KeralaLatest NewsNews

ഒരു കുലുക്കവുമില്ല; കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അല്‍പം കടന്നു പോയി; വിമർശനവുമായി വി. മുരളീധരന്‍

തിരുവനന്തപുരം: ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള സർക്കാരിന്റെ കുബുദ്ധി അൽപ്പം കടന്നുപോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് 19 നെ ചെറുക്കാന്‍ 21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രാജ്യം കടന്നു പോകുമ്ബോള്‍ കേരളത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിരോധ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് വി. മുരളീധരന്‍ പറയുകയുണ്ടായി.

Read also: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചതായി വാർത്ത: യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യവുമായി ഫാൻസ്‌ അസോസിയേഷൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കൊവിഡ് 19 നെ ചെറുക്കാൻ 21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രാജ്യം കടന്നു പോകുമ്പോൾ കേരളത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിരോധ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ലോക്ഡൗണിന്റെ ആദ്യ ദിനങ്ങളിൽ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറന്നു വച്ച സർക്കാർ, ഇപ്പോൾ സർക്കാർ ഡോക്ടർമാരുടെ കുറിപ്പടിയുള്ള മദ്യപാനികൾക്ക് ആഴ്ചയിൽ മൂന്നു ലിറ്റർ മദ്യം വീട്ടിലെത്തിക്കാൻ സർക്കുലറും ഇറക്കി.
മദ്യവിതരണം പാടേ നിലച്ചാല്‍ കുടിയൻമാരെല്ലാം ആത്മഹത്യ ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വാദം.
ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അൽപം കടന്നു പോയി! സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും, അധാര്‍മികവും ,ചികിത്സാ മാനദണ്ഡങ്ങൾക്ക് എതിരുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും പലവട്ടം പറഞ്ഞിട്ടും, രേഖാമൂലം എതിർപ്പറിയിച്ചിട്ടും സർക്കാരിന് ഒരു കുലുക്കവുമില്ല. ഇന്ന് കെ ജി എം ഒ എ പ്രതിഷേധ സൂചകമായി കരിദിനമാചരിക്കുന്നതിനെ ഞാൻ സ്വാഗതം ചെയ്യുകയാണ്. മെഡിക്കൽ എത്തിക്സ് പുലർത്തുന്ന ഒരു ഡോക്ടറിനും കുപ്പി കൊടുക്കാൻ കുറിപ്പടി എഴുതാനാവില്ല.

ഇത്തരമൊരു തീരുമാനം എടുത്തതിലൂടെ, ജനങ്ങളിലേക്കല്ല ഖജനാവിലേക്ക് മാത്രമാണ് സർക്കാരിന്റെ നോട്ടമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്.
എനിക്ക് പിണറായി വിജയനോട് ചോദിക്കാനുള്ളത്…. ആധുനിക വൈദ്യശാസ്ത്രത്തില്‍ എവിടെയാണ് മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കാൻ പറയുന്നത് ? ശാസ്ത്രീയ ചികിത്സയും അതിനുള്ള മരുന്നുകളും ഇന്ന് ലഭ്യമല്ലേ? സര്‍ക്കാര്‍ പറയുന്നതു പോലെ, ഡോക്ടര്‍മാരെല്ലാം മദ്യക്കുപ്പിക്ക് കുറിപ്പടി എഴുതിയാല്‍ അവരുടെ ചികിത്സാ ലൈസന്‍സ് പോലും റദ്ദാകില്ലേ?
മദ്യാസക്തി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം നേരിടാൻ മദ്യമല്ല, മരുന്നാണ് കൊടുക്കേണ്ടതെന്ന് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം. അല്ലാതെ ഡോക്ടർമാരെ മദ്യപൻമാർ ഭീഷണിപ്പെടുത്തി കുപ്പിക്ക് കുറിപ്പടി എഴുതിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്!

ഈ ലോക് ഡൗൺ കാലയളവിൽ മദ്യലഭ്യത കുറഞ്ഞതുമൂലം എത്ര കുടുംബങ്ങളാണ് സമാധാനമായി ഇരിക്കുന്നത്. അതെല്ലാം തകർത്ത് , കുഞ്ഞുങ്ങളുടെ മുന്നിലിരുന്ന് മൂക്കുമുട്ടെ മദ്യപിക്കുന്ന കാഴ്ചയിലേക്ക് കേരളത്തെ തള്ളിവിടാനേ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം വഴിയൊരുക്കൂ. മദ്യാസക്തിയുള്ളവര്‍ മദ്യം കിട്ടാതാകുമ്പോള്‍ പല അസ്വസ്ഥതകളും കാണിച്ചേക്കാം. അത് ചികിത്സയിലൂടെയും, പരിചരണത്തിലൂടെയും മാറ്റി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും. മദ്യവിമുക്തിക്കുള്ള അവസരമായി ഈ ലോക്ക്ഡൗണ്‍ കാലയളവ് ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാനസർക്കാർ ചെയ്യേണ്ടത്. അല്ലാതെ കുടുംബം തകർത്തും കച്ചവട ലാഭം കൊയ്ത്, ഖജനാവ് നിറയ്ക്കരുത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button