തിരുവനന്തപുരം: കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് ധൈര്യം കാട്ടിയതാണ് സ്വപ്നയും സരിത്തും കുടുങ്ങാനുള്ള കാരണം. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് എയർപോർട്ടിൽ കിട്ടുക വിവിഐപി പരിഗണനയാണ്. എന്നാൽ ബാഗ് പരിശോധിച്ച കസ്റ്റംസ് കണ്ടത് മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്ന 35 കിലോ സ്വർണം. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ശുപാര്‍ശയ്ക്കായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ ഫോണിലൂടെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതര്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പിആര്‍ഒ സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.’ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.
മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.മൂന്നുമാസത്തിനിടെ യുഎഇ കോണ്‍സുലാര്‍ ജനറലിന്റെ പേരില്‍ എട്ട് പാഴ്സലുകളാണ് വന്നത്. ഇതാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേല്‍വിലാസത്തിലായിരുന്നു. ടിഷ്യു പേപ്പര്‍, ടൈല്‍സ്, ഫോട്ടോകോപ്പി മെഷീന്‍ എന്നി പേരിലായിരുന്നു ഇവ എത്തിയത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്.
ജനീവാ കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര ബാഗേജുകള്‍ തുറന്നുപരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എന്നാല്‍ ഇക്കുറി ടവ്വല്‍ തൂക്കിയിടാനുള്ള കമ്ബികള്‍, ഡോര്‍ സ്റ്റോപ്പര്‍, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരില്‍ വന്ന പാഴ്സലില്‍ കോണ്‍സുലേറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം ജനിപ്പിച്ചത്.
ഇത്തരത്തിലൊരു പാഴ്സല്‍ തുറക്കണമെങ്കില്‍ യുഎഇ അംബാസഡര്‍ അനുമതി നല്‍കുകയോ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാന്‍ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡല്‍ഹിയിലെ യുഎഇ അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലാക്കിയോടെ അവര്‍ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു.തുടര്‍ന്നായിരുന്നു പരിശോധന. അന്നേരവും ഒരു അറബിയുമായി എത്തി പിആര്‍ഒ സരിത് പാഴ്സല്‍ ഏറ്റുവാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ പരിശോധനയ്ക്ക് ശേഷം നോക്കാമെന്ന നിലപാടാണ് കസ്റ്റംസ് കൈക്കൊണ്ടത്. തുടര്‍ന്നുളള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഡോര്‍ ക്ലോസറിനുളളില്‍ പൈപ്പിന്റെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. മാസങ്ങളെടുത്ത ശ്രമത്തിനൊടുവിലായിരിക്കാം ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തല്‍. ലോഹത്തിനുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചാല്‍ എക്സ്റേ പരിശോധനയില്‍ കണ്ടെത്താന്‍ പ്രയാസമാണ്.
Post Your Comments