മാവേലിക്കര: കുംഭ-ഭരണിനാളുകളില്‍ ഓണാട്ടുകരക്കാര്‍ ചെട്ടിക്കുളങ്ങര ഭഗവതിക്ക് അനുഷ്ഠാന നിറവോടെ സമര്‍പ്പിക്കുന്നതാണ് കുത്തിയോട്ട പാട്ട്. ഓണാട്ടുകരയെ ഉണർത്തുന്നത് തന്നെ ഈ പാട്ടാണ്. കുത്തിയോട്ട പാട്ടിന്റെ ഈരടികളെ പാരഡിയാക്കി സി പി എം മാറ്റിയതിനെതിരെ വിവാദം.
പിണറായി വിജയനെയും ഭരണത്തെയും പ്രകീര്‍ത്തിച്ചാണ് പാരഡി ഗാനം. നാടൊന്നാകെ ഐക്യത്തോടെ കണക്കാക്കുന്ന അനുഷ്ഠാന രൂപത്തെ സി പി എം അപമാനിക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന ആരോപണം ശക്തമായി. വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടന്നു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ, വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ന്യായീകരിച്ച് സി പി എം രംഗത്തെത്തി.
പാരഡി പാട്ടിന്റെ തുടക്കം ഇങ്ങനെ:
ഉദിച്ചു സൂര്യനായ് പിണറായി എന്ന ജ്വലിക്കും സൂര്യനാം സഖാവിനെ..കരുതി കാലത്തിന്‍ കുളമ്പടിക്കൊപ്പം കുതിച്ചുപാഞ്ഞിടാന്‍ കേരളം. ഓഖി നിപ്പയും പ്രളയം രണ്ടെണ്ണം നശിച്ചു കേരളംകരുതിയോ..ര്‍ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞ നെഞ്ചുമായി ഭയം കൂടാതെനാം കടന്നതും..സകല രാജ്യവും വിറപ്പിച്ചെത്തിയ മരുന്നതില്ലാതെ വൈറസാല്‍ സമസ്ത ലോകവും വിറങ്ങലിച്ചപ്പോള്‍ സമത്വഭാവത്തില്‍ കടന്നതും.
ഹരിദാസ് പല്ലാരിമംഗലം എന്ന ഗായകനാണ് പാരഡി ഗാനം ആലപിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഹരിദാസ് പല്ലാരിമംഗലം മാപ്പപേക്ഷിക്കുകയും തനിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കുറിപ്പിറക്കുകയും ചെയ്തു. പാരഡി ഗാനത്തെയും ഗായകനെയും തള്ളിപ്പറഞ്ഞ് സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റിയും കുറിപ്പിറക്കി.
Post Your Comments