കോഴിക്കോട് : കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായ 118 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധന ഫലം നെഗറ്റീവായി. 80 ഡോക്ടര്‍മാരും 40 പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവരുടെ ഫലമാണ് കഴിഞ്ഞ ദിവസം നെഗറ്റീവായതെന്ന് ഡി.എം.ഒ വി.ജയശ്രീ പറഞ്ഞു.
ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇ.സി.ജി. സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. ഇതില്‍ 120 പേരുടെ സ്രവമായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. എല്ലാവരും വീടുകളിലും മറ്റുമായി സ്വയം നിരീക്ഷണത്തിലാണ്.
ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച മണിയൂർ സ്വദേശിയായ ഗർഭിണി കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരാണ് നിരീക്ഷണത്തിലായത്.ഇതിൽ മെഡിക്കൽ വിദ്യാർത്ഥികളടക്കമുള്ളവർ ഉണ്ടായിരുന്നു.
ഇതിന് പുറമെ മാവൂരില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ചു വയസ്സുകാരനുമായും സമ്പര്‍ക്കത്തിലായവരുണ്ട്. വയറുവേദനയെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
Post Your Comments