Latest NewsIndiaNewsInternational

‘ഇങ്ങനെ ഒരു ചിത്രം ഞങ്ങൾക്കില്ലല്ലോ’: ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ പാകിസ്ഥാനെ ട്രോളി അഫ്ഗാൻ വൈസ് പ്രസിഡന്റ്

ന്യൂഡൽഹി: അഫ്ഗാനിൽ പാക് പിന്തുണയോടെ താലിബാൻ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാനെ ട്രോളി അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. 1971 ൽ പാക് ആർമി കീഴടങ്ങുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് പാകിസ്ഥാനെ ട്രോളുകയാണ് അമറുള്ള സലേ. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിൽ അത്തരമൊരു ചിത്രം ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ട്വീറ്റ് ഇതിനോടകം അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.

‘ഞങ്ങളുടെ ചരിത്രത്തിൽ അത്തരമൊരു ചിത്രം ഇതുവരെ ഇല്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. അതെ, ഇന്നലെ ഒരു റോക്കറ്റ് മുകളിലേക്ക് പറന്ന് കുറച്ച് മീറ്റർ അകലെയായി പതിച്ചു, ഞാനതിൽ ഞെട്ടി. പക്ഷെ, പ്രിയ പാക് ട്വിറ്റർ ആക്രമണകാരികളേ, താലിബാനും ഭീകരതയും ഈ ചിത്രത്തിന്റെ ഞെട്ടലിൽ നിന്ന് പാകിസ്ഥാനെ രക്ഷപ്പെടുത്തില്ല. മറ്റ് വഴികൾ എന്തെങ്കിലും കണ്ടെത്തൂ’, അദ്ദേഹം ട്വീറ്റ് ചെയ്തു.

അമറുള്ള സലേ പ്രാർത്ഥിക്കുന്നതിനിടെ തൊട്ടടുത്ത് റോക്കറ്റ് വീണപ്പോൾ ഞെട്ടുന്നതിന്റെ വീഡിയോ ചൂണ്ടിക്കാട്ടി പാക് ട്വിറ്റർ ഉപയോക്താക്കൾ സലേയെ പരിഹസിച്ചിരുന്നു. ഇതിനു മറുപടിയായായിരുന്നു സലേയുടെ ട്വീറ്റ്. 1971 ലെ യുദ്ധത്തിൽ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ കീഴടങ്ങുന്നതിന്റെ ചിത്രമാണ് സലേ ട്വീറ്റ് ചെയ്തത്.

Also Read:ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

1971 ൽ ബംഗ്ലാദേശ് സൃഷ്ടിക്കപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെയും ബംഗ്ലാദേശിന്റെ മുക്തി ബഹിനിയുടെയും സംയുക്ത സേനയ്ക്ക് മുന്നിൽ പരസ്യമായി കീഴടങ്ങേണ്ടി വന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങൽ എന്നായിരുന്നു ഇതിനെ ലോകം വിശേഷിപ്പിച്ചത്. പാകിസ്ഥാൻ ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരും 13 ദിവസത്തെ യുദ്ധത്തിന് ശേഷം ഡിസംബർ 16 ന് ധാക്കയിൽ കീഴടങ്ങുകയായിരുന്നു.

പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ എ.എ.കെ നിയാസി , ലെഫ്റ്റനന്റ് ജനറൽ ജെ.എസ് അറോറയ്‌ക്ക് മുന്നിൽ കീഴടങ്ങൽ ഒപ്പിട്ട് നൽകുന്നതാണ് സലേ പങ്കുവെച്ചത്. 1971 ഡിസംബർ 16 നായിരുന്നു ചരിത്രപ്രസിദ്ധമായ കീഴടങ്ങൽ. പാക് സൈനികർ കീഴടങ്ങുന്നതിന്റെ വീഡിയോയും സലേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button