തിരുവന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ല. എല്ലാവരും വീടുകളിൽ തന്നെയാണ് ബലി അർപ്പിക്കുന്നത്. എല്ലാ മാസവും കറുത്തവാവിന് ബലി ഇടാവുന്നതാണ്. എന്നാൽ ഇത് സാധിച്ചില്ലെങ്കിലും വർഷത്തിലൊരിക്കൽ കർക്കിടക വാവിന് ബലി ഇടാൻ സാധിക്കുന്ന ദിവസമാണിന്ന്. പിതൃക്കളുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കാൻ നല്ല ദിവസം ഇന്ന് തന്നെയാണെന്നാണ് പഴമൊഴി.
ഏഴു തലമുറ മുൻപു വരെ ഉള്ള ആരെങ്കിലും മോക്ഷം കിട്ടാതെ ഇരിക്കുന്നുണ്ടെങ്കിൽ അവർക്കു കൂടി കണക്കാക്കിയാണ് കർക്കിടക വാവ് ബലി നടത്തുന്നത്. നാക്കിലയില്‍ ദര്‍ഭ പുല്ല് വിരിച്ച് പിതൃക്കളെ ആവാഹിച്ച് ഉപചാരപൂര്‍വ്വം പിണ്ഡം സമര്‍പ്പിക്കുന്നതാണ് ബലി തര്‍പ്പണം. ബലിയിട്ട് കൈകൊട്ടി വിളിച്ചാല്‍ ബലിച്ചോറുണ്ണാന്‍ ബലി കാക്കകള്‍ കാത്തിരിക്കും. ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ട്.
ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
Post Your Comments