Latest NewsKeralaNattuvarthaNews

മരം കൊള്ളക്കേസ് പ്രതികൾ പിണറായിക്കൊപ്പം: നിയമസഭയിൽ തെളിവുമായി പി.ടി. തോമസ്

പ്രതികൾക്കെതിരെ കേരളത്തില്‍ മാത്രം 11 സാമ്പത്തിക കേസുകൾ ഉണ്ടെന്നും പി. ടി. തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് എം.എൽ.എ പി. ടി. തോമസ്. മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം നിയമസഭയില്‍ ഉയർത്തിക്കാട്ടിയാണ് പി. ടി. തോമസ് ആരോപണം ഉന്നയിച്ചത്. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ മാംഗോ മൊബൈലിന്റെ സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് മുകേഷ് എം.എല്‍.എയാണെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറിയതെന്നും പി. ടി. തോമസ് പറഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കോഴിക്കോട് നടന്ന എം.ടി വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്നും, ഇത് ഗൗരവതരമാണെന്നും പി. ടി. തോമസ് പറഞ്ഞു. മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ക്ക് എതിരെ രാജ്യത്തും വിദേശത്തുമായി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഇവർക്കെതിരെ കേരളത്തില്‍ മാത്രം 11 സാമ്പത്തിക കേസുകൾ ഉണ്ടെന്നും പി. ടി. തോമസ് ആരോപിച്ചു.

നേരത്തെ, മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ, തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി.ടി. തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

പിണറായി വിജയന് മറുപടി നല്‍കാന്‍ പി. ടി. തോമസ് സഭയില്‍ അനുമതി തേടി. എന്നാല്‍ സ്പീക്കര്‍ സമയം അനുവദിച്ചില്ല. ഇതോടെ, എല്‍ദോസ് കുന്നപ്പള്ളി എം.എൽ.എയുടെ പ്രസംഗത്തിനിടെ പി.ടി. തോമസ് പിണറായി വിജയൻ പ്രതികൾക്കൊപ്പമുള്ള ചിത്രം ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button