തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനത്തിന് നാല് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല സന്ദർശിക്കാൻ കഴിയുമോയെന്ന് രാഷ്ട്രപതിഭവൻ സർക്കാരിനോട് ചോദിച്ചിരുന്നു. തിരക്കുള്ള സമയമായതിനാൽ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും മറ്റ് ക്രമീകരണങ്ങൾക്കും സമയക്കുറവുണ്ടെന്നും പൊലീസ് അറിയിക്കുകയായിരുന്നു.
ഹെലികോപ്റ്ററിൽ സന്നിധാനത്തെത്താനാണ് ആലോചിക്കുന്നതെന്നാണ് രാഷ്ട്രപതിഭവൻ അറിയിച്ചത്. പാണ്ടിത്താവളത്തിലെ കുടിവെള്ളടാങ്കിന് മുകളിൽ നിർമ്മിച്ച ഹെലിപ്പാഡിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അതേസമയം സുരക്ഷാക്രമീകരണങ്ങളിൽ രാഷ്ട്രപതി ഭവന് സംതൃപ്തിയുണ്ടെങ്കിൽ മാത്രമേ രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുകയുള്ളു. കഴിഞ്ഞ 27-നാണ് ശബരിമല ദർശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്. ഈ കാര്യം 28ന് സന്നിധാനത്ത് ചേർന്ന മകരവിളക്ക് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ നൂഹ് അറിയിച്ചു. വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. അതേസമയം മകരവിളക്ക് അടുത്തതിനാൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
Post Your Comments