അട്ടപ്പാടി: ഊരുമൂപ്പനെയും മകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായും സ്ത്രീകളെയടക്കം പോലീസ് ഉപദ്രവിച്ചതായും പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് പിടികൂടിയത്.
അതിക്രമത്തിനിടെ മുരുകന്‍റെ 17 വയസുള്ള മകനെ പോലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതായും പരാതിയിൽ പറയുന്നു. പശുവിനെ മേയ്ക്കാൻ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കം രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വലിയ പ്രശ്‌നമാവുകയും പോലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത്.
അതേസമയം അറസ്റ്റ് നടപടികൾ തടഞ്ഞ് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് പോലീസ് വിശദീകരിച്ചു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഷോളയൂർ പോലീസ് സ്റ്റേഷന് മുന്നിലും അഗളി എഎസ്പി ഓഫീസിന് മുന്നിലും ആദിവാസി ആക്ഷൻ കൗൺസിൽ പ്രതിഷേധം നടത്തി.
Post Your Comments