KollamKeralaLatest NewsNewsNews Story

31 സെന്റ് കയ്യേറി വഴിവെട്ടി, മരം വെട്ടി: പ്രതികൾക്ക് എതിരെ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്

ഒറ്റ രാത്രികൊണ്ട് 31 സെന്റ് സ്ഥലം കയ്യേറി, 10 ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ചു കടത്തി. ഗുരുതരമായ കുറ്റങ്ങൾക്കും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് പത്തനാപുരം പൊലീസ്

കൊല്ലം: പട്ടാഴിയിൽ വീട്ടമ്മയുടെ സ്ഥലം കയ്യേറി വഴിവെട്ടിയ കേസിൽ പ്രതികൾക്ക് എതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. മുഖ്യ പ്രതികളായ പഞ്ചായത്ത് അംഗവും എസ്റ്റേറ്റ് ഉടമയും ഉൾപ്പെടെ എല്ലാവരുടെയും പേരിൽ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ ചുമത്താൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളു എന്നാണ് പത്തനാപുരം പൊലീസിന്റെ വിശദീകരണം. അതേസമയം, ഭൂമി കയ്യേറ്റത്തെ കുറിച്ച് റവന്യു വകുപ്പും കോടതിയും അന്വേഷണം ആരംഭിച്ചു.

ഒറ്റ രാത്രികൊണ്ട് 31 സെന്റ് സ്ഥലം കയ്യേറി, 10 ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ചു കടത്തി. ഗുരുതരമായ കുറ്റങ്ങൾക്കും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് പത്തനാപുരം പൊലീസ് കേസ് എടുത്തത്. നിലവിൽ ഐപിസി 143, 147, 148, 149. 447, 427 എന്നീ വകുപ്പുകളാണ് പൊലീസ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുകാരനായ പഞ്ചായത്ത് മെമ്പർ റെജി, റബ്ബർ എസ്റ്റേറ്റ് ഉടമ മാംവിളയിൽ കുഞ്ഞുമോൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

Also read : ‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍, ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍’: പരിഹസിച്ച് എംവി ജയരാജന്‍

അടൂർ ഏനാത്ത് നിന്നാണ് സ്ഥലം നികത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ വാഹനം നിലവിൽ കുറ്റവാളികൾ ഒളിപ്പിച്ചിരിക്കുകയാണെന്നും, ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടാഴി വില്ലേജ് ഓഫീസർക്ക് പുനലൂർ തഹസിൽദാർ നിർദ്ദേശം നൽകി. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പ്രതികൾ വെട്ടിയ വഴി കരിങ്കൽ ഭിത്തി കെട്ടി അടയ്ക്കാൻ വസ്തു ഉടമയ്ക്ക് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

ഈ മാസം പതിനഞ്ചിന് രാത്രി സ്വകാര്യ റബ്ബർ എസ്റ്റേറ്റിലേക്ക് വഴി വെട്ടാനായി ആക്രമി സംഘം വീട്ടമ്മയുടെ 31 സെന്റ് പുരയിടത്തിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. നാട്ടിലെ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊല്ലം പട്ടാഴിയിലെ ഗുണ്ടാ സംഘത്തിന്റെ അക്രമത്തെ കുറിച്ച് ഇന്നലെയാണ് വാർത്തകൾ പുറത്തു വന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 31 സെന്റ് സ്ഥലത്തെ മണ്ണ് നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രികൊണ്ട് സ്വകാര്യ റബ്ബർ എസ്റ്റേറ്റിലേക്ക് വഴിവെട്ടുകയായിരുന്നു.

തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ സുരക്ഷിതരായി ജീവിക്കാനുള്ള ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശത്തിനുമേൽ അക്രമികൾ നടത്തിയ ക്രൂരമായ കടന്നുകയറ്റത്തിന്റെ ഇരകളാണ് ഇന്ന് കൊല്ലം പട്ടാഴി സ്വദേശിനി ജലജകുമാരിയും ഭർത്താവ് മോഹനനും. ജലജയുടെ ഉടമസ്ഥതയിലുള്ള 31 സെന്റ് സ്ഥലത്തിന് കുറുകെയാണ് ഒറ്റരാത്രികൊണ്ട് അക്രമികൾ സമീപത്തുള്ള റബ്ബർ എസ്റ്റേറ്റിലേക്ക് വഴിവെട്ടിയത്. ഈ മാസം പതിനഞ്ചിന് അമ്പതോളം പേർ അടങ്ങുന്ന അക്രമി സംഘമാണ് മണ്ണുമാന്തി യന്ത്രവും ആയുധങ്ങളുമായി എത്തി ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ പുരയിടത്തിന് നടുവിലൂടെ വഴിവെട്ടിയത്. മണ്ണ് നീക്കി വഴിവെട്ടിയതിനു പുറമെ, പുരയിടത്തിൽ ഉണ്ടായിരുന്ന പത്ത് ലക്ഷത്തോളം വില വരുന്ന മരങ്ങളും ഇവർ മുറിച്ചു കടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button