Latest NewsNewsIndia

അറിയണം ബീഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെ; ആർഎസ്എസിൽ നിന്ന്

1989 ൽ ആർ‌എസ്‌എസിന്റെ ചമ്പാരൻ ജില്ലാ വനിതാ വിഭാഗത്തിന്റെ തലപ്പത്തെത്തി.

പാട്‌ന: ബീഹാറിൽ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി രേണു ദേവി. ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാൽ ഇപ്പോൾ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ രേണു ദേവിയാണ് വാർത്തകളിൽ നിറയുന്നത്. മറ്റൊരു ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിനെപ്പോലെ ആർഎസ്എസ് കളരിയിൽ പയറ്റിത്തെളിഞ്ഞ നേതാവാണ് രേണു ദേവിയും. പിന്നോക്ക സമുദായങ്ങളിലൊന്നായി (ഇബിസി) കണക്കാക്കപ്പെടുന്ന നോണിയ സമുദായത്തിൽപ്പെട്ട ബീഹാറിലെ ഒരു വനിതാ രാഷ്ട്രീയക്കാരിയാണ് രേണു ദേവി. നോണിയ സമൂഹം ഇതുവരെ നിതീഷ് കുമാറിന്റെ ജെഡിയുവിന് അനുകൂലമായി രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചുവന്നത്. നാലുതവണ ഇവർ നേരത്തെ ബിഹാർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1958 നവംബറിൽ ജനിച്ച രേണു ദേവി അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അവരുടെ സമൂദായത്തിന്റെ ആചാരമനുസരിച്ച് ചെറുപ്പത്തിൽത്തന്നെ വിവാഹിതയായി. 1973 ൽ, ഭർത്താവ് ദുർഗ പ്രസാദ് (കൊൽക്കത്തയിൽ എഞ്ചിനീയർ ആയിരിക്കെ) പെട്ടെന്ന് മരിച്ചതിനുശേഷം, ബെട്ടിയയിലേക്ക് മടങ്ങി, കൂടുതൽ പഠനത്തിനായി കോളേജിൽ ചേർന്നു. തന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങളെ വളർത്താനുള്ള അധിക ഉത്തരവാദിത്തവും അവൾക്കുണ്ടായിരുന്നു. ഒരു മകനും മകളുമാണ് രേണു ദേവിക്കുണ്ടായിരുന്നത്. മുസാഫർപൂരിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ ബീഹാർ സർവകലാശാലയിൽ രേണു ദേവി പഠിച്ചു. അമ്മയുടെ സ്വാധീനത്തിൽ 1981 ൽ പൊതുപ്രവർത്തനരംഗത്തെത്തി. വിഎച്ച്പിയുടെ ദുർഗ വാഹിനി- വനിതാ വിഭാഗത്തിന്റെ ജില്ലാ കോർഡിനേറ്ററായിരുന്നു. 1988 ൽ ആർ‌എസ്‌എസിന്റെ മഹിള മോർച്ചയിൽ ചേർന്നു. 1989 ൽ ആർ‌എസ്‌എസിന്റെ ചമ്പാരൻ ജില്ലാ വനിതാ വിഭാഗത്തിന്റെ തലപ്പത്തെത്തി.

Read Also: മതം മാറാൻ നിർബന്ധിച്ചത് ‘പോപ്പുലർ ഫ്രണ്ട്’; സത്യം വെളിപ്പെടുത്തി ചിത്രലേഖ

1990 ൽ മഹിള മോർച്ചയുടെ തിർ‌ഹട്ട് ഉപവിഭാഗത്തിന്റെ തലപ്പത്തേക്ക് എത്തി. 1992ൽ ജമ്മു കശ്മീരിലേക്കുള്ള തിറംഗ മാർച്ചിൽ സജീവ പങ്കാളിയായിരുന്നു. 1993 ലും 1996 ലും ബിജെപിയുടെ ബിഹാർ മേഖല മഹിളാ മോർച്ചയുടെ തലപ്പത്തെത്തി. 2014 നും 2020 നും ഇടയിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അവർ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബീഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ബിജെപിയുടെ നിയമസഭാ പാർട്ടിയുടെ ഉപനേതാവായും രേണു ദേവിയെ നിയമിച്ചിട്ടുണ്ട്. രേണു ദേവിയെ ഉപമുഖ്യമന്ത്രിയാക്കിയതോടെ പിന്നാക്ക സമുദായങ്ങളുടെ പിന്തുണ ആർജിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൻഡിഎ ആധികാരം നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു നേടിയ 71 സീറ്റുകളാണെങ്കിൽ 43 എണ്ണം മാത്രമാണ് ഇത്തവണ നേടിയത്. 2020 ലെ തെരഞ്ഞെടുപ്പിൽ 74 സീറ്റുകളുമായി ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button