ആഗ്ര•രണ്ട് ദശകത്തോളം സമാജ്‌വാദി പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിയിരുന്ന നേതാവ് ഇനാമുള്‍ ജാഫ്രി (43) 100 ഓളം മുസ്ലിങ്ങള്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നു. ആഗ്രയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.പി സിംഗ് ബാഘേലിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരുടെ പിന്തുണ ആഗ്രയില്‍ ബി.ജെ.പിയ്ക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്ന് എസ്.പി സിംഗ് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടേത് പ്രചാരണ തന്ത്രം മാത്രമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. മുസ്ലിങ്ങള്‍ക്ക് എസ്.പിയിയുള്ള വിശ്വാസം അവസാനിപ്പിക്കുകയാണെന്ന് കാണിക്കാന്‍ കുറച്ച് യുവാക്കളെ ബി.ജെ.പി തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പിയിലെത്തിക്കുകയാണ്. അവരുടെ പ്രചാരണത്തിന്റെ ഭാഗമാണിത്. ഇനാമുള്‍ ജാഫ്രിക്ക് 20 വര്‍ഷം മുന്‍പ് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നക്കിയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം പാര്‍ട്ടിയില്‍ സജീവമല്ല. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും എസ്.പി സിറ്റി പ്രസിഡന്റ് വാജിദ് നിസാര്‍ പറഞ്ഞു.
ടിഷ്യൂ പേപ്പര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ 10 ലക്ഷം രൂപയുടെ ലോണ്‍ അനായാസം ലഭിച്ചതിനെത്തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ജാഫ്രി അവകാശപ്പെട്ടു.
ഇനാമുള്‍ ജാഫ്രിക്ക് പുറമേ, നഗരത്തിലെ ബിസിനസ് പ്രമുഖനായ ഹാജി മുബാറക്, റഹീഷു, മൊഹമ്മദ് ഹനിഫ്, അമീര്‍ ഖാന്‍, ഷാസരൂള്‍ ഹുസ്സൈന്‍, ഇമ്രാന്‍ ജാഫ്രി, സയിദ് റഹ്മാന്‍ അലി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.
Post Your Comments