KeralaLatest NewsNews

ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള പക ; പ്രതിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ : ഇരട്ടക്കൊലക്കേസിലെ പ്രതിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. കേസിലെ രണ്ടാം പ്രതിയായ വരടിയം തുഞ്ചൻനഗറിൽ ചിറയത്ത് ജെയിംസിന്റെ മകൻ സിജോ (28) ആണ്  അവണൂർ മണിത്തറ സ്കൂളിനു സമീപം കൊല്ലപ്പെട്ടത്.

ഞായറാഴ്ച അർധരാത്രിയാണ് സംഭവം നടന്നത്. അവണൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഇരിക്കുകയായിരുന്ന സിജോയെ പരിചയത്തിലുള്ള ഒരാൾ ഫോണിൽ വിളിച്ച് മണിത്തറയിൽ എത്താൻ പറയുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന നാലു സുഹൃത്തുക്കളോടൊപ്പം രണ്ടു ബൈക്കുകളിലായി സ്ഥലത്തെത്തിയപ്പോൾ ഒരു കാറും ഒരു ബൈക്കും കിടക്കുന്നതാണ് കണ്ടത്. ഉടനെ കാറിൽനിന്ന് ഇറങ്ങിയ സംഘം മാരകായുധങ്ങളുമായി വെട്ടുകയായിരുന്നു. തുടർന്ന് പോലീസെത്തി സിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സിജോയുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള പകയാണ് ഇപ്പോഴത്തെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ 24-നായിരുന്നു പിക്കപ്പ് വാന്‍ ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയത്. മുണ്ടത്തിക്കോട് സ്വദേശിയായ ക്രിസ്റ്റോയും പേരാമംഗലം സ്വദേശിയായ ശ്യാമുമാണ് കൊല്ലപ്പെട്ടത്. രണ്ട് കഞ്ചാവുവിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ തർക്കമായിരുന്നു ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് സിജോ കൊല്ലപ്പെട്ടത്.

കൊലപാതകമടക്കം ഒമ്പത് കേസുകളിൽ പ്രതിയാണ് സിജോ. ഇരട്ടക്കൊലയ്ക്കുശേഷം തിരുവനന്തപുരത്ത് ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. കൊലപാതകത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. . പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button