കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വ്യക്യതിപരമായി യാതൊരു പ്രശ്നവുമില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ‘പരനാറി’ പ്രയോഗം ജനം വിലയിരുത്തട്ടെയെന്ന തന്റെ നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം പ്രസ്ക്ലബില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ‘പരനാറി’ പ്രയോഗം ജനം വിലയിരുത്തട്ടെയെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് താൻ പറഞ്ഞതെന്നും അത് വിലയിരുത്തിയ ജനം തനിക്ക് വോട്ട് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളെന്ന നിലയിൽ താൻ ഒരിക്കലും എല്‍ഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി വരുമെന്ന് കരുതിക്കാണില്ലെന്നും ആ സത്യം തിരിച്ചറിഞ്ഞപ്പോഴുണ്ടായ പ്രകോപനപരമായ പ്രതികരണമായിട്ടേ ‘പരനാറി’ പ്രയോഗത്തെ താൻ കാണുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്‍ഡിഎഫിന്റെ വക്താവായി നിന്നിരുന്ന ഒരാളാണ് താന്‍. എല്ലാവരും പോയാലും ഞാന്‍ പോകില്ല എന്ന ധാരണ നേതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം. എല്‍ഡിഎഫിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നും കരുതിക്കാണില്ല. അതായിരിക്കാം പ്രകോപനപരമായ പ്രതികരണത്തിനു കാരണമായത്. പിണറായിയുടെ പരാമര്‍ശത്തോട് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. അതു വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. മാറ്റേണ്ട കാര്യമില്ല എന്നിയിരിക്കും അദ്ദേഹത്തിന്റെ വിശ്വാസം’, എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments