Latest NewsKerala

വ്യാജവാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് 24 ന്യൂസിന്റേത് : ശങ്കു ടി ദാസ്

മുട്ടിൽ മരം മുറി കേസിൽ അന്വേഷണത്തെ അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കാനും പ്രതികളുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നതിന്റെ പേരിൽ വിവാദത്തിലും പിന്നീട് സസ്പെൻഷനിലുമായ ദീപക് ധർമ്മടം 24 ന്യൂസിന്റെ റീജിയണൽ ഹെഡ് ആയിരുന്നു.

കൊച്ചി : വ്യാജ ചെമ്പോല വിഷയത്തില്‍ 24 ന്യൂസ് അയച്ച പരാതി വക്കീല്‍ നോട്ടീസിന് മറുപടി അയച്ച്‌ അഡ്വക്കേറ്റ് ശങ്കു ടി ദാസ് . ചര്‍ച്ചയില്‍ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയും അവയില്‍ ഇപ്പോളും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുവെന്ന് ശങ്കു ടി ദാസ് മറുപടിയില്‍ വ്യക്തമാക്കുന്നു.വ്യാജ വാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആയ ആര്‍. ശ്രീകണ്ഠന്‍ നായരെന്നും ജീവനക്കാരും ഇക്കാര്യത്തില്‍ മോശമല്ലെന്നും ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടുന്നു . ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശങ്കു തന്നെ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

24 ന്യൂസിന്റെ വക്കീൽ നോട്ടീസിന് ഉള്ള മറുപടിയും തിരിച്ചുള്ള വക്കീൽ നോട്ടീസും.
To,
Adv. C. Unnikrishnan
104, Purva Grand Bay,
Marine Drive Extension,
Cochin – 18
Date: 14/October/2021
വിഷയം: 11/10/2021ന് ഇമെയിൽ ആയി താങ്കൾ എനിക്കയച്ച വക്കീൽ നോട്ടീസിനുള്ള മറുപടി.
സർ,
താഴെ പ്രത്യക്ഷത്തിൽ സമ്മതിക്കുന്ന സംഗതികൾ ഒഴികെ താങ്കൾ അയച്ച നോട്ടീസിലെ മുഴുവൻ പ്രസ്താവനകളെയും ഞാൻ നിഷേധിക്കുകയും അടിസ്ഥാന രഹിതവും ഉത്തമ വിശ്വാസമില്ലാത്തതും നിലനിൽക്കാത്തതുമെന്ന് കണ്ട് അവയെ അപ്പാടെ തള്ളികളയുകയും ചെയ്യുന്നു.

1. നോട്ടീസിന്റെ ആമുഖത്തിൽ ‘TWNETY FOUR’ എന്ന വാർത്താ ചാനലിന് വേണ്ടിയാണ് താങ്കൾ പ്രസ്തുത നോട്ടീസ് അയക്കുന്നത് എന്ന് പ്രസ്താവിച്ചിട്ടുള്ളത് അവ്യക്തവും സംശയകരവുമാണ്. എന്റെ അറിവിലോ അന്വേഷണത്തിലോ അങ്ങനെയൊരു ചാനൽ മലയാളത്തിൽ പ്രവർത്തിക്കുന്നതായി കാണാനായിട്ടില്ല. എങ്കിലും നോട്ടീസിലെ ശേഷമുള്ള പ്രസ്താവനകൾ കൊണ്ടും ആർ. ശ്രീകണ്ഠൻ നായർ എന്ന ചീഫ് എഡിറ്ററുടെ പേര് കൊണ്ടും സർവ്വോപരി നോട്ടീസിലുടനീളമുള്ള വ്യാജ വാർത്തയെ സംബന്ധിക്കുന്ന പ്രസ്താവനകൾ കൊണ്ടും “TWENTY FOUR” എന്ന മലയാളം ന്യൂസ് ചാനലിനെ ആവണം താങ്കൾ പ്രതിനിധീകരിക്കുന്നത് എന്ന് ഊഹിക്കുന്നു. ആ നിലയിലാണ് ഈ മറുപടി അയക്കുന്നതും.

2. ‘താങ്കളുടെ കക്ഷി വളരെയേറെ യശസ്സുള്ള ഒരു മാധ്യമ സ്ഥാപനമാണെന്നും, മലയാള മാധ്യമങ്ങൾക്കിടയിൽ വലിയ സൽപ്പേരും പൊതുസമൂഹത്തിന്റെ വലിയ മതിപ്പും മൂന്ന് വർഷം കൊണ്ട് അവർ സമ്പാദിച്ചിട്ടുണ്ടെന്നും, പ്രദേശികമായും ദേശീയ തലത്തിലും ചാനലിന് വലിയ കീർത്തി ഉണ്ടെന്നും’ മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകൾ താങ്കൾ തന്നെ തെളിയിക്കേണ്ടതാണ്. പ്രസ്തുത ചാനലിന് എതിരെ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നിരന്തരമായി പ്രത്യക്ഷപ്പെടുന്ന വിമർശനങ്ങളും പരിഹാസങ്ങളും പൊതു സമൂഹത്തിൽ ഉയർന്നിട്ടുള്ള ജനരോഷവും നേരിട്ട് കാണുന്ന ഒരാൾ എന്ന നിലയിൽ നേരെ മറിച്ചാണ് എന്റെ ബോധ്യം.

വ്യാജ വാർത്തയുടെ പേരിൽ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനൽ എം.ഡിയാണ് താങ്കളുടെ കക്ഷിയുടെ ചീഫ് എഡിറ്റർ ആയ ആർ. ശ്രീകണ്ഠൻ നായർ എന്ന വസ്തുത ഈ ഘട്ടത്തിൽ താങ്കളെ ഞാൻ ഓർമിപ്പിക്കുകയാണ്. ശ്രീകണ്ഠൻ നായർ ഷോ എന്ന പരിപാടിയിലൂടെ കോവിഡ് വ്യാപനത്തെ പറ്റി വ്യാജവും തെറ്റിദ്ധാരണാജനകവും പെരുപ്പിച്ച് കാട്ടിയതുമായ വിവരങ്ങളും കണക്കുകളും പ്രചരിപ്പിച്ചതിന്റെ പേരിൽ തൃശ്ശൂർ ഡി.എം.ഒയുടെ പരാതിയിൽ വാടാനപ്പള്ളി പോലീസ് ശ്രീമാൻ ശ്രീകണ്ഠൻ നായരെ 2020 ഓഗസ്റ്റ് 14ന് അറസ്റ്റ് ചെയ്തിരുന്നു. അതേ കേസിൽ മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ‘അവിടെയും ഇവിടെയും കേട്ടതും ഗോസിപ്പുകളും വാർത്ത എന്ന പേരിൽ പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവർത്തകരുടെ ജോലി എന്നും, ഒരിക്കൽ കൊടുത്തു കഴിഞ്ഞ വാർത്ത പിന്നീട് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർക്കണമെന്നും, അതുകൊണ്ട് തന്നെ പ്രക്ഷേപണത്തിന് മുൻപ് വാർത്ത സത്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്’ എന്നും രൂക്ഷമായ ഭാഷയിൽ കോടതി ടിയാനെ താക്കീത് ചെയ്യുകയുണ്ടായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ചാനൽ എം.ഡി തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു അറസ്റ്റിൽ ആയ ശേഷവും ചാനലിന്റെ സൽപ്പേരിനെ പറ്റി താങ്കൾ ഉന്നയിച്ച അവകാശവാദം വിചിത്രമാണ്. എം.ഡിക്ക് പുറമേ ഇതേ ചാനലിന്റെ ഒന്നിലേറെ ജീവനക്കാരും പലവിധത്തിൽ ആരോപണങ്ങളിൽ പെട്ടവരും നിയമ നടപടികൾ നേരിടുന്നവരും ആണെന്നത് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുമാണ്. മുട്ടിൽ മരം മുറി കേസിൽ അന്വേഷണത്തെ അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കാനും പ്രതികളുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നതിന്റെ പേരിൽ വിവാദത്തിലും പിന്നീട് സസ്പെൻഷനിലുമായ ദീപക് ധർമ്മടം 24 ന്യൂസിന്റെ റീജിയണൽ ഹെഡ് ആയിരുന്നു.

കേരള സർവകലാശാലയിൽ അധ്യാപകൻ ആയി ജോലി നേടി പ്രൊബേഷനിൽ ഇരിക്കെ തന്നെ അവധിയെടുത്ത് 24 ന്യൂസ്‌ ചാനലിൽ അവതാരകൻ ആയും ജോലി ചെയ്തിരുന്ന അരുൺ കുമാറിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് നിലപാട് എടുത്തതിനെ തുടർന്ന് ടിയാന് 24 ന്യൂസിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ എന്ന വ്യാജ പുരാവസ്തു തട്ടിപ്പുകാരനുമായുള്ള സംശകരമായ ബന്ധങ്ങളുടെ പേരിലും, അയാളുടെ തട്ടിപ്പുകളുടെയും സഹായിയും ഇടനിലക്കാരനും ഒത്തുതീർപ്പുകാരനും ആയെന്ന പേരിലും, അയാളോട് കൂട്ടു ചേർന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പേരിലും 24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടർ ആയ സഹിൻ ആന്റണിക്ക് എതിരെ ഇതിനകം പത്തോളം പരാതികൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ, 13/10/2021ന് ക്രൈം ബ്രാഞ്ച് ടിയാനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഈ നിലയിൽ എം.ഡി മുതൽ റിപ്പോർട്ടർ വരെ പല നിലകളിലുള്ള നിയമ നടപടികൾ നേരിടുന്ന സ്ഥാപനത്തിന്റെ സൽപ്പേരിനെ പറ്റിയാണ് താങ്കൾ പറയുന്നത് എന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കട്ടെ.
ഇതിനെല്ലാം പുറമേ പന്തളം കൊട്ടാരത്തിന്റെ പേരും രാജമുദ്രയും ദുരുപയോഗം ചെയ്തു നിർമ്മിച്ച വ്യാജ ചെമ്പോല തിട്ടൂരം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇത് വരെ 25000ത്തിൽ ഏറെ പരാതികൾ 24 ന്യൂസ്‌ ചാനലിന് എതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു വാർത്താ ചാനലിന് എതിരെ കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സംഭവമാണിത്. താങ്കളുടെ കക്ഷിയുടെ യശസ്സും ജനപ്രീതിയും യഥാർത്ഥത്തിൽ എത്രയാണെന്നത് ഈ വസ്തുതകൾ കൊണ്ട് തന്നെ വ്യക്തമാണല്ലോ.
ആയതിനാൽ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകൾ സ്വയം തെളിയിക്കാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുന്നു.

3. ‘താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ മാത്രം ഞാൻ 02/10/2021ന് രാത്രി ഏഷ്യാനെറ്റ്‌ ന്യൂസിലെ ചർച്ചയിൽ പങ്കെടുത്തു എന്നും, ആ ചർച്ചയിൽ താങ്കളുടെ കക്ഷിക്ക് എതിരെ ഞാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു എന്നും, ആ ചാനൽ ഡിബേറ്റ് തന്നെ ചോദ്യോത്തരങ്ങൾ മുൻകൂറായി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചർച്ച ആയിരുന്നു എന്നും, ആയത് ഞാനും ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരകൻ വിനു വി. ജോണും ചേർന്ന് നടത്തിയ ഗൂഢാലോചന ആണെന്ന് സംശയിക്കുന്നുവെന്നും’ മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ രണ്ടാം ഖണ്ഡികയിലെ മുഴുവൻ പ്രസ്താവനകളും ഞാൻ നിഷേധിക്കുന്നു. ആയവ യാതൊരു അടിസ്ഥാനവും ഉത്തമ വിശ്വാസവുമില്ലാത്തതും തീർത്തും കളവായിട്ടുള്ളതുമായ ദുരാരോപണങ്ങൾ മാത്രമാണ്. യഥാർത്ഥ വസ്തുതകൾ താഴെ പറയും പ്രകാരമാണ്.

വിനു വി. ജോൺ എന്ന ഏഷ്യാനെറ്റ്‌ ന്യൂസിലെ വാർത്താ അവതാരകനുമായി ഞാൻ ആദ്യമായി ഫോണിൽ സംസാരിക്കുന്നത് 2021 ഒക്ടോബർ 2, ശനിയാഴ്ച വൈകുന്നേരം 4.31ന് മാത്രമാണ്. അന്നേ ദിവസം രാവിലെ 9.54ന് തന്നെ ഞാൻ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ 24 ന്യൂസ്‌ മാനേജ്മെന്റിനും റിപ്പോർട്ടർ സഹിൻ ആന്റണിക്കും മോൻസൺ മാവുങ്കലിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും രാവിലെ 10 മണിയോട് കൂടി അക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനും മൂന്ന് ദിവസം മുൻപ് സെപ്റ്റംബർ 29, ബുധനാഴ്ച രാത്രി തന്നെ ചെമ്പോല തിട്ടൂരത്തെ പറ്റി 24 ന്യൂസ്‌ 2018 ഡിസംബറിൽ പ്രക്ഷേപണം ചെയ്ത വാർത്തയുടെ വീഡിയോ സഹിതം വിശദമായ വിമർശന കുറിപ്പും പങ്കുവെച്ചിരുന്നു.

ഇതിനെല്ലാം ശേഷം എന്റെ പരാതി നിരവധി മാധ്യമങ്ങളിൽ വാർത്ത ആയതിനെ തുടർന്ന് മാത്രമാണ് ആ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ്‌ സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കാമോ എന്ന് അന്വേഷിച്ച് കൊണ്ട് വിനു വി. ജോൺ എന്നെ വിളിക്കുന്നതും ഞാൻ ആയതിന് സമ്മതിക്കുന്നതും. അദ്ദേഹവുമായി ആദ്യം സംസാരിക്കുന്നതിനു മുൻപ് തന്നെ ചർച്ചയിൽ ഉന്നയിച്ച എല്ലാ വാദങ്ങളും ഞാൻ ഫേസ്ബുക് പോസ്റ്റ് ആയും പോലീസിൽ പരാതി ആയും ഉന്നയിച്ചിട്ടുണ്ട് എന്നിരിക്കെ ഞങ്ങൾ തമ്മിൽ നടത്തിയ ഗൂഡലോചനയുടെ ഉത്പന്നമാണ് ചർച്ചയിലെ എന്റെ പ്രസ്താവനകൾ എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

ഒക്ടോബർ 2ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മാനാഞ്ചിറയിൽ വെച്ച് സമസ്ത നായർ സമാജം സംഘടിപ്പിച്ച മാപ്പിള ലഹളയിലെ രക്തസാക്ഷികളെ പുണ്യാത്മാക്കൾ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു ഞാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചിട്ടുണ്ട്. അതിന് ശേഷം വൈകുന്നേരം 6.30ന് മഞ്ചേരി പാണ്ടിക്കാട് വെച്ച് ബി.ജെ.പി സംഘടിപ്പിച്ച മാപ്പിള ലഹളയുമായി തന്നെ ബന്ധപ്പെട്ട സ്മൃതി സന്ധ്യ എന്ന പരിപാടിയിലും ഞാൻ പങ്കെടുത്തു വിഷയാവതരണം നടത്തിയിട്ടുമുണ്ട്. ഒരു പരിപാടി കഴിഞ്ഞു രണ്ടാമത്തെ പരിപാടി സ്ഥലത്തേക്ക് പോവുന്നതിനു ഇടയിലാണ് വിനു വി. ജോണിന്റെ കോൾ വന്നത് എന്നതിനാൽ ആദ്യം സമയത്തിന്റെ പ്രശ്‌നം കൊണ്ട് 8 മണി ചർച്ചക്ക് മലപ്പുറം സ്റ്റുഡിയോയിൽ എത്താൻ പ്രയാസമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്.

തുടർന്ന് ഞാൻ പങ്കെടുക്കുന്ന യോഗം നടക്കുന്ന പാണ്ടിക്കാട്ടേക്ക് ഏഷ്യാനെറ്റ് ന്യൂസ്‌ ക്യാമറാമാനെ അയക്കുകയും, യോഗത്തിൽ സംസാരിച്ചു കഴിഞ്ഞ ശേഷം സുമാർ 7.45 ഓട് കൂടി മാത്രം അവിടെ അടുത്ത് താമസിക്കുന്ന ഒരു ബിജെപി കാര്യകർത്താവിന്റെ വീട്ടിലെത്തി അവിടെയിരുന്ന് ചർച്ചയിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുകയുമാണ് ചെയ്തത്. ഇക്കാര്യങ്ങൾ എല്ലാം ഫോൺ കോൾ രേഖകൾ കൊണ്ടും സാക്ഷികളെ കൊണ്ടും എനിക്ക് തെളിയിക്കാൻ സാധിക്കും. ആയതു കൊണ്ട് തന്നെ നേരത്തേ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റഡ് ചർച്ചയായിരുന്നു അന്നത്തേത് എന്ന നിങ്ങളുടെ ആരോപണവും നിലനിൽക്കുന്നതല്ല.

അന്നത്തെ ചർച്ചയിൽ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയും അവയിൽ ഇപ്പോളും ഉറച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അന്നത്തെ ചർച്ചയിൽ ഞാൻ പറഞ്ഞ ഏത് വാചകമാണ് തെറ്റായത് എന്നും അത് എപ്രകാരമാണ് താങ്കളുടെ കക്ഷിക്ക് അപകീർത്തി ഉണ്ടാക്കിയത് എന്നും നോട്ടീസിൽ എവിടെയും താങ്കൾ ചൂണ്ടി കാട്ടിയിട്ടില്ല എന്നത് കൂടി ഇതോടൊപ്പം സൂചിപ്പിക്കട്ടെ.

4. താങ്കളുടെ നോട്ടീസിന്റെ മൂന്നാം ഖണ്ഡികയിൽ 05/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അത് പോലെ പകർത്തി വെയ്ക്കുകയും പ്രസ്തുത പോസ്റ്റ്‌ താങ്കളുടെ കക്ഷിയുടെ വിശ്വാസ്യതയും സൽപ്പേരും കളങ്കപ്പെടുത്തുകയും അവർക്ക് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് പൊതുവിൽ പ്രസ്താവിക്കുകയല്ലാതെ അതിലെ ഏത് വാചകമാണ് അപകീർത്തികരമായത് എന്ന് എടുത്തു പറയുകയോ അതെങ്ങനെ താങ്കളുടെ കക്ഷിയുടെ സൽപ്പേര് ഇടിച്ചു എന്ന് വിശദീകരിക്കുകയോ ചെയ്യുന്നില്ല. ഈ സുഗമ ശൈലി എനിക്ക് വളരെ കൗതുകരമായാണ് അനുഭവപ്പെട്ടത്. താങ്കൾ അയക്കുന്ന നോട്ടീസ് താങ്കളുടെ ഇഷ്ടപ്രകാരം തയ്യാറാക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോളും പൊതുവെ കണ്ടു പരിചയിച്ചിട്ടുള്ള സാമ്പ്രദായികയും നിയമപരവുമായ നോട്ടീസ് രീതി ഇതല്ലെന്ന് പറയാതെയും വയ്യ.

Cause of Action പോലും വ്യക്തമാക്കാതെയും Mala Fide സ്ഥാപിക്കാതെയും Conspiracy എന്ന ആരോപണത്തിന് യാതൊരു തെളിവും നിരത്താതെയും Defamation എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാതെയും Damages തിട്ടപ്പെടുത്തിയതിന്റെ Methodology വിവരിക്കാതെയും വെറും പൊതു പ്രസ്താവനകളും പരത്തി പറച്ചിലുകളും മാത്രം ഉപയോഗിച്ചും മനസ്സിൽ വന്നൊരു നല്ല തുക നഷ്ടപരിഹാര സംഖ്യയായി കാണിച്ചും എതിർകക്ഷിയെ Intimidate ചെയ്യാനും ശേഷം അതുപയോഗിച്ച് ഒരു വാർത്ത കൊടുത്ത് വ്യക്തിഹത്യ നടത്തി പ്രതികാരം ചെയ്യാനും മാത്രമായി അയിച്ചിട്ടുള്ള ഇപ്രകാരമൊരു നോട്ടീസിന് യാതൊരു നിയമസാധുതയുമില്ല.

05/10/2021ന് ഞാനെഴുതിയ ഫേസ്ബുക് പോസ്റ്റ് 29/09/2021ന് മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിൽ ഉണ്ടായിരുന്ന വ്യാജ ചെമ്പോല തിട്ടൂരം ‘ശബരിമലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും പഴക്കമുള്ളതുമായ രേഖയാണെന്നും, അത് പ്രകാരം ശബരിമലയിൽ ആചാരങ്ങളും ആരാധനകളും നടത്താൻ മലയരയ വിഭാഗക്കാർക്കും ചീരപ്പഞ്ചിറ എന്ന ഈഴവ കുടുംബത്തിനും മാത്രമാണ് അധികാരികമെന്നും, അങ്ങനെയിരിക്കെ ബ്രാഹ്മണരായ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെ ശബരിമല ക്ഷേത്രത്തിൽ സുപ്രധാന സ്ഥാനത്ത് എത്തി എന്നത് വിചിത്രമാണെന്നും’ മറ്റും ആരോപിച്ചു കൊണ്ട് 24 ന്യൂസ് ചാനലിൽ സഹിൻ ആന്റണി മൂന്ന് വർഷം മുൻപ് അവതരിപ്പിച്ച റിപ്പോർട്ടിന്റെ വീഡിയോ സഹിതം ഞാൻ പോസ്റ്റ് ചെയ്ത കുറിപ്പ് കോപ്പി റൈറ്റ് എന്ന സാങ്കേതിക തടസ്സം ഉന്നയിച്ച് താങ്കളുടെ കക്ഷി ഫേസ്ബുക്കിൽ നിന്ന് റിമൂവ് ചെയ്യിച്ചതിന് എതിരെ ഞാൻ നടത്തിയ ഉത്തമ ബോധ്യത്തിലുള്ള പ്രതികരണമാണ്.

സ്വന്തം വ്യാജ വാർത്താ വീഡിയോക്ക് പോലും പകർപ്പവകാശം ഉന്നയിക്കുന്ന താങ്കളുടെ കക്ഷിയുടെ നടപടിയെ ആണ് ആക്ഷേപ ഹാസ്യത്തിലൂടെ പ്രസ്തുത പോസ്റ്റിൽ ഞാൻ വിമർശിച്ചത്. ആയതുമൂലം താങ്കളുടെ കക്ഷിക്ക് എന്തെങ്കിലും അപകീർത്തി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി എന്റെ പോസ്റ്റ് അല്ല, താങ്കളുടെ കക്ഷിയുടെ പ്രവർത്തി തന്നെയാണ് എന്ന് ഓർമിപ്പിക്കുന്നു.
5. ‘ചെമ്പോല വിഷയത്തിൽ താങ്കളുടെ കക്ഷി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതായി ഞാൻ ആരോപിച്ചു എന്നും, എന്നാൽ യഥാർത്ഥത്തിൽ താങ്കളുടെ കക്ഷി ആ വിഷയത്തിൽ യാതൊരു വ്യാജ വാർത്തയും പ്രസിദ്ധീകരിച്ചിട്ടേ ഇല്ലെന്നും” താങ്കളുടെ നോട്ടീസിന്റെ നാലാം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ളത് തീർത്തും അസത്യമാണ്. മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല എടുത്ത് കാണിച്ച് താങ്കളുടെ കക്ഷി 2018 ഡിസംബർ 10ന് ഒരു തെറ്റായ വാർത്ത പ്രക്ഷേപണം ചെയ്തു എന്നതും, അത് ചാനലിന് പുറമേ താങ്കളുടെ കക്ഷിയുടെ യൂട്യൂബ്, ഫേസ്ബുക്, വെബ്സൈറ്റ് എന്നിവ വഴിയും പ്രചരിപ്പിച്ചു എന്നതും, അത് കേരളീയ സമൂഹത്തിൽ വലിയ ചർച്ചയായി മാറി എന്നതും പൊതുമധ്യത്തിലുള്ളതും അനിഷേധ്യവുമായ വസ്തുതയാണ്. പ്രസ്തുത ചെമ്പോലയും അതിന്മേലുള്ള താങ്കളുടെ കക്ഷിയുടെ വാർത്തയും വ്യാജമാണെന്നത് എന്റെ ആരോപണമല്ല, ഇതിനകം എല്ലാവരാലും അംഗീകരിക്കപ്പെട്ട സത്യവുമാണ്.

മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും അയാളുടെ പക്കലുണ്ടായിരുന്നതും പുരാവസ്തു എന്ന് ടിയാൻ അവകാശപ്പെട്ടിരുന്നതുമായ സാമഗ്രികൾ എല്ലാം തന്നെ വ്യാജമായിരുന്നു എന്ന് പുറത്തു വരികയും ചെയ്തതിനെ തുടർന്ന് നിരവധി ആളുകൾ ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തിരുന്നു. അതേ തുടർന്ന് വിഷയത്തിൽ പഠിച്ചു പ്രതികരിച്ച വിദഗ്ദർ എല്ലാം തന്നെ പ്രസ്തുത ചെമ്പോല കൃത്രിമമായി നിർമിച്ചതാണ് എന്ന് വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാർത്തയിൽ പ്രത്യക്ഷപ്പെട്ടു ചെമ്പോല വായിച്ച പൈതൃക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറലായ എം.ആർ. രാഘവ വാര്യർ തന്നെ അതേ തുടർന്ന് ആ ചെമ്പോലയുടെ ആധികാരികതയിൽ ഉറപ്പില്ലെന്നും, ഓലയുടെ പഴക്കമോ സ്വഭാവമോ ഒന്നും താൻ പരിശോധിച്ചിട്ടില്ലെന്നും, അതിൽ എഴുതിയത് വായിക്കുക മാത്രമാണ് ചെയ്തതെന്നും ഏറ്റു പറഞ്ഞിരുന്നു.

താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാർത്തയെ തുടർന്ന് ഈ ചെമ്പോലയെ ആശ്രയിച്ച് ഒരു പ്രബന്ധം തന്നെ ചമച്ച ഇ. സന്തോഷ്‌ എന്ന ഗവേഷകൻ പോലും ഇപ്പോൾ ചെമ്പോലയുടെ ആധികാരികതക്ക് ഉറപ്പ് പറയാനാവില്ല എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം.
പണ്ഡിതനും വിഷയ വിദഗ്ദനുമായ പ്രൊഫ. എം.ജി. ശശിഭൂഷൺ ഓലയുടെ കനം കുറവ്, അതിൽ കാണുന്ന റൗണ്ട് സീലിന്റെ കാലഗണന, അതിന്റെ ഉള്ളടക്കത്തിൽ മലങ്കുറവന്മാരെയും മലമ്പണ്ടാരങ്ങളെയും ഒഴിവാക്കി മലയരയരെ മാത്രം പരാമർശിച്ചതിലെ ദുരൂഹത എന്നീ തെളിവുകൾ മുൻനിർത്തി പ്രസ്തുത ചെമ്പോല ഒരു വ്യാജ നിർമ്മിതി ആണെന്ന് ആധികാരികമായി പ്രസ്താവിച്ചിരുന്നു. അത് കൂടാതെ സമാനമായൊരു ചെമ്പോല ചീരപ്പഞ്ചിറ കുടുംബത്തിന് ശബരിമലയിൽ വെടി വഴിപാട് നടത്താനുണ്ടായിരുന്ന അവകാശം തുരുവിതാംകൂർ ദേവസ്വം ബോർഡ്‌ എടുത്തു കളഞ്ഞതിനെതിരെ 1960കളിൽ കേരളാ ഹൈക്കോടതിയിൽ നടന്ന കേസിൽ സമർപ്പിക്കപ്പെട്ടിരുന്നു എന്നും, അത് എ. ശ്രീധര മേനോനും വി.ആർ. പരമേശ്വരൻ പിള്ളയും അടങ്ങിയ വിദഗ്ദ സമതി ഹൈക്കോടതി നിർദ്ദേശ പ്രകാരം പരിശോധിക്കുകയും ആയത് കേസിന്റെ ആവശ്യാർത്ഥം വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നെന്നും, അക്കാര്യം യശഃശരീരനായ ശ്രീമാൻ വി.ആർ. പരമേശ്വരൻ പിള്ള തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ 11/10/2021 തീയതിയിൽ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി തന്നെ കേരള നിയമസഭയിൽ “ഈ ചെമ്പോലയുടെ കാര്യത്തിൽ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് തെറ്റായ രീതിയിൽ വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഇതിനകം തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും, അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും ഉറപ്പ് പറഞ്ഞിട്ടുമുണ്ട്. അപ്രകാരം സംസ്ഥാന മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതും സഭാരേഖകളിൽ ഇടം പിടിച്ചതുമായ സംഗതിയാണ് ചെമ്പോലയുടെ വ്യാജത എന്നിരിക്കെ ആ ചെമ്പോലയെ ആശ്രയിച്ച് താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത റിപ്പോർട്ട് വ്യാജ വാർത്ത ആണെന്നത് നിഷേധിക്കാനാവില്ല.

പ്രസ്തുത വ്യാജ വാർത്ത അവതരിപ്പിച്ച സഹിൻ ആന്റണിയെ താങ്കളുടെ കക്ഷി കഴിഞ്ഞ ദിവസം സസ്പെൻഡ്‌ ചെയ്തതായും പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. മേപ്പടി റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നൽകിയത് വ്യാജ വാർത്തയാണെന്ന് താങ്കളുടെ കക്ഷിയും ഇതിനകം സമ്മതിച്ചു കഴിഞ്ഞുവെന്നാണ് അർത്ഥം. ആ നിലയ്ക്ക് അത് പറയുന്നവരെ ആക്രമിക്കുന്നതിന് പകരം ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മാന്യമായി ക്ഷമാപണം നടത്തുന്നതാവും താങ്കളുടെ കക്ഷിക്ക് ഭൂഷണം എന്നതും സാന്ദർഭികമായി ചൂണ്ടി കാണിക്കട്ടെ.

6. താങ്കളുടെ നോട്ടീസിന്റെ അഞ്ചാം ഖണ്ഡികയിൽ 06/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അതേ മട്ടിൽ പകർത്തി വെച്ച് കൊണ്ട്, ‘വിനു വി. ജോൺ അവതരിപ്പിച്ച ഒരു ന്യൂസ്‌ ഡിബേറ്റിന്റെ സ്വാധീനത്തിലും സമ്മർദ്ധത്തിലും വഴങ്ങി താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു താങ്കളുടെ കക്ഷിക്കെതിരെ പരാതി നൽകുകയും മറ്റുള്ളവരെയും അങ്ങനെ പരാതി നൽകാൻ പ്രേരിപ്പിക്കുകയും അത് വഴി താങ്കളുടെ കക്ഷിക്ക് മാധ്യമങ്ങൾക്കിടയിലുള്ള വിശ്വാസ്യതയും പൊതുസമൂഹത്തിന് മുന്നിലുള്ള സൽപ്പേരും കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു’ എന്നും മറ്റും പ്രസ്താവിച്ചിരിക്കുന്നത് തീർത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.
വിനു വി. ജോൺ അവതരിച്ച ന്യൂസ്‌ ഡിബേറ്റ് എങ്ങനെയാണ് എനിക്ക് മേൽ ഇപ്രകാരമൊരു പരാതി സമർപ്പിക്കാനുള്ള സമ്മർദ്ദം സൃഷ്ടിക്കുക എന്നത് തന്നെ യുക്തി കൊണ്ട് മനസിലാക്കാൻ സാധിക്കുന്നതല്ല. ആയതിനു എന്തെങ്കിലും വിശദീകരണമോ തെളിവോ നിരത്താൻ താങ്കളാവട്ടെ തയ്യാറായിട്ടുമില്ല. വിനു വി. ജോണുമായി എനിക്ക് അടുത്ത ബന്ധമോ എനിക്ക് മേൽ ടിയാന് എന്തെങ്കിലും സ്വാധീന ശേഷിയോ ഇല്ലെന്നത് ഈ മറുപടി നോട്ടീസിന്റെ മൂന്നാം ഖണ്ഡികയിൽ ഞാൻ വിവരിച്ചിട്ടുള്ളതാണ്.

ഞാൻ എന്റെ സ്വയം ബോധ്യത്തിന്റെയും ഉത്തമ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഏത് വിഷയത്തിലും ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും ആരുടേയും സമ്മർദ്ദത്തിനോ സ്വാധീനത്തിനോ ഞാൻ വഴിപ്പെടാറില്ലെന്നും ഉത്തരവാദിത്വത്തോടെ വ്യക്തമാക്കുന്നു.മേൽപ്പറഞ്ഞത് താങ്കളുടെ കക്ഷിയുടെ കാര്യത്തിലും ബാധകമായിരിക്കുന്നതുമാണ്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയതിലോ സമാന രീതിയിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നവരെ സഹായിച്ചതോ അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്ന പ്രവർത്തിയല്ലെന്നും താങ്കളെ ഞാൻ ഓർമിപ്പിക്കുന്നു. ഇക്കാര്യത്തിൽ Defamation നിർവചിക്കുന്ന IPC Section 499 ന്റെ Exception Eight താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
“IPC 499, Eighth Exception — Accusation preferred in good faith to autho­rised person — It is not defamation to prefer in good faith an accusation against any person to any of those who have lawful authority over that person with respect to the subject-matter of accusation.”
ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി എന്നത് താങ്കളുടെ കക്ഷി ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ തെറ്റായ പ്രവർത്തികൾക്ക് എതിരെ നടപടിയെടുക്കാൻ നിയമപ്രകാരം അധികാരമുള്ള ‘Lawful Authority’ ആണെന്നിരിക്കെ, പ്രസ്തുത മന്ത്രാലയത്തിന് നൽകുന്ന സദുദ്ദേശത്തിലുള്ള പരാതി എന്നത് നിയമത്തിലെ എട്ടാം ഒഴിവ് പ്രകാരം അപകീർത്തിപ്പെടുത്തലല്ല. ആയതിന്മേൽ യാതൊരു നിയമ നടപടിയും സാധ്യവുമല്ല.

7. ‘ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചെമ്പോല പന്തളം കൊട്ടാരത്തിന്റെ രാജശാസനം ആണെന്ന് അവകാശപ്പെട്ടു 10/12/2018ന് താങ്കളുടെ കക്ഷി ഒരു വ്യാജ വാർത്ത പ്രക്ഷേപണം ചെയ്തതായി ഞാൻ ആരോപിച്ചു എന്നും, അത് താങ്കളുടെ കക്ഷിയെ അപകീർത്തിപ്പെടുത്താനും പ്രേക്ഷകർക്ക് ഇടയിൽ താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകർക്കാനും മലയാള മാധ്യമങ്ങൾക്കിടയിലെ സൽപ്പേര് കളങ്കപ്പെടുത്താനും ബോധപൂർവ്വം ഞാൻ ചെയ്തതാണെന്നും, ആയതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും’ മറ്റും താങ്കളുടെ നോട്ടീസിന്റെ ആറാം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ളതിന് യാതൊരു അടിസ്ഥാനവുമില്ല.
എന്റേത് വെറും ആരോപണം അല്ലെന്നും, സത്യം ആണെന്നും, ആയതിനു തെളിവുകളുടെയും വസ്തുതകളുടെയും പിൻബലം ഉണ്ടെന്നും, ആയത് കൊണ്ട് തന്നെ എന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരില്ലെന്നും താങ്കളെ ഓർമിപ്പിക്കട്ടെ.

ഇക്കാര്യത്തിൽ Defamation നിർവചിക്കുന്ന IPC Section 499 ന്റെ Exception One താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
‘IPC 499, First Exception — Imputation of truth which public good requires to be made or published.’
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ഭേദഭാവങ്ങളൊക്കെ മറന്നു ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദു സമൂഹത്തെ ജാതീയമായി ഭിന്നപ്പിക്കാനും അവർക്കിടയിൽ പരസ്പര സ്പർദ്ധ വളർത്താനുമാണ് ശബരിമല വിശ്വാസി പ്രക്ഷോഭം കരുത്ത് പ്രാപിച്ച 2018 ഡിസംബർ മാസത്തിൽ ചില സമുദായങ്ങൾക്ക് മാത്രമാണ് ശബരിമലയിൽ ആരാധനക്ക് അവകാശമെന്നും അവിടെ ബ്രാഹ്മണർക്ക് യാതൊരു അധികാരവുമില്ലെന്നും നിലവിലെ തന്ത്രി കുടുംബം ക്ഷേത്രത്തിന്റെ നിർണ്ണായക സ്ഥാനത്ത് എത്തിയതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും അത് ദ്രാവിഡ ആരാധനാ കേന്ദ്രത്തിൽ നടന്ന ബ്രാഹ്മണ അധിനിവേശം ആണെന്നുമുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജ ചെമ്പോല തിട്ടൂരം പുറത്തു വരുന്നത്. അത് ഹൈന്ദവ ഐക്യത്തെ തകർക്കാനും വിശ്വാസി പ്രക്ഷോഭത്തെ ആട്ടിമറിക്കാനുമുള്ള ഗൂഢാലോചനയായിരുന്നു. അത് തുറന്നു പറയുന്നത് പൊതു നന്മയെ കരുതി സത്യം പറയൽ മാത്രമാണ്. നന്മയെ കരുതി സത്യം പറയുന്നത് നിയമത്തിലെ ഒന്നാം ഒഴിവ് പ്രകാരം അപകീർത്തിപ്പെടുത്തലല്ല.

Truth cannot be Defamatory എന്നൊരു തത്വം തന്നെയുണ്ട്. ഒരാൾ സ്വയം വരുത്തി വെയ്ക്കുന്ന അപകീർത്തി മറ്റൊരാൾ അത് വിളിച്ചു പറയുന്നത് കൊണ്ട് ഒട്ടും കൂടില്ല.
8. താങ്കളുടെ നോട്ടീസിന്റെ ഏഴ് – എട്ട് ഖണ്ഡികളിലായി നടത്തിയിരിക്കുന്ന പ്രസ്താവനകൾക്ക് യാതൊരു സാധുതയും ഉത്തമ വിശ്വാസവുമില്ല. ‘താങ്കളുടെ കക്ഷി പ്രസ്തുത വാർത്ത പ്രക്ഷേപണം ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് 08/12/2018ന് ‘ദേശാഭിമാനി’ എന്ന പത്രം ശബരിമലയുമായി ബന്ധമുള്ള ചെമ്പോലയെ പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നും, ആയത് മറച്ചു വെച്ച് താങ്കളുടെ കക്ഷിക്ക് എതിരെ മാത്രം ദുരുദ്ദേശത്തോടെയും ശത്രുതാ ഭാവത്തോടെയും ഞാൻ നടപടി സ്വീകരിച്ചത് താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഡ ലക്ഷ്യത്തോടെയാണെന്നും, ആയതിനു ഞാൻ താങ്കളുടെ കക്ഷിയുടെ വിരോധികളായ മാധ്യമ സ്ഥാപനങ്ങളുമായി കൂട്ടുചേർന്ന് പ്രവർത്തിച്ചുവെന്നും’ പ്രസ്താവിച്ചിട്ടുള്ളത് തീരെ ശരിയല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആദ്യം എഴുതിയ ഫേസ്ബുക് പോസ്റ്റിൽ മുതൽ സമർപ്പിച്ച പരാതികളിലും പങ്കെടുത്ത ചർച്ചകളിലും വരെ ഒന്നിലുമൊഴിയാതെ ഇതേ വ്യാജ വാർത്ത ദേശാഭിമാനി, അഴിമുഖം, നാരദാ ന്യൂസ്‌ എന്നീ മാധ്യമ സ്ഥാപനങ്ങളും ഇതേ മട്ടിലോ ഇതിലും അപകടകരമായോ പ്രസിദ്ധീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ആയത് കൊണ്ട് തന്നെ മറ്റ് മാധ്യമ സ്ഥാപനങ്ങളുടെ പേര് മറച്ചു വെച്ച് താങ്കളുടെ കക്ഷിയെ മാത്രം ആക്രമിച്ചു എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അഥവാ അവർക്കെതിരെയും സമാനമായ രീതിയിൽ പരാതികൾ ഞാൻ സമർപ്പിക്കണം എന്നതാണ് താങ്കളുടെ കക്ഷിയുടെ ആവശ്യമെങ്കിൽ അക്കാര്യം ഞാൻ പരിഗണിക്കുന്നതാണ്.
തീയതിയുടെ കാര്യത്തിൽ താങ്കൾ ഉന്നയിച്ചിട്ടുള്ളത് കേവലം സാങ്കേതികമായ ഒരു തർക്കം മാത്രമാണ്. ഞാൻ ദേശാഭിമാനി പത്രം വരുത്തുകയോ വായിക്കുകയോ ചെയ്യുന്ന ആളല്ല എന്നത് കൊണ്ട് തന്നെ ആദ്യം അവരാണ് വാർത്ത കൊടുത്തതെങ്കിൽ പോലും അതെന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തതാണ്. ഞാനുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ പ്രസ്തുത വ്യാജ വാർത്ത ആദ്യമായി കണ്ടതും ചർച്ച ചെയ്തതും താങ്കളുടെ കക്ഷി അത് പ്രക്ഷേപണം ചെയ്തപ്പോളാണ്. ദേശാഭിമാനി പരിമിതമായ സർക്കുലേഷനും അതിൽ കുറവ് വായനക്കാരും മാത്രമുള്ള ഒരു പാർട്ടി പത്രമാണെന്നതും പരാമർശിക്കപ്പെട്ട മറ്റ് രണ്ട് ചാനലുകളും ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണെന്നതും എന്നാൽ താങ്കളുടെ കക്ഷി മലയാളം ന്യൂസ്‌ ചാനൽ റേറ്റിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഒരു മുഖ്യധാരാ മാധ്യമം ആണെന്നതും പരിഗണിക്കുമ്പോൾ നിങ്ങളുടെ വാർത്തകൾ തമ്മിൽ വിസിബിലിറ്റിയുടെയോ ഇമ്പാക്റ്റിന്റെയോ കാര്യത്തിൽ യാതൊരു താരതമ്യവുമില്ലെന്നത് ബോധ്യപ്പെടേണ്ടതാണ്.

15. താങ്കൾ മുഖാന്തിരം എനിക്കയച്ച വക്കീൽ നോട്ടീസ് താങ്കളുടെ കക്ഷി ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാൽ ആയതിന് ഞാൻ അയക്കുന്ന ഈ മറുപടി നോട്ടീസ് ഏത് വിധേനയും പ്രസിദ്ധപ്പെടുത്താൻ എനിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.
(ഒപ്പും സീലും)
അഡ്വ. ശങ്കു ടി. ദാസ്
*Original copy to be printed and send on my letter pad.
** Copy retained at my office for further proceedings if any.

shortlink

Related Articles

Post Your Comments

Related Articles


Back to top button