IndiaNews StoryPrathikarana Vedhi

ബൈബിളിലെ കാനാൻ ദേശം എന്ന ഇസ്രായേൽ എന്നും ഇന്ത്യയുടെ തോഴൻ:ശത്രു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യക്കും ഇസ്രയേലിനും സമാനതകളേറെ: ഇസ്രയേലിൽ നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ളത്

ജിതിൻ ജേക്കബ് എഴുതുന്നു

ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. “നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും”.
അബ്രഹാമിന്റെ മകൻ ഇസഹാക്കും, ഇസഹാക്കിന്റെ മകൻ യാക്കോബും, യാക്കോബിന്റെ 12 മക്കളും…അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്തഭൂമി അവർക്കായി ദൈവം ഒരുക്കി. കാനാൻ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയർ എന്നറിയപ്പെടുന്നു. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രായേൽ എന്നും അറിയപ്പെടുന്നു.ബൈബിളിൽ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്.യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോർദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയിൽ നിന്ന് AD 72 ഓടെ തദ്ദേശീയരായ ജൂതന്മാരിൽ ഭൂരിപക്ഷവും പേർക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാർ മാത്രം സ്വന്തം ദേശമായ പാലസ്തീനയിൽ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു.

എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയിൽ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചേക്കേറി.
വൈകാതെ റോമാ സാമ്രാജ്യം തകർന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതിൽ ജൂതന്മാർ അപ്പോഴും പലസ്തീനയിൽ കഴിഞ്ഞിരുന്നു.ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാർ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറൽ മാർക്സും, എൻസ്റ്റീനും എന്തിനു നമ്മുടെ സ്വന്തം സുക്കർ അണ്ണൻ വരെ ജൂതനാണ്. നോബൽ സമ്മാനം കൊടുത്തു തുടങ്ങിയ നാൾ മുതൽ ജൂതന് നോബൽ അവാർഡ് ഇല്ലാത്ത വർഷങ്ങൾ വിരളമായിരുന്നു.

ഹിറ്റ്ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളിൽ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങൾക്കു തങ്ങളുടെ പൂർവിക ഭൂമിയായ പലസ്തീനിൽ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേൽ എന്ന രാജ്യത്തിൻറെ ഉദയത്തിൽ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948 ലെ പാലസ്തീന. പാലസ്തീന ഏതാണ് പൂർണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകൾ മാത്രമായിരുന്നു പലസ്തീനയിൽ ബാക്കി ഉണ്ടായിരുന്നത്.ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പിൽ ലോക രാജ്യങ്ങൾ ഒന്നടങ്കം നിന്നു. UN ൽ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി.

അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാർ പലസ്തീനിലേക്കു തിരികെ പോകാൻ തുടങ്ങിയിരുന്നു.ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീനെ എന്ന രാജ്യത്തിൽ കഴിയട്ടെ എന്ന വാദം ഉയർന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാൻ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം നിർമിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിർത്തു.1948 ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽവന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബാനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി.

മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്ക്..പിറന്നു വീണു ദിവസങ്ങൾക്കകം പല രാജ്യങ്ങൾ ചേർന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പിൽ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ ജൂതന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കൽപ്പിച്ചു ജൂതന്മാർ പൊരുതിയപ്പോൾ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.1956 ൽ വീണ്ടും ഇസ്രായേൽ – അറബ് സഖ്യസേന യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തിൻൽ നിന്ന് സീനായി മല നിരകളും, സിറിയയിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.പക്ഷെ യുദ്ധാനന്തരം  പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേൽ തിരിച്ചുനൽകി.

1967 ൽ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അങ്ങാതിരുന്ന ഇസ്രായേൽ തങ്ങൾക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോൾ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേൽ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം.ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാൻ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോർദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു.

യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേൽ നിർത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഇസ്രായേൽ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്.അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973 ൽ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രെയേലിന്റെ തിരിച്ചടിയിൽ നിന്ന് കര കയറാൻ ആ രാജ്യങ്ങൾക്കു ഇന്നും ആയിട്ടില്ല. അമ്മാതിരി അടിയാണ് കൊടുത്ത്.ചുരുക്കം പറഞ്ഞാൽ 1948 ൽ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേൽ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവൻ ഭാഗവും ഈജിപ്തിന്റെയും ജോർദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി.

ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തിൽ തോൽപ്പിക്കാനാകില്ല എന്ന തിരിച്ചറിവിൽ എത്തി അറബ് രാഷ്ട്രങ്ങൾ. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. ജോർദാൻ രാജാവ് ഇസ്രായേൽ സന്ദർശിച്ചു. 1948 ൽ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീൻ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുങ്ങി.
1992 ൽ ഇസ്രായേൽ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചർച്ചകളെയും തകിടം മറിച്ചു. ഇപ്പോഴത്തെ ഇസ്രേയേൽ പലസ്തീൻ തർക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെങ്കിൽ ജൂത പള്ളി നിർമിക്കുകയും ചെയ്താൽ മാത്രമേ ഇസ്രായേൽ എന്ന രാഷ്ട്രം അതിന്റെ പൂർണ അർത്ഥത്തിൽ നിലവിൽ വരൂ എന്ന് ജൂതന്മാർ കരുതുന്നു.

ജൂതന്മാർക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകൾ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് തകർത്ത ആ പള്ളി പുനര്നിര്മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം.ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീൻ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തർക്ക വിഷയം.
ബൈബിളിൽ ഇസ്രയേലിനെ (കാനാൻ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭുഭൂമിയിൽ നിന്നാണ് ഇസ്രായേൽ വളർന്നത്. ലോകത്തെ ഏറ്റവും മികച്ച കാർഷിക ഗവേഷണ കേന്ദ്രങ്ങൾ ഇസ്രയേലിന്റേതാണ്. മരുഭൂമിയിൽ കൃഷി ചെയ്തു വിജയിക്കാൻ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.

മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്‍ണ്ണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടന ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളൂ..മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്സിൽ ഇസ്രയേലിന്റെ 5കായിക താരങ്ങളെ വധിച്ചപ്പോൾ ലോകം ഞെട്ടി. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളിൽ ഒരു റീത്തും കൂടെ ഒരു സന്ദേശവും എത്തിയിരുന്നു ” A REMAINDER, WE DO NOT FORGET OR FORGIVE”.

ഇന്ത്യ- ഇസ്രായേൽ ബന്ധം
……………………………………………..
ക്രിസ്തുവര്ഷത്തിനു മുമ്പ് തന്നെ ജൂതന്മാരുമായി ഇന്ത്യക്കു ബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. AD 72 ൽ തങ്ങളുടെ ദേശത്തു നിന്ന് ജൂതന്മാർ പീഡനങ്ങൾ നേരിട്ടപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കവർ ചേക്കേറി. നമ്മുടെ സ്വന്തം കൊച്ചിയിലേക്കും അവരിൽ ചിലർ എത്തി . കാലക്രമേണ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവർ പല കാലഘട്ടങ്ങളിൽ വന്നു ചേർന്നു.
ലോകത്തിന്റെ പല ഭാഗങ്ങളി ചേക്കേറിയ ജൂതന്മാര്ർക് എല്ലായിടത്തുനിന്നും പീഡനങ്ങൾ ഏൽക്കേണ്ടിവന്നു, ഇന്ത്യയിൽ നിന്നൊഴികെ. ഇന്ത്യയിലെ ഭരണാധികാരികൾ ജൂതന്മാരെ സംരക്ഷിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഇസ്രായേലിനു ഇന്ത്യ എന്ന രാജ്യത്തോട് എന്നുമുണ്ട്.

പാലസ്തീനെ വിഭജിച്ചു ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിർത്തിരുന്നെകിലും ഇസ്രായേൽ നിലവിൽ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. 1953 ൽ മുംബയിൽ ഇസ്രയേലിന്റ ഈയൊരു കോൺസുലേറ്റ് തുറക്കാനും അനുമതി നൽകി. പക്ഷെ 1992 ൽ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂര്ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്..
എന്തായിരിക്കാം ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി നിന്നത്? ഇന്ത്യ പരമ്പരാഗതമായി പലസ്തീനെ പിന്തുണച്ചുപോന്നതിനു കാരണം എന്തായിരുന്നിരിക്കാം?അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രായേലിനു പിന്തുണ കൊടുത്താൽ എണ്ണ കിട്ടില്ല എണ്ണ തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് തടസ്സമായി നിന്നതു. ഇസ്രയേലിന്റെ അമേരിക്കൻ ചായ്‌വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം കാരണമായിട്ടുണ്ട്.

പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. മൊസാദും ഇന്ത്യൻ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നു. പാകിസ്താന്റെ ആണവപരീക്ഷണ കേന്ദ്രങ്ങൾ തകർക്കാൻ മൊസാദും റോയും യും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാർജി ദേശായി ആണ് ആ പദ്ധതി വേണ്ടെന്നു വെച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കിൽ ഇന്നും പാകിസ്ഥാൻ ഒരു ആണവ രാജ്യമാകുമായിരുന്നില്ല.

കാർഗിൽ യുദ്ധ സമയത്ത്  അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോൾ ഇന്ത്യക്ക്  ആയുധങ്ങൾ നൽകിയത് ഇസ്രായേൽ ആണ്. ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളിൽ ഇസ്രായേൽ സ്ഥിരം പങ്കാളികളാണ്. എന്തിനു IPS ട്രെയിനികൾക്കു വരെ ഇസ്രായേലിൽ പരിശീലനം നൽകുന്നു.കൃഷിയിലും ജലസേചനത്തിലും വൻ കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാൻ പോകുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ അതിശക്തമായ ബന്ധം പാകിസ്ഥാനും ചൈനക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.ഒരു ഇന്ത്യൻ പ്രധാന മന്ത്രി ആദ്യമായാണ് ഇസ്രായേൽ സന്ദർശിക്കുന്നത് എന്ന് തത്വത്തിൽ പറയാമെങ്കിലും ഇന്ത്യയും ഇസ്രേയലും തമ്മിലുള്ള ബന്ധം പണ്ടുമുതലേ അതിശക്തമാണ്.ഇസ്രയേലിന്റെ ശക്തി ലോകരാഷ്ട്രങ്ങൾക്കും അറിയാം. അവരെ ചൊറിയാൻ പോയാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ. ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിർക്കുന്നവർ ചൈന ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്.

ഇന്ത്യക്ക്  ഇസ്രെയേലിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഇന്ത്യ പക്ഷെ ശത്രുക്കളുടെ പല തരത്തിലുള്ള അക്രമങ്ങളെയും കണ്ടില്ല എന്ന് നടിച്ചു ക്ഷമിക്കുന്നു. ഇസ്രെയേലിന്റെ രണ്ടു സൈനികരെ പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോൾ ഇസ്രായേൽ അതിനു പ്രതികാരം ചെയ്തത് ലോകം കണ്ടതാണ്.
ഒരിക്കൽ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോൾ മാത്രമാണ് ഇസ്രായേൽ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രായേൽ അവർ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നൽകിയില്ല. ഇന്ത്യക്കു 1971 ലെ യുദ്ധത്തിന് ശേഷം പാകിസ്താന്റെ അധീനതയിലുള്ള കാശ്മീർ മൊത്തത്തിൽ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മൾ അനുഭവിക്കുന്നത്.

പലസ്തീനുവേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഒന്നോർക്കണം ഇസ്രയേലിനെ അങ്ങോട്ട് കയറി തോണ്ടാൻ പോയതിന്റെ ഫലമാണ് പലസ്തീൻ ഇപ്പോഴും അനുഭവിക്കുന്നത്.എന്തായാലും മോദിയുടെ സന്ദർശനം ഇന്ത്യ ഇസ്രായേൽ ബന്ധത്തിൽ പുതിയൊരു നാഴികക്കല്ലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button