Onamculturevideos

തലമുറകളുടെ പാരമ്പര്യവും പേറി തിരുവാതിരക്കളി : വീഡിയോ കാണാം

ഓണക്കാലം ഓണക്കളികളുടേതും കൂടിയാണ്. മുത്തശ്ശിമാരോട് ചോദിച്ചാല്‍ അവര്‍ പറയും അതൊക്കെ ഒരുകാലമായിരുന്നു. ഇന്ന് എന്തോണം എന്ന്. കാരണം മക്കളും കൊച്ചുമക്കളും ഒത്ത് മുത്തശ്ശിമാരും വളരെ വാശിയോടെ ഓണക്കളികള്‍ നടത്തിയിരുന്നു. തുമ്പിതുള്ളല്‍, കുടമൂത്ത്, തിരുവാതിരകളി, പുലികളി തുടങ്ങിയവയാണ് പ്രധാന ഓണക്കളികള്‍.

ഇവയില്‍ പല കളികളുടേയും പേര് പോലും ഇന്നത്തെ തലമുറ കേട്ടിട്ടു പോലും ഉണ്ടാകില്ല. തലമുറ പലത് മാറിയിട്ടും ഈ കളികളില്‍ ഇന്നും കൊച്ചു കുട്ടികള്‍ പോലും അറിയുന്ന ഒരേ ഒരു കലാരൂപമേ ഉള്ളൂ. അത് തിരുവാതിര കളിയാണ് . ഇന്നത്തെ തലമുറയും വളരെ ആവേശത്തോടെയാണ് തിരുവാതിരകളിയെ ഏറ്റെടുത്തിരിക്കുന്നത്. കസവ് മുണ്ടും മുല്ലപ്പൂവും അണിഞ്ഞ് കത്തിച്ച്‌ വെച്ച നിലവിളക്കിന് ചുറ്റും സുന്ദരികളായപെണ്‍കുട്ടികള്‍ നിന്ന് തിരുവാതിര കളിക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്.

സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച്‌ ഇതിന്റെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്. ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഈ നൃത്തരൂപത്തില്‍ ഉപയോഗിക്കാറില്ല. കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നു.
മലയാളി മങ്കകളുടെ തനതായ കലാരൂപം എന്ന രീതിയില്‍ തിരുവാതിരക്കളി പ്രസിദ്ധമാണ്. പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും പറയുന്നു.

തിരുവാതിരക്കളിയുടെ പിന്നില്‍ രണ്ടു ഐതിഹ്യങ്ങളാണ് പ്രധാനമായുമുള്ളത്. ഒന്ന് പാര്‍വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കഠിനമായ തപസ്സുചെയ്യുകയും ഇതിന്റെ ഭലമായ് പരമശിവന്‍ ധനുമാസത്തിലെ തിരുവാതിരനാളില്‍ പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്തു.
കന്യകമാരും സുമംഗലികളും തിരുവാതിരക്കളി അവതരിപ്പിക്കാനുള്ള കാരണമിതാണ്. മറ്റൊരു ഐതിഹ്യം ഇതാണ്, പര്‍വതിയോട് അനുരാഗംതോന്നിയ ശിവനുനേര്‍ക്ക് കാമദേവന്‍ അമ്പെയ്യുകയും ശിവന്‍ ക്രോധത്താല്‍ തൃക്കണ്ണുതുറന്ന് കാമദേവനെ ദഹിപ്പിക്കുകയും ചെയ്തു.

പര്‍വതിയോട് സങ്കടം പറഞ്ഞ കാമദേവന്റെ ഭാര്യയായ രതിയോട് പാര്‍വതി തിരുവോണനാളില്‍ വ്രതമനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചാല്‍ കാമദേവനുമായ വീണ്ടും ചേരാന്‍കഴിയുമെന്നു വരംനല്‍കി. ഇതിന്റ തുടര്‍ച്ചയാണ് തിരുവോണനാളിലെ തിരുവാതിരക്കളി എന്ന് വിശ്വസിക്കുന്നവരുമുണ്ട്. വളരെ ലളിതമായ ചുവടുകളാണ് തിരുവാതിരക്കളിയുടേത്. ലാസ്യമാണ് കളിയുടെ ഭാവം. തിരുവാതിരക്കളിയില്‍ ഒരു നായികയുണ്ടാകും. അവര്‍ പാട്ടിന്റെ ആദ്യവരി പാടും മറ്റുള്ളവര്‍ അത് ഏറ്റുപാടും.

ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹച്ചടങ്ങുകള്‍ക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്. പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. തിരുവാതിരക്കളിക്കായ് മാത്രമുള്ള ഒരുപാട് ഗാനങ്ങളുണ്ട്. ആട്ടകഥയിലെ പദങ്ങള്‍ ഈ പാട്ടുകളില്‍ സുലഭമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button