മരണപ്പെട്ട മെത്രാപ്പൊലീത്ത തിരുമേനിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇതിനോടകം തന്നെ പല സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും രംഗത്ത് വന്നിട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകളും, സാമൂഹിക, സാംസ്കാരിക രംഗത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുമെല്ലാം സ്മരിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജാശേഖരൻ.
കുറിപ്പിന്റെ പൂർണ്ണരൂപം
സർവ്വാദരണീയന് നമോവാകം
നർമ്മസൗരഭ്യം പരത്തിയ വാക്കുകൾ ബാക്കിയാക്കി മാർത്തോമാ വലിയ മെത്രാപ്പോലീത്ത തിരുമേനി യാത്രയായി.
ചിരിക്കാനും ചിന്തിക്കാനും ആശയത്തിന്റെ നറുമുത്തുകൾ വാരിവിതറി ഏവരേയും രസിപ്പിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത തിരുമേനി എന്നും ജനമനസിൽ ഉജ്ജ്വല വികാരമായി ജ്വലിച്ചു നിൽക്കും.
ജന്മദിനവാർഷികങ്ങൾ ബന്ധുക്കളുടേയും അടുപ്പക്കാരുടേയും ആഘോഷമാക്കുന്നതിലല്ല , ദുർബലരും നിർദ്ധനരുമായി സന്തോഷം പങ്കുവെക്കാനുള്ള അവസരമാക്കി മാറ്റുന്നതിലായിരുന്നു താല്പര്യം.മാനവികതയുടെ ഉദാത്ത മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി.
ഒരിക്കൽ ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തത് ഇപ്പോഴും മരിക്കാത്ത ഓർമ്മയായി അവശേഷിക്കുന്നു.
സാമൂഹ്യ തിന്മകളെ തന്റെ മൂർച്ഛയേറിയ ഫലിത പ്രയോഗങ്ങൾ കൊണ്ട് എതിരിട്ടു. തെറ്റ് ചെയ്യുന്നവരോട് പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹപൂർണമായ ഭാഷയിൽ സംവദിച്ചു. അങനെ ഒരു അജാത ശത്രുവായി പൊതുസമൂഹത്തിൽ സർവ്വസമ്മതനായി നിലകൊണ്ടു.
മതഭേദ ചിന്തകൾക്കതീതമായി രാഷ്ട്രത്തിന്റെ വിശാല താല്പര്യങ്ങളുടെ പരിരക്ഷണത്തിന് വേണ്ടി ശബ്ദിച്ചു.
പതിവ് കീഴ്‌വഴക്കങ്ങളിൽ നിന്നും വ്യത്യസ്തമായി അമൃതാനന്ദമയി മഠം , ശ്രീരാമകൃഷ്ണ ആശ്രമം , ക്ഷേത്രങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിഞ്ഞ വലിയ മനസ്സിന്റെ ശ്രേഷ്ഠ പുരുഷനായിരുന്നു തിരുമേനി.
ആ ധന്യ സ്മരണയ്ക്ക് മൂന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Post Your Comments