന്നതറിയാം. ഞാൻ സൂചിപ്പിച്ചത് നിയമവിദഗ്ധരിലെ ഒരു പൊതുവികാരമാണ്.

കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസിലായതുകൊണ്ടാവാം അല്ലെങ്കിൽ തോന്നിയതുകൊണ്ടാവണം വിമാനത്താവള പദ്ധതി ഏറ്റെടുക്കാൻ യോഹന്നാൻ താല്പര്യം പ്രകടിപ്പിച്ചത് എന്ന് കരുതിയവരുണ്ട് . എസ്റ്റേറ്റിന്റെ വില പുതിയ വിമാനത്താവളത്തിൽ തന്റെ ഷെയർ ആയി ചേർക്കാൻ കഴിഞ്ഞാൽ രക്ഷപ്പെടുമല്ലോ. ദീര്ഘദൃഷ്ടിയോടെയുള്ള നീക്കമാണ് ഇത് എന്നാണ് കരുതപ്പെട്ടത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇവിടെ മറ്റൊരു പ്രയോജനമുണ്ട്. ജനങ്ങളെ വിഷമിപ്പിക്കാതെ, സ്ഥലം ഏറ്റെടുക്കൽ കൂടാതെ, എതിർപ്പുകൂടാതെ ഒറ്റ പ്ലോട്ടായി ഏതാണ്ട് 2,800 ഏക്കർ സ്ഥലം ലഭിക്കുന്നു എന്നതാണത്. പക്ഷെ, ഇവിടെ ബിഷപ്പ് യോഹന്നാനെ ഇതിലുൾപ്പെടുത്താൻ ശ്രമിച്ചാൽ, എസ്റ്റേറ്റിന്റെ വില ബിഷപ്പിനു നല്കാൻ ശ്രമിച്ചാൽ, കാര്യങ്ങൾ പ്രശ്നമാവും എന്നതിൽ സംശയമില്ല. ഇവിടെ നാമൊക്കെ അറിയാനിരിക്കുന്നതു പിണറായി വിജയൻ സർക്കാരിന്റെ നിലപാടാണ്.

ഇവിടെ അടുത്തിടെ നടന്ന ഒരു കാര്യം ഓർമ്മിപ്പിക്കേണ്ടതുണ്ട്. കൊച്ചി മെട്രോക്കായി എറണാകുളത്ത്‌ കളമശ്ശേരിയിലെ പഴയ പ്രീമിയർ ടയേഴ്സിന്റെ ( ഇപ്പോൾ അത് അപ്പോളോ ടയേഴ്‌സ്) കുറച്ചുസ്ഥലം ഏറ്റെടുത്തിരുന്നു. അതിന്റെ പണം നല്കാൻ പോയവേളയിൽ അത് സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയാണ് എന്ന് കണ്ടെത്തി. വർഷങ്ങൾക്കുമുൻപ് വ്യവസായം തുടങ്ങാനായി സർക്കാർ പ്രീമിയർ ടയേഴ്സിന് സൗജന്യമായി നൽകിയതാണ് ആ ഭൂമി മുഴുവൻ. പിന്നീട് അതിൽ നിന്ന് സർക്കാർ ഒരു ഭാഗം സർക്കാരിന്റെ ആവശ്യത്തിനായി ഏറ്റെടുക്കുമ്പോൾ പണം നൽകുന്നത് ശരിയല്ലല്ലോ. അവിടെയും അപ്പോളോ ടയേഴ്സിന് പണം നല്കാൻ നീക്കമുണ്ടായി. പക്ഷെ കൊച്ചി മെട്രോ അധികൃതർ ഇടപെട്ടതിനാൽ അതുനടന്നില്ല. ഇതിന്നിപ്പോൾ ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും ബാധകമാണ് എന്നത് മുഖ്യമന്ത്രിക്ക് അറിയാതെവരില്ല എന്ന് കരുതാനാണ് ആഗ്രഹം. ആരെയും കയ്യിലാക്കാനുള്ള കരുത്ത്‌, പലവിധത്തിലും ഉള്ളയാളാണ്, യോഹന്നാൻ എന്ന് സാധാരണ കേട്ടിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രിയും മനസിലാക്കിയിരിക്കും എന്നെ സൂചിപ്പിക്കുന്നുള്ളൂ.

ഈ വിമാനത്താവള പദ്ധതി സംബന്ധിച്ച ആദ്യ വാർത്ത വന്നത് ‘മെട്രോ വാർത്ത’യിലാണ്. രണ്ടര വർഷം മുൻപുതന്നെ. വി റെജികുമാർ ആയിരുന്നു അത് തയ്യാറാക്കിയത്. അന്ന് റെജികുമാർ പറഞ്ഞത് ഇങ്ങനെയാണ്…… ” ഇങ്ങനെയൊക്കെ നടന്നാൽ സ്വന്തമായി ഒരു എയർപോർട്ട് ഉള്ള ആദ്യ ബിഷപ്പായി കെ.പി. യോഹന്നാൻ മാറും..! ശബരിമലയ്ക്ക് വേണ്ടി എയർപോർട്ട് ഉണ്ടാക്കിയ ബിഷപ്പ് എന്ന പദവിയും കിട്ടും..!!”. കാര്യങ്ങൾ അതിലേക്കാണോ നീങ്ങുന്നത്?. എസ്റ്റേറ്റിന്റെ പണം ബിഷപ്പിന്റെ ഷെയർ ആയി മാറുമെന്ന കണക്കുകൂട്ടൽ തന്നെയാവണം ആ വാർത്തക്ക് അടിസ്ഥാനം. ഇവിടെ കാര്യങ്ങൾ ഇനിയും വ്യക്തമാവേണ്ടതുണ്ട്. വിമാനത്താവളം വേണം, അതിന്‌ ചെറുവള്ളി എസ്റ്റേറ്റ് യോഗ്യമാണ്….. പക്ഷെ, അത് സർക്കാരിന്റെ ഭൂമിയാണ് എന്നത് മറന്നുകൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button