ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വാഹനത്തിനു നേരെയുണ്ടായ കല്ലേറിൽ രാജ്യസഭയിൽ ബഹളം. സഭ കുറച്ചു നേരം നിർത്തിവെച്ചു. ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ അക്രമണത്തെ കുറിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് മറുപടി പറയവേ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാഹുലിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. രാഹുല്‍ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും പേഴ്‌സണല്‍ സെക്രട്ടറിയെ മാത്രമാണ് കൂടെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ സന്ദര്‍ശനത്തിന് മുമ്പുതന്നെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ വേണ്ട സുരക്ഷ ഒരുക്കിയിരുന്നതായി രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. ഏതുവിധത്തിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് ആഗസ്റ്റ് മൂന്നാം തീയതി സംസ്ഥാന സര്‍ക്കാരുമായി എസ്.പി.ജി ചര്‍ച്ച നടത്തിയിരുന്നു. 200 അംഗ പോലീസ് സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കി. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളില്ലാത്ത മറ്റൊരു വാഹനത്തിലാണ് രാഹുല്‍ യാത്ര ചെയ്തത്. എസ്.പി.ജി സുരക്ഷയുള്ള ആള്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ ഉപയോഗിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രാഹുലിന്റെ ജീവൻ അപകടത്തിലാണെന്നു കോൺഗ്രസ് ലോക്സഭയിൽ ആരോപിച്ചത്തിന്റെ മറുപടിയായി രാജ്‌നാഥ് സിങ് പറഞ്ഞത്, “കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ആറ് തവണ വിദേശ പര്യടനം നടത്തിയ രാഹുല്‍ 72 ദിവസവും പുറത്തായിരുന്നു,എന്നാൽ ഇതൊന്നിനും എസ്പിജി സുരക്ഷ അദ്ദേഹം തേടിയില്ല. രാഹുൽ എവിടെയാണു പോയതെന്നു ഞങ്ങൾക്ക് അറിയണം. എന്തുകൊണ്ടാണ് എസ്പിജി സുരക്ഷ തേടാഞ്ഞത്? ഇത് എസ്പിജി ആക്ടിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ പ്രശ്നങ്ങളുടെ അവഗണന കൂടിയാണ്. എസ്പിജിയെക്കൂട്ടാതെ പോകുന്നതിൽ രാഹുൽ എന്താണ് ഒളിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്”എന്നാണ്. രാഹുലിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനെ അനുമോദിക്കാനും രാജ്‌നാഥ് മറന്നില്ല.
Post Your Comments