Latest NewsKeralaNattuvarthaNews

‘പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടിൽ മരം മുറി’: കോടികളുടെ അഴിമതി ആരോപണവുമായി കെ. സുരേന്ദ്രൻ

സി.പി.എമ്മിന്റെയും സി.പി.ഐയുടെയും രാഷട്രീയ നേതൃത്വമാണ് ഇത് നടത്തിയത്

ഡൽഹി: മുട്ടിൽ മരം മുറി കേസിൽ പിണറായി സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നടന്നത് ആയിരം കോടിയുടെ ഭീകര കൊള്ളയാണെന്നും, പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണിതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ രാഷ്ടീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, ആർക്ക് എതിരെയാണ് അന്വേഷണം നടക്കുന്നതെന്ന് പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും, മന്ത്രിസഭയുടെ പരിഗണനയിൽ ഈ വിഷയം വന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്കുള്ളതെന്നും, മുഖ്യമന്ത്രി അറിഞ്ഞാണോ മരം മുറി നടന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. നിയന്ത്രണങ്ങൾക്കിടയിൽ പെരുമ്പാവൂർ വരെ എങ്ങനെ മരം എത്തിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പാർട്ടി വിശദീകരിക്കണമെന്നും,സംസ്ഥാനത്ത് വീരപ്പൻ ഭരണമാണ് നടന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും രാഷട്രീയ നേതൃത്വമാണ് ഇത് നടത്തിയതെന്നും, ഇതിനെതിരെ ബി.ജെ.പി ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button